Quantcast

കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് രണ്ടാം ജയം; ആലപ്പി റിപ്പിൾസിനെ 44 റൺസിന് തോൽപ്പിച്ചു

നാല് ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത മോനു കൃഷ്ണയാണ് പ്ലെയർഓഫ്ദിമാച്ച്

MediaOne Logo

Sports Desk

  • Published:

    26 Aug 2025 11:46 PM IST

Calicut Globestars register second win in KCL; beat Alleppey Ripples by 44 runs
X

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് തുടർച്ചയായ രണ്ടാം ജയം. ആലപ്പി റിപ്പിൾസിനെ 44 റൺസിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. മറുപടി ബാറ്റിങിൽ ആലപ്പിയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുക്കാനേ ആയുള്ളൂ. കാലിക്കറ്റിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ മോനു കൃഷ്ണയാണ് പ്ലെയർ ഓഫ് ദി മാച്ച്.

കഴിഞ്ഞ മാച്ചിൽ ട്രിവാൺഡ്രം റോയൽസിനെതിരെ കാഴ്ചവച്ച പോരാട്ടവീര്യം ആലപ്പി റിപ്പിൾസിന് ആവർത്തിക്കാനായില്ല. ബാറ്റിങ്‌നിര നിരാശപ്പെടുത്തിയ മാച്ചിൽ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണ് റിപ്പിൾസ് കീഴടങ്ങിയത്. നാല് റൺസെടുത്ത ഓപ്പണർ കെ എ അരുൺ ആദ്യ ഓവറിൽ തന്നെ മടങ്ങി. സ്‌ഫോടനാത്മകമായൊരു തുടക്കത്തിനൊടുവിൽ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനും പുറത്തായി. 13 പന്തുകളിൽ 21 റൺസെടുത്ത അസ്ഹറുദ്ദീനെ മോനു കൃഷ്ണയാണ് മടക്കിയത്. അഞ്ച് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ അക്കൗണ്ട് തുറക്കാനാകാതെ അഭിഷേക് പി നായരും മടങ്ങി. അക്ഷയ് ചന്ദ്രനും ജലജ് സക്‌സേനയും ചേർന്ന 41 റൺസിന്റെ കൂട്ടുകെട്ട് പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് എത്തിയ താരങ്ങൾക്ക് അതിവേഗത്തിൽ റൺസ് കണ്ടെത്താനായില്ല. കഴിഞ്ഞ മാച്ചിലെ ഹീറോയായ മുഹമ്മദ് കൈഫിനെ എസ് മിഥുൻ ക്ലീൻ ബൌൾഡാക്കി. 33 പന്തുകളിൽ 43 റൺസെടുത്ത ജലജ് സക്‌സേനയാണ് ടോപ് സ്‌കോറർ. അക്ഷയ് ചന്ദ്രൻ 19ഉം മുഹമ്മദ് കൈഫ് മൂന്നും റൺസുമെടുത്ത് പുറത്തായി. ശ്രീരൂപും അക്ഷയ് ടി കെയും 11 റൺസ് വീതം നേടി. നാല് ഓവറിൽ 30 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മോനു കൃഷ്ണയാണ് കാലിക്കറ്റ് നിരയിൽ തിളങ്ങിയത്. എസ് മിഥുൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഗ്ലോബ് സ്റ്റാർസിന് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ നൽകിയ മികച്ച തുടക്കവും അവസാന ഓവറുകളിൽ മനുകൃഷ്ണന്റെയും, കൃഷ്ണദേവന്റെയും കൂറ്റനടികളുമാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. പതിവു പോലെ അതിവേഗത്തിൽ തുടങ്ങിയ രോഹൻ കുന്നുമ്മൽ 16 പന്തുകളിൽ 31 റൺസെടുത്തു. തുടർന്നെത്തിയ എം അജിനാസ് ആറ് റൺസുമായി മടങ്ങി. എന്നാൽ അഖിൽ സ്‌കറിയയും അൻഫലും ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 58 റൺസ് പിറന്നു. 30 പന്തുകളിൽ 45 റൺസെടുത്ത അഖിൽ സ്‌കറിയ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. അഖിൽ 15ആം ഓവറിലും അൻഫൽ 16ആം ഓവറിലും മടങ്ങുമ്പോൾ 122 റൺസ് മാത്രമായിരുന്നു സ്‌കോർ ബോർഡിലുണ്ടായിരുന്നത്. ആറാം വിക്കറ്റിൽ ഒത്തു ചേർന്ന മനുകൃഷ്ണനും കൃഷ്ണദേവനും ചേർന്നാണ് സ്‌കോർ 170ൽ എത്തിച്ചത്. മനു കൃഷണൻ വെറും 12 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 26 റൺസ് നേടി. കൃഷ്ണദേവൻ 10 പന്തുകളിൽ നാല് ഫോറടക്കം 20 റൺസെടുത്തു. ഇരുവരും ചേർന്ന് അതിവേഗത്തിൽ കൂട്ടിച്ചേർത്ത 31 റൺസാണ് കളിയിൽ നിർണായകമായത്. നാല് ഓവറുകളിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചന്ദ്രനും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേയനയുമാണ് ആലപ്പി ബൗളിങ് നിരയിൽ തിളങ്ങിയത്. വിജയത്തോടെ കാലിക്കറ്റിന് നാല് പോയിന്റായി.

TAGS :

Next Story