കുൽദീപിന് നാല് വിക്കറ്റ്; യുഎഇയെ 57ൽ എറിഞ്ഞിട്ട് ഇന്ത്യ
22 റൺസെടുത്ത മലയാളി താരം അലിഷാൻ ഷറഫുവാണ് യുഎഇ നിരയിലെ ടോപ് സ്‌കോറർ

ദുബൈ: ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് സ്വപ്‌ന തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ യുഎഇയെ 13.1 ഓവറിൽ 57 റൺസിന് ഓൾഔട്ടാക്കി. സ്പിന്നർ കുൽദീപ് യാദവ് നാല് വിക്കറ്റുമായി സന്ദർശക നിരയിൽ തിളങ്ങി. ശിവം ദുബെ മൂന്ന് വിക്കറ്റ് സ്വന്തമാക്കിയപ്പോൾ ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. 22 റൺസെടുത്ത യുഎഇ മലയാളി ഓപ്പണർ അലിഷാൻ ഷറഫുവാണ് ടോപ് സ്‌കോറർ.
പവർ പ്ലേയിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 41 റൺസുമായി ഭേദപ്പെട്ട നിലയിലായിരുന്ന യുഎഇ പിന്നീട് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ക്യാപ്റ്റൻ മുഹമ്മദ് വസീം 22 പന്തിൽ 19 റൺസെടുത്തു. രണ്ട് താരങ്ങൾ മാത്രമാണ് ആതിഥേയ നിരയിൽ രണ്ടക്കം കാണാനായത്.
ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പവർ പ്ലേയിലെ ആദ്യ ഓവറിൽ 10 റൺസടിച്ച് മികച്ച തുടക്കമാണ് ആലിഷാൻ ഷറഫു യുഎഇക്ക് നൽകിയത്. ജസ്പ്രീത് ബുമ്രയെറിഞ്ഞ പവർപ്ലേയിലെ രണ്ടാം ഓവറിൽ ബൗണ്ടറി നേടിയ ഷറഫു യുഎഇയെ 16 റൺസിലെത്തിച്ചു. മൂന്നാം ഓവർ എറിയാനെത്തിയ അക്‌സർ പട്ടേലിനെ സിക്‌സിന് പറത്തി സ്‌കോറിങ് ഉയർത്തി. എന്നാൽ 4ാം ഓവറിൽ ഷറഫു മടങ്ങിയതോടെ യുഎഇ തകർച്ചയാരംഭിച്ചു. തുടരെ വിക്കറ്റുകൾ വീണതോടെ 100 പോലും കടക്കാൻ ആതിഥേയർക്കായില്ല.
Adjust Story Font
16

