മുംബൈക്ക് വില്ലനായി നവീൻ; ലക്‌നൗവിന് ജയിക്കാൻ വേണ്ടത് 183 റൺസ്
മുംബൈ നിരയിലെ നാല് പ്രധാന വിക്കറ്റുകളാണ് നവീന്‍ പിഴുതെടുത്തത്

ചെന്നൈ: ഐപിഎല്ലിലെ എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് റണ്‍വേട്ടയെ തടഞ്ഞ് നിര്‍ത്തി ലക്‌നൗ സൂപ്പർ ജയിന്റ്‌സ് താരം നവീനുള്‍ ഹഖ് . മുംബൈ നിരയിലെ നാല് പ്രധാന വിക്കറ്റുകളാണ് നവീന്‍ പിഴുതെടുത്തത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 183 റൺസാണ് മുംബൈ ലക്‌നൗവിന് ജയിക്കാനായി നീട്ടിയത്. സൂര്യകുമാർ യാദവ് (33) കാമറൂൺ ഗ്രീൻ(41) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ ഭേദപ്പെട്ട സ്കോര്‍ കണ്ടെത്തിയത്.
മുംബൈയുടെ ഓപ്പണർമാർ നിരാശരാക്കിയ മത്സരത്തിൽ ഗ്രീനും സൂര്യകുമാറുമാണ് ടീമിന്റെ സ്‌കോർ കുറച്ചെങ്കിലും ഉയർത്തിയത്. കളിയുടെ തുടക്കത്തിൽ തന്നെ എല്ലായ്‌പ്പോഴുമെന്ന പോലെ രോഹിത് മുംബൈ ആരാധകരെ നിരാശരാക്കി നാലാം ഓവറിൽ തന്നെ രോഹിത് കൂടാരം കയറി. പത്ത് ബോളിൽ നിന്ന് 11 റൺസ് മാത്രമാണ് മുംബൈ ക്യാപ്റ്റന്റെ സംഭാവന. അധികം വൈകാതെ അടിച്ചു തുടങ്ങിയ ഇഷാൻ കിഷനും രോഹിതിന് പിന്നാലെ പോയി. യാഷ് താക്കൂർ ആണ് കിഷനെ കൂടാരം കയറ്റിയത്. പിന്നാലെ സൂര്യകുമാറും ഗ്രീനും കളി ഏറ്റെടുത്തു. പവർപ്ലെ ഓവറുകളിൽ ഗ്രീൻ തകർത്തടിച്ചു. ഗ്രീനിന് കൂട്ടായി സൂര്യകുമാറും ക്രീസിൽ നിലയുറപ്പിച്ചു.
എന്നാൽ ഗൗതമിന്റെ കയ്യിലേക്ക് സൂര്യകുമാറിനെ എത്തിച്ച് നവീനുൽ ഹഖ് ലക്‌നൗവിന്റെ സ്റ്റാറായി. കളി ലക്‌നൗ തിരിച്ചുപിടിച്ച വിക്കറ്റായിരുന്നു ഇത്. ക്രീസിലെത്തിയ തിലക് വർമ ഗ്രീനിനൊപ്പം ചേർന്ന് സൂക്ഷിച്ച് ബാറ്റ് വിശി. പക്ഷേ അതിന് കൂടുതൽ ആയുസുണ്ടായിരുന്നില്ല. നവീനുൽ ഹഖ് വീണ്ടും അവതരിച്ചു, അതെടെ 23 ബോളിൽ 41 റൺസെടുത്ത ഗ്രീൻ കൂടാരം കയറി. മുംബൈ റൺ കുതിപ്പിന് ഇതോടെ മങ്ങലേറ്റു. അവസാന ഓവറുകളില്‍ തിലക് വർമയും (26) ടിം ഡേവിഡും (13) വധേരയും (23) ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ചെങ്കിലും ലക്നൌ ബോളർമാർ നിശ്ചിത ഇടവേളകളില്‍ വിക്കറ്റെടുത്തുകൊണ്ടിരുന്നു. നവീൻ ഉൾ ഹഖും യാഷ് താക്കൂറുമാണ് മുംബൈ റൺവേട്ടക്ക് വിള്ളൽ വീഴ്ത്തിയത്. നവീൻ നാല് ഓവറിൽ 38 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ യാഷ് താക്കൂർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഒരു മാറ്റവുമായാണ് ഇറങ്ങിയത്. കുമാര്‍ കാര്‍ത്തികേയക്ക് പകരം ഹൃത്വിക് ഷൊക്കീന്‍ ടീമിലെത്തി.
Adjust Story Font
16