Quantcast

ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ കിവീസിന് തോൽവി; പാകിസ്താന് ഇനിയും സെമി സാധ്യത

നാളെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ മികച്ച റൺറേറ്റിൽ ജയിക്കാനായാൽ പാകിസ്താന് സെമിയിലേക്ക് മുന്നേറാനാകും

MediaOne Logo

Sports Desk

  • Published:

    27 Feb 2026 11:03 PM IST

Kiwis lose to England; Pakistan still have a chance of reaching the semi-finals
X

കൊളംബോ:ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ന്യൂസിലൻഡിനെ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം. ന്യൂസിലൻഡ് ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 18 പന്തിൽ 32 റൺസുമായി വിൽ ജാക്‌സും 7 പന്തിൽ 19 റൺസുമായി രെഹൻ അഹമ്മദും പുറത്താകാതെ നിന്നു. ബാറ്റിങിനൊപ്പം രണ്ടുവിക്കറ്റുമായി ബൗളിങിലും തിളങ്ങിയ വിൽ ജാക്‌സാണ് പ്ലെയർഓഫ്ദി മാച്ച്. ഇംഗ്ലണ്ട് നേരത്തെ സെമി ഉറപ്പിച്ചിരുന്നു.

തോൽവി നേരിട്ടതോടെ സെമിയ്ക്കായി ന്യൂസിലൻഡിന് കാത്തിരിക്കണം. നാളെ ശ്രീലങ്കക്കെതിരായ മത്സരത്തിൽ പാകിസ്താൻ വൻമാർജിനിൽ ജയിച്ചാൽ മാത്രമാകും മിച്ചൽ സാന്റ്‌നറിനും സംഘത്തിനും പുറത്തേക്കുള്ള വഴിതെളിയുക. നിലവിൽ മൂന്ന് കളിയിൽ നിന്ന് മൂന്ന് പോയന്റാണ് ന്യൂസിലൻഡിനുള്ളത്. നെറ്റ് റൺറേറ്റ് + 1.390. അതേസമയം, കഴിഞ്ഞ മാച്ചിൽ ഇംഗ്ലണ്ടിനോട് തോറ്റ പാകിസ്താന് നിലവിൽ ഒരു പോയന്റ് മാത്രമാണുള്ളത്. നെറ്റ് റൺറേറ്റ് -0.461. ശ്രീലങ്കക്കെതിരെ നാളെ മികച്ച മാർജിനിൽ ജയിക്കാനായാൽ ന്യൂസിലൻഡിനെ മറികടന്ന് പാകിസ്താന് ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായി സെമിയിലേക്ക് മുന്നേറാനാകും. ഗ്രൂപ്പിലെ മറ്റൊരു ടീമായ ശ്രീലങ്ക ഇതിനകം പുറത്തായിട്ടുണ്ട്.

ഗ്ലെൻ ഫിലിപ്പ്‌സിന്റേയും(28 പന്തിൽ 39), ഫിൻ അലെൻ (19 പന്തിൽ 29)ബാറ്റിങ് മികവിലാണ് ന്യൂസിലൻഡ് 159 റൺസ് പടുത്തുയർത്തിയത്. മറുപടി ബാറ്റിങിൽ തുടക്കത്തിൽ തകർച്ച നേരിട്ടെങ്കിലും മധ്യനിര അവസരത്തിനൊത്തുയർന്നതോടെ ഇംഗ്ലണ്ട് തോൽവിയറിയാതെ സെമിയിലേക്ക് മുന്നേറി. 33 റൺസെടുത്ത ടോം ബാന്റണാണ് ടോപ് സ്‌കോറർ. 24 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. അവസാന ഓവറിൽ വിൽ ജാക്‌സും രെഹാൻ അഹമ്മദും തകർത്തടിച്ചതോടെ ഇംഗ്ലണ്ട് അവസാന ഓവറിൽ ജയംപിടിച്ചു

TAGS :

Next Story