Quantcast

ത്രില്ലിങ് ക്ലൈമാക്‌സ്; ധോണിപ്പടക്ക് അഞ്ചാം ഐപിഎൽ കിരീടം

മഴ കാരണം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സിഎസ്കെയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-05-29 20:40:32.0

Published:

29 May 2023 7:39 PM GMT

ത്രില്ലിങ് ക്ലൈമാക്‌സ്; ധോണിപ്പടക്ക് അഞ്ചാം ഐപിഎൽ കിരീടം
X

ആദ്യം മഴ കളിച്ചു പിന്നാലെ അഹമദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ തകർത്തുപെയ്തപ്പോൾ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്ത് 2023 ഐപിഎൽകിരീടം സ്വന്തമാക്കി ചെന്നൈ. ഇതോടെ അഞ്ചാം ഐപിഎൽ കിരീടമാണ് ധോണിപ്പട സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിന്റെ ആരംഭത്തിൽ തന്നെ മഴ വീണ്ടും വില്ലനായി എത്തിയിരുന്നു. 12.05 ന് കളി പുനരാരംഭിച്ചെങ്കിലും ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 എന്നാക്കി മാറ്റി. മഴ മാറി എത്തിയ ചെന്നൈ, ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകനമാണ് കാഴ്ചവെച്ചത്. ഓപ്പണർമാരായ കോൺവെയും ഗെയിക് വാദും ഗുജറാത്ത് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ബൗണ്ടറികൾ ഒന്നിനു പിറകെ ഒന്നായി പറന്നു. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ചെന്നൈയുടെ സ്‌കോർ 70 റൺസിന് മുകളിലായിരുന്നു.

എന്നാൽ ഏഴാം ഓവറിൽ നൂർ അഹമദ് ചെന്നൈ കിരീടസ്വപ്‌നത്തിന് കരിനിഴൽ വീഴ്ത്തി പിഴുതെടുത്തത് രണ്ട് പ്രധാന വിക്കറ്റുകളാണ്. 25 ബോളിൽ 47 റൺസെടുത്ത കോൺവെയും 16 ബൗളിൽ 26 റൺസെടുത്ത ഗെയ്ക്‌വാദിനെയുമാണ് നൂർ കൂടാരം കയറ്റിയത്. എന്നാൽ പിന്നാലെ എത്തിയ അജിങ്ക്യാ രഹാനെ കളി ഏറ്റെടുത്തു. ആദ്യ നാല് ബോളിൽ തന്നെ രണ്ട് സിക്‌സറുകൾ പറത്തി കളി വീണ്ടും ചെന്നൈക്ക് അനുകൂലമാക്കി. നൂറിന്റെ ഓവർ പിന്നെയും ചെന്നൈയെ വരിഞ്ഞുമുറുക്കി. റൺവേഗം കുറഞ്ഞു. വീണ്ടും രഹാനെ കളി തിരിച്ച് ചെന്നൈക്ക് അനുകൂലമാക്കി മാറ്റി. അതിന് മോഹിത്തിന്റെ ഓവർ വരെ മാത്രമെ ആയുസുണ്ടായിരുന്നുള്ളു. വിജയ് ശങ്കറിന്റെ കയ്യിലവാസാനിച്ച രഹാനെ 13 ബോളിൽ നിന്ന് 27 റൺസാണ് സംഭാവന ചെയ്തത്.

12-ാം ഓവറിൽ ശിവം ദുബെ റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി കളി ചെന്നൈക്ക് അനുകൂലമാക്കി. 18 ബോളില്‍ 39 റണ്‍സ് എന്ന ജയിക്കാനാവുമെന്ന സ്ഥിതിയിലേക്ക് ചെന്നൈ എത്തി. മോഹിത്തിനെ തുടരെ തുടരെ സിക്സറിന് പറത്തി റായുഡുവും ദുബെക്ക് കൂട്ടായി തകർത്തടിച്ചു. എട്ട് ബോളില്‍ നിന്ന് 19 റണ്‍സെടുത്ത് റായുദു മടങ്ങി. പിന്നാലെ എത്തിയ ധോണിയെ വന്നവേഗത്തില്‍ തന്നെ മോഹിത് മടക്കി. ഇതോടെ ഗുജറാത്ത് കളി തിരിച്ചുപിടിച്ചു. പക്ഷേ ക്രീസില്‍ ജഡേജയുണ്ടായിരുന്നുവെന്ന് അവർ മറന്നു. അവസാന ബോളും ബൌണ്ടറി പറത്തി അയാള്‍ വിജയം ചെന്നൈക്ക് അനുകൂലമാക്കി മാറ്റി.

നേരത്തെ ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദർശന്റെ ബാറ്റിങ് മികവിലാണ് 4 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് അടിച്ചെടുത്തത്.രണ്ടാം ക്വാളിഫെയറിൽ മുംബൈക്കെതിരെ നിർത്തിയിടത്ത് നിന്ന് തന്നെ ഗിൽ തുടർന്നു. കൂടെ സാഹയും. ചെന്നൈ ഫീൽഡർമാരെ ഇരുവരും തലങ്ങും വിലങ്ങും പായിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. എന്നാൽ ഗുജറാത്തിന്റെ സ്വപ്‌നങ്ങൾക്ക് മേൽ തലയുടെ മിന്നൽ വേഗത്തിലുള്ള നീക്കം. ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ ഗുജറാത്തിന്റെ സ്റ്റാർ പ്ലയർ ഗില്‍ കൂടാരം കയറി. 20 ബോളില്‍ നിന്ന് 39 റണ്‍സാണ് ഗില്ലിന്റെ സംഭാവന. ഗിൽ ക്രീസ് വിട്ടതോടെ ഗുജറാത്തിന്റെ റൺവേഗം കുറഞ്ഞു. സാഹയും സായി സുദർശനും പിന്നീട് ബാറ്റ് വീശിയത് സൂക്ഷിച്ചായിരുന്നു. പതിമൂന്നാം ഓവറില്‍ സാഹ തന്റെ അർധ സെഞ്ച്വുറി തികച്ചു. പക്ഷേ അതിന് വലിയ ആയുസുണ്ടായില്ല. 39 ബോളില്‍ 54 റണ്‍സില്‍ നില്‍ക്കെ ചാഹർ സാഹയെ വീഴ്ത്തി.

രണ്ട് വിക്കറ്റ് പോയിനിൽക്കുന്ന സമയത്ത് ക്യാപ്റ്റൻ പാണ്ഡ്യ തന്നെ ക്രീസിലെത്തി. സുദർശൻ മറുതലക്കൽ തകർപ്പനടികൾക്ക് തുടക്കമിട്ടു. നിരന്തരം ബൗണ്ടറികൾ പായിച്ച് സുദർശൻ ചെന്നൈ ആരാധകർക്ക് നിരാശ സമ്മാനിച്ചു. അവസാന ഓവറില്‍ തകർത്തടിച്ച് നില്‍ക്കെ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ സുദർശന്‍ വീണു. പതിരാനയുടെ ബോളില്‍ എല്‍ബിഡബ്ല്യു. ടീമിന്റെ സ്കോർ 212 ല്‍ നില്‍ക്കെ 96 റണ്‍സ് സംഭാവന ചെയ്താണ് സുദർശന്‍ കളം വിട്ടത്.



TAGS :

Next Story