വെല്ലലെഗയുടെ പിതാവിന്റെ വിയോഗം; സൂപ്പർ ഫോർ ആഹ്ലാദത്തിന് പിന്നാലെ ശ്രീലങ്കൻ ക്യാമ്പ് ശോകമൂകം
മരണവിവരമറിഞ്ഞ് ഞെട്ടിത്തരിച്ച് നിൽക്കുന്ന അഫ്ഗാൻ താരം നബിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

Sri Lanka camp mourns the passing of Wellalega's father after Super Four jubilation
ദുബൈ: ഏഷ്യാകപ്പിൽ അഫ്ഗാനിസ്താനെതിരായ വിജയത്തിന് പിന്നാലെ സൂപ്പർ ഫോറിലെത്തിയ ശ്രീലങ്കൻ ക്യാമ്പിനെ സങ്കടത്തിലാഴ്ത്തി ബോളർ ദുനിത് വെല്ലലെഗെയുടെ പിതാവിന്റെ വിയോഗം. അബുദാബിയിൽ ടീം കളിച്ചുകൊണ്ടിരിക്കെയാണ് നാട്ടിൽ നിന്നും മരണവാർത്തയെത്തിയത്. മത്സരത്തിന് പിന്നാലെ ശ്രീലങ്കൻ പരിശീലകൻ സനത് ജയസൂര്യയാണ് വെല്ലലെഗെയെ പിതാവിന്റെ മരണവിവരം അറിയിച്ചത്. ഹൃദയാഘാതത്തെ തുടർന്നായായിരുന്നു വിയോഗം. സഹതാരങ്ങളും കോച്ചും ചേർന്ന് യുവതാരത്തെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു
അതേസമയം, മത്സരം കഴിഞ്ഞ് മടങ്ങുന്നതിനിടെ അഫ്ഗാൻ താരം മുഹമ്മദ് നബിയെ മാധ്യമപ്രവർത്തകർ വിവരമറിയിച്ചു. തുടർന്ന് ഞെട്ടിത്തരിച്ച് നിൽക്കുന്ന അഫ്ഗാൻ ഓൾറൗണ്ടറുടെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നേരത്തെ മത്സരത്തിൽ വെല്ലലെഗെ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് സിക്‌സർ ഉൾപ്പെടെ നബി 31 റൺസാണ് നേടിയത്.
മരണവിവരമറിഞ്ഞതിനെ തുടർന്ന് ക്യാമ്പ് വിട്ട വെല്ലലെഗെ ശ്രീലങ്കയിലേക്ക് പറന്നിരുന്നു. സൂപ്പർ ഫോർ മത്സരങ്ങൾക്കായി താരം മടങ്ങിയെത്തുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തയില്ല. നിർണായക മത്സരത്തിൽ അഫ്ഗാനിസ്താൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക മറികടന്നത്. 52 പന്തിൽ 74 റൺസെടുത്ത കുഷാൽ മെൻഡിസാണ് കളിയിലെ താരം. സൂപ്പർ ഫോറിൽ നാളെ ബംഗ്ലാദേശിനെതിരെയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം
Adjust Story Font
16

