Quantcast

അടിമുടി മാറാൻ കേരള ക്രിക്കറ്റ് ലീഗ്; പ്രൊഫഷണൽ അമ്പയറിങ് നിരയെ പ്രഖ്യാപിച്ച് കെസിഎ

അമ്പയർമാരുടെ തീരുമാനങ്ങളിൽ കൃത്യത ഉറപ്പാക്കാൻ രാജ്യാന്തര മത്സരങ്ങളുടെ മാതൃകയിൽ 'ഹോക് ഐ' സാങ്കേതികവിദ്യയും ഇത്തവണ കെ.സി.എല്ലിൽ ആവിഷ്‌കരിച്ചിട്ടുണ്ട്

MediaOne Logo

Sports Desk

  • Published:

    19 Aug 2026 6:36 PM IST

Kerala Cricket League set for a complete overhaul; KCA announces professional umpiring panel.
X

തിരുവനന്തപുരം: വ്യാഴാഴ്ച ആരംഭിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ മത്സരങ്ങൾ നിയന്ത്രിക്കാൻ പ്രമുഖ അമ്പയർമാരുടെ നിരയെ സജ്ജമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കെ.എൻ അനന്തപത്മനാഭൻ, ടോണി ഇമ്മട്ടി എന്നിവരടങ്ങുന്ന 15 അംഗ പാനലാണ് ഇത്തവണ ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാനെത്തുന്നത്. കൃത്യമായ തീരുമാനങ്ങൾ ഉറപ്പുവരുത്തുക വഴി മത്സരങ്ങളും ടൂർണമെന്റും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് കെസിഎ മികച്ചൊരു പാനലിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

പാനലിലെ 15 പേരിൽ 10 പേർ ബി.സി.സി.ഐ പാനലിൽ നിന്നുള്ളവരും അഞ്ചു പേർ സംസ്ഥാന പാനലിൽ നിന്നുള്ളവരുമാണ്. ഓരോ മത്സരത്തിനും നാല് അമ്പയർമാർ വീതമാണുള്ളത്. ഗ്രൗണ്ടിൽ ഓൺഫീൽഡ് അമ്പയറിംഗിന്റെ ചുമതല വഹിക്കുന്ന രണ്ട് അമ്പയർമാർ ബി.സി.സി.ഐ പാനലിലുള്ളവരായിരിക്കും. റിവ്യൂകൾ കൃത്യമായി പരിശോധിച്ച് തീരുമാനമെടുക്കുകയാണ് തേർഡ് അമ്പയറുടെ ചുമതല. ഇതിന് പുറമെ ഫോർത്ത് അമ്പയർ അഥവാ റിസർവ് അമ്പയർ കൂടി ഓരോ മത്സരത്തിലുമുണ്ടാകും. പന്തുകൾ സൂക്ഷിക്കുക, ഡഗ് ഔട്ടിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുക തുടങ്ങി ഗ്രൗണ്ടിന്റെ പുറത്ത് അമ്പയർമാരുടെ ചുമതല നിർവ്വഹിക്കുന്നത് ഇവരാണ്. ഓൺഫീൽഡ് അമ്പയർമാർക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ പകരം ചുമതല നിർവ്വഹിക്കേണ്ടതും ഇവർ തന്നെ.

മുൻ കേരള ടീം ക്യാപ്റ്റൻ എന്ന നിലയിലും ഐ.സി.സി എലൈറ്റ് പാനലിൽ ഇടംനേടിയ ആദ്യ മലയാളി അമ്പയറെന്ന നിലയിലും കായിക കേരളത്തിന് അഭിമാനമായ വ്യക്തിത്വമാണ് കെ.എൻ. അനന്തപത്മനാഭൻ. നിരവധി അന്താരാഷ്ട്ര പോരാട്ടങ്ങളിലും ഐ.പി.എൽ ഉൾപ്പെടെയുള്ള വൻകിട ട്വന്റി-20 ലീഗുകളിലും മികച്ച രീതിയിൽ കളി നിയന്ത്രിച്ച് മുൻപരിചയമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം ലീഗിന് പ്രൊഫഷണൽ കരുത്തേകും. ഐ.പി.എൽ, വനിതാ പ്രീമിയർ ലീഗ്, രഞ്ജി ട്രോഫി തുടങ്ങിയ പ്രമുഖ ടൂർണമെന്റുകളിൽ മികച്ച രീതിയിൽ അമ്പയറിംഗ് നിർവ്വഹിച്ച ടോണി ഇമ്മട്ടിയാണ് പാനലിലെ മറ്റൊരംഗം. ബി.സി.സി.ഐയുടെ ലെവൽ 2 അമ്പയർ കൂടിയാണ് അദ്ദേഹം. ഇരുവർക്കും പുറമെ വിശ്വജിത്ത് ബി, നിധിൻ കെ, ശിവകുമാർ എ, അലി അസ്ഗർ, ഘനശ്യാം പ്രഭു, ഭരത് എം. എസ്, ജിഷ്ണു അജിത്, ശങ്കർ എസ്. എന്നിവരാണ് ബി.സി.സി.ഐ പാനലിലെ മറ്റ് അമ്പയർമാർ. മധുസൂദനൻ, അഖിൽ വേണുഗോപാൽ, വികാസ് അഗർവാൾ, ഹർഷാദ് ബേസിൽ, ജസ്റ്റിൻ മാടവന എന്നിവരാണ് കെ.സി.എ പാനലിൽ നിന്നും കെ.സി.എല്ലിലുള്ളത്.

തീരുമാനങ്ങളിൽ കൂടുതൽ കൃത്യത ഉറപ്പാക്കാൻ രാജ്യാന്തര മത്സരങ്ങളുടെ മാതൃകയിൽ 'ഹോക് ഐ' സാങ്കേതികവിദ്യയാണ് ഇത്തവണ കെ.സി.എല്ലിൽ ഏർപ്പെടുത്തിയിട്ടുള്ളത്. ഹോക് ഐ വരുന്നതോടെ കൂടുതൽ മികച്ച സാങ്കേതികവിദ്യയാണ് ലഭ്യമാകുന്നത്. ഇതിലൂടെ റിവ്യൂകൾ ഇഴകീറി പരിശോധിച്ച് കൃത്യമായ തീരുമാനമെടുക്കാൻ കഴിയുമെന്ന് അമ്പയർ എ ശിവകുമാർ പറഞ്ഞു.

TAGS :

Next Story