ചെന്നൈ ഒരു ‘തന്ത വൈബ്’ ടീമായോ?; എവിടെയാണ് അവർക്ക് പാളിയത്?
ചെന്നൈ എത്രത്തോളം ബോറിങ്ങായാണ് കളിക്കുന്നത് എന്നതിന് അവരുടെ പവർേപ്ല റെക്കോർഡുകൾ തന്നെ സാക്ഷിയാണ്. ഒൻപത് മത്സരങ്ങളിൽ നിന്നുമുള്ള അവരുടെ പവർേപ്ല റൺറേറ്റ് 7.90 ആണ്. അഥവാ മധ്യ ഓവറുകളിലുള്ള റൺറേറ്റ് പോലുമില്ലാതെയാണ് അവർ പവർേപ്ലയിൽ കളിക്കുന്നത്.

ചില വിധികളെ തടുക്കാൻ ആർക്കും സാധിക്കില്ല. ചെന്നൈ സൂപ്പർ കിങ്സ് എത്തിപ്പെട്ടുനിൽക്കുന്ന ഈ കയത്തിൽ നിന്നും അവരെ കൈപ്പിടിച്ചുയർത്താൻ സാക്ഷാൽ ധോണിക്കും സാധിക്കുന്നില്ല. ഒൻപത് മത്സരങ്ങളിൽ ചിരിയോടെ അവസാനിപ്പിച്ചത് രണ്ടെണ്ണത്തിൽ മാത്രം. സീസണിലുടനീളം താളം കണ്ടെത്താൻ വിഷമിച്ച ഹൈദരാബാദിനോട് വരെ തോറ്റു. ഈ സീസണിൽ ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യം ആ ടീമിനോ അവരുടെ സ്വന്തം തലക്കോ ഇനിയില്ല.
സംഗതി ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിലെ ഐക്കോണിക് ടീമാണ്. അവരോളം സ്ഥിരതയും പ്രതാപവും മറ്റാർക്കുമില്ല. ചരിത്രപുസ്തകങ്ങളും അലമാരയിലെ കിരീടങ്ങളുമെല്ലാം അതിന് സാക്ഷിയാണ്. പക്ഷേ ആ വിജയങ്ങളുടെ ഗൃഹാതുരതയിൽ ഇരിക്കരുതെന്ന വലിയ പാഠമാണ് ഈ തോൽവികൾ നൽകുന്നത്.
പവറില്ലാത്ത പവർേപ്ല
ചെന്നൈ എത്രത്തോളം ബോറിങ്ങായാണ് കളിക്കുന്നത് എന്നതിന് അവരുടെ പവർേപ്ല റെക്കോർഡുകൾ തന്നെ സാക്ഷിയാണ്. ഒൻപത് മത്സരങ്ങളിൽ നിന്നുമുള്ള അവരുടെ പവർേപ്ല റൺറേറ്റ് 7.90 ആണ്. അഥവാ മധ്യ ഓവറുകളിലുള്ള റൺറേറ്റ് പോലുമില്ലാതെയാണ് അവർ പവർേപ്ലയിൽ കളിക്കുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്നായി പവർേപ്ലയിൽ ആകെ അടിച്ചത് അഞ്ച് സിക്സറുകൾ മാത്രം. പവർേപ്ലയിൽ ഇത്രയും മോശം റെക്കോർഡ് മറ്റൊരു ടീമിനുമില്ല. ഇത്രയും കുറവ് സിക്സറുകളും മറ്റൊരു ടീമും കുറിച്ചിട്ടില്ല. ഓരോ ടീമും പവർേപ്ലയിൽ പരമാവധിക്കായി ശ്രമിക്കുമ്പോൾ ഈ ടീം ഏകദിനം പോലെയാണ് അവിടെ ബാറ്റേന്തുന്നത്.
ആ കുറവ് നികത്താൻ പോന്നവർ മധ്യനിരയിലുമില്ല. ഒരു കാലത്ത് സുരേഷ് റൈനയും അമ്പാട്ടി റായുഡുവുമെല്ലാം അവരുടെ കോൺഫിഡൻസായിരുന്നു. ആങ്കറിങ് ചെയ്യാനും അതേ സമയം തന്നെ ഹിറ്റ് ചെയ്യാനും ശേഷിയുള്ള ആ പൊസിഷൻ പക്ഷേ ശൂന്യമാണ്. പോയ സീസണിൽ ഡാരി മിച്ചലിനെ പരീക്ഷിച്ചെങ്കിലും വിജയമായില്ല. ഈ വർഷവും ആ കുറവ് തെളിഞ്ഞുകാണാം. വിജയ് ശങ്കറും ദീപക് ഹൂഡയുമൊന്നും അതിന് പറ്റിയവരല്ലെന്ന് തെളിയിക്കുന്നു.
പാളിയ ഫിനിഷിങ്
മുടിനീട്ടിവളർത്തിയ യൗവനവും മസിൽ പവർ കൊണ്ട് അടിച്ച കാലവുമെല്ലാം തന്നെ കടന്നുപോയെന്ന് ധോണിക്ക് പോലുമറിയാം. മറ്റൊരാളായ രവീന്ദ്ര ജഡേജയും കരിയറിന്റെ അസ്തമയ കാലത്താണ്. അഥവാ ആദ്യ മത്സരങ്ങളിൽ കളത്തിലിറങ്ങിയ ബാറ്റിങ് ലൈനപ്പ് അടിമുടി ഔട്ട് ഡേറ്റഡായിരുന്നു. ഹിറ്റുകൾക്ക് ശേഷിയുള്ള ശിവം ദുബെയാണെങ്കിൽ മോശം ഫോമിലുമാണ്.
പണി പാളുന്നതറിഞ്ഞ് പല മാറ്റങ്ങൾക്കും ചെന്നൈ ശ്രമിക്കുന്നുണ്ട്. ഋഥുരാജ് പരിക്ക് പറ്റിപ്പോയതോടെ ധോണിയെ നായകനാക്കി കൊണ്ടുവന്നു. ഡെവൻ കോൺവേയെയും രചിൻ രവീന്ദ്രയെയും രാഹുൽ ത്രിപാഠിയെയും പുറത്തിരുത്തി. ശൈഖ് റഷീദ്, ആയുഷ് മാത്രേ, ഡെവാൾഡ് ബ്രേവിസ് എന്നീ യുവതാരങ്ങളെ പകരം കൊണ്ടുവന്നു. ജഡേജയെ നേരത്തെ ഇറക്കി ദുബെയെ ഫിനിഷിങ്ങിലേക്ക് കൊണ്ടുവന്നു. .പക്ഷേ തോൽവിയെന്ന വിധിയെ മാത്രം മാറ്റാൻ ആകുന്നില്ല. കൈയ്യിലുള്ള 27 താരങ്ങളിൽ 20 പേരെയും അവർ ഉപയോഗപ്പെടുത്തി. ഒരു സ്ഥിരം ഇലവൻ പോലുമില്ലാത്ത അവസ്ഥ.
എന്താണ് പരിഹാരം?
സത്യത്തിൽ ചെന്നൈയെന്ന ബ്രാൻഡിന് പോയ അഞ്ചുവർഷമായി തിളക്കം നഷ്ടപ്പെട്ടിട്ടുണ്ട്. 2008 മുതൽ 2019 വരെയുള്ള എല്ലാ സീസണുകളിലും അവർ തുടർച്ചയായി േപ്ല ഓഫ് കണ്ടിട്ടുണ്ട്. രണ്ട് വർഷങ്ങളിൽ വാതുവെപ്പ് കാരണം പുറത്തായിട്ടും അവരുടെ പ്രതാപത്തിന് പോറലേറ്റില്ല. പക്ഷേ പോയ അഞ്ചുസീസണുകളിൽ അതല്ല സ്ഥിതി. 2021ലും 2023ലും ചാമ്പ്യൻ പട്ടം അണിഞ്ഞിട്ടിട്ടുണ്ട്. പക്ഷേ 2020ൽ ഏഴാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 2022ൽ ഒൻപതാം സ്ഥാനത്ത്. പോയ വർഷവും േപ്ല ഓഫ് കണ്ടില്ല. അഥവാ മിനിമം ഗ്യാരണ്ടിയുള്ള ഒരു ടീം ഇപ്പോൾ ചെന്നെക്കില്ല.
ചെന്നൈയുടെ അഭിമാനകോട്ടയായ ചെപ്പോക്കിനും ഇളക്കം തട്ടിയിരിക്കുന്നു. ആർസിബി 2008ന് ശേഷം ആദ്യമായി വെന്നിക്കൊടി നാട്ടി. ഹൈദരാബാദ് ആദ്യമായി വിജയം കുറിച്ചു. സ്പിന്നർമാരെ ഉപയോഗപ്പെടുത്തി ചെപ്പോക്കിൽ കളിപിടിക്കുന്ന പിടിക്കുന്ന കാലം തീർന്നു എന്ന് കൂടി ഈ സീസൺ പറയുന്നു. ഹൈദരബാദിനായി ഹർഷൽപട്ടേലും ഉനദ്കട്ടും കമ്മിൻസും അടക്കമുള്ള പേസ് പടയാണ് കളി പിടിച്ചത്.
രാജസ്ഥാനെപ്പോലെ ലേല ടേബിളിൽ ചെയ്ത അബദ്ധങ്ങളുടെ കൂടി വിലയാണ് അവർ അനുഭവിക്കുന്നത്. പലതരം വെടിക്കോപ്പുകൾ ലേലത്തിൽ നിരന്നുനിന്നിട്ടും അവരിലേക്കൊന്നും കണ്ണുപോയില്ല. പലകാലങ്ങളിലായി ചെന്നൈ കുപ്പായമിട്ട സാംകറൻ, ആർ അശ്വിൻ രചിൻ രവീന്ദ്ര, ഡെവൻ കോൺവേയ്, വിജയ് ശങ്കർ തുടങ്ങിയ താരങ്ങളുമായാണ് അവർ ജിദ്ദയിൽ നിന്നും തിരികെപ്പറന്നത്. അഞ്ചുതാരങ്ങളെ നിലനിർത്തുകയും ചെയ്തു. സർപ്രൈസ് പിക്കുകളോ മികച്ച ഓവർസീസ് ഹിറ്റർമാരോ അവരിൽ നിന്നുമുണ്ടായില്ല. മറ്റ് ടീമുകൾ ലേലത്തിലൂടെ മെച്ചപ്പെട്ടപ്പോൾ തങ്ങൾക്കതിന് സാധിച്ചില്ല എന്ന് െഫ്ലമിങ് തന്നെ ഇപ്പോൾ തുറന്നുപറയുന്നുണ്ട്
ഇങ്ങനെ ഒട്ടേറെ പ്രശ്നങ്ങൾ ഈ ടീമിനുണ്ട്. അതുകൊണ്ടുതന്നെ ധോണിയെന്ന ഒറ്റപ്പേരിലേക്ക് വിമർശനങ്ങൾ ഒതുക്കാനാകില്ല. 4 കോടി നൽകി അൺക്യാപ്പ്ഡ് െപ്ലയറായാണ് ധോണിയെ വാങ്ങിയത്. 4 കോടിക്ക് ലഭിക്കുന്ന ഒരു അൺക്യാപ്പ്ഡ് ഇന്ത്യൻ െപ്ലയറേക്കാൾ എന്തുകൊണ്ടും മികച്ച തീരുമാനമാണ് ധോണി. എങ്കിലും ഈ നാണംകെട്ട തോൽവികൾ മാനേജ്മെന്റിനെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ചെന്നൈ മണ്ണിൽ ദീർഘകാലമായി തുടരുന്ന ധോണി, െഫ്ലമിങ് യുഗത്തിന് കൂടി അന്ത്യമാകുമോ? കാത്തിരുന്ന് കാണാം.
Adjust Story Font
16