Quantcast

'ഇത് കിംഗ് കോഹ്‌ലി, കളിയിൽനിന്ന് പുറത്താക്കാനാകില്ല'; ഗംഭീറിനെതിരെയുള്ള വിവാദത്തിൽ ആർ.സി.ബിയുടെ പ്രതികരണം

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന ഐ.പി.എല്ലിൽ മത്സരത്തിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചിരുന്നു

MediaOne Logo

Sports Desk

  • Published:

    2 May 2023 9:40 AM GMT

Royal Challengers Bangalore responded to the Kohli-Gambir controversies in the IPL match against Lucknow Super Giants last day.
X

കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന ഐ.പി.എല്ലിൽ മത്സരത്തിലെ വിവാദങ്ങളിൽ പ്രതികരിച്ച് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ. ടീമിന്റെ സൂപ്പർ താരം വിരാട് കോഹ്‌ലിയും എൽ.എസ്.ജി മെൻറർ ഗൗതം ഗംഭീറും ടീമിലെ ഇതര അംഗങ്ങളുമായൊക്കെ വാക്ക് തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് സമൂഹ മാധ്യമത്തിലൂടെ ആർ.സി.ബി പ്രതികരിച്ചത്.

'കളിയിൽനിന്ന് അദ്ദേഹത്തെ പുറത്താക്കാനാകില്ല. ബാറ്റിംഗ്‌ ഉൾക്കരുത്തും ഫീൽഡിൽ ഉത്സാഹവുമുള്ള താരം. കഴിഞ്ഞ രാത്രി കിംഗ് കോഹ്‌ലിയുടെ സംഭാവന വിലമതിക്കാനാകാത്തതാണ്' ട്വിറ്ററിലെ ഔദ്യോഗിക അക്കൗണ്ടിൽ ആർ.സി.ബി കുറിച്ചു.

മത്സരത്തിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ നടന്ന വാക്കേറ്റം ഏറെ നേരം മൈതാനത്തെ ചൂടുപിടിപ്പിച്ചിരുന്നു. ലഖ്‌നൗ ഓൾറൗണ്ടർ കെയിൽ മെയേഴ്സിനോട് എന്തോ സംസാരിക്കുകയായിരുന്നു കോഹ്‌ലി. ആ സമയം മെയേഴ്സിന് അടുത്തേക്ക് നടന്നെത്തിയ ഗംഭീർ താരത്തെ കോഹ്‌ലിക്ക് അടുത്ത് നിന്ന് വിളിച്ച് കൊണ്ടു പോയി. ഇതിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽ വാക്കേറ്റത്തിലേർപ്പെടുന്നതാണ് ആരാധകർ കണ്ടത്. സഹതാരങ്ങൾ ഇരുവരേയും പിടിച്ച് മാറ്റാൻ പിടിപ്പത് പണിപെട്ടു. മത്സരശേഷം ബി.സി.സി.ഐ ഇരുവർക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴയേർപ്പെടുത്തി. ഐ.പി.എൽ ചരിത്രത്തിൽ ഇതാദ്യമായൊന്നുമല്ല കോഹ്ലിയും ഗംഭീറും മൈതാനത്ത് ഏറ്റുമുട്ടുന്നത്. 2013 ൽ ഗംഭീർ കൊൽക്കത്ത നായകനായിരിക്കേ ഒരു മത്സരത്തിനിടെ ഇരുവരും മൈതാനത്ത് കൊമ്പ് കോർത്തിരുന്നു.

ടി20 ക്രിക്കറ്റിൽ 126 റൺസ് അനായാസം മറികടക്കാനാവുന്നൊരു ലക്ഷ്യമായിരുന്നിട്ടും ബാംഗ്ലൂർ ബൗളർമാരുടെ തീപ്പന്തുകൾക്ക് മുന്നിൽ തകർന്നടിഞ്ഞ ലഖ്‌നൗ അവസാന ഓവറിലെ അഞ്ചാം പന്തിൽ കൂടാരം കയറി. ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോർ നേടിയതിന്റെ ശൗര്യവുമായെത്തിയ കെ.എൽ രാഹുലും സംഘവും കോഹ്ലിപ്പടക്ക് മുന്നിൽ കവാത്ത് മറക്കുന്ന കാഴ്ചയാണ് ഇന്നലെ മൈതാനത്ത് കണ്ടത്. കളിക്ക് ശേഷം ബാംഗ്ലൂർ സൂപ്പർതാരം വിരാട് കോഹ്ലി ഏറെ ആവേശത്തിലായിരുന്നു. ഗ്യാലറിയിലെ ലഖ്‌നൗ ആരാധകരോട് ചുണ്ടിൽ വിരൽവച്ച് നിശബ്ദരാകാൻ പറയുന്ന കോഹ്ലിയെ കാണാമായിരുന്നു. നേരത്തേ ലഖ്‌നൗ മെന്റർ ഗൗതം ഗംഭീർ ബാംഗ്ലൂരിനെതിരായ ആവേശ ജയത്തിന് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് ഇതിന് സമാനമായൊരു ആഘോഷം നടത്തിയിരുന്നു. അതിനാൽ തന്നെ കോഹ്‌ലിയുടേത് ഒരു മധുര പ്രതികാരം കൂടിയായിരുന്നു.

കളിക്കിടയിലും വിരാട് കോഹ്‌ലിയും ലഖ്‌നൗ താരങ്ങളും തമ്മിൽ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. മത്സരത്തിന്റെ 17ാം ഓവറിൽ ലഖ്‌നൗ താരം നവീനുൽ ഹഖുമായി കോഹ്‌ലി കൊമ്പു കോർത്തു. താരങ്ങൾ ഹസ്തദാനം നടത്തുന്നതിനിടെ കോഹ്‌ലി നവീനോട് എന്തോ പറയുന്നത് കാണാമായിരുന്നു. ഇത് താരത്തെ വല്ലാതെ ചൊടിപ്പിച്ചു. കോഹ്‌ലിയോട് നവീൻ കയർക്കുന്നത് കണ്ട സഹതാരങ്ങൾ താരത്തെ പിടിച്ചു മാറ്റി. മത്സരശേഷം നവീൻ ഇൻസ്റ്റഗ്രാമിലിലൊരു സ്റ്റോറിയിട്ടിരുന്നു. ''നിങ്ങൾ എന്താണോ അർഹിക്കുന്നത് അത് നിങ്ങൾക്ക് ലഭിക്കുമെന്നാണ്'' നവീൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സംഘർഷങ്ങളെ തുടർന്ന് മാച്ച് ഫീയുടെ 50 ശതമാനം നവീന് പിഴ ലഭിച്ചിരുന്നു.

മൈതാനത്തരങ്ങേറിയ നാടകീയ സംഭവങ്ങൾക്ക് ശേഷം റോമൻ ചക്രവർത്തിയായ മാർക്കസ് ഒറേലിയസിന്റെ പ്രശസ്തമായൊരു വാചകം കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ''നമ്മൾ കേൾക്കുന്നതെല്ലാം അഭിപ്രായങ്ങളാണ്. അവ വസ്തുതകൾ ആവണമെന്നില്ല.. കാണുന്നതെല്ലാം കാഴ്ച്ചപ്പാടുകളാണ് സത്യമാവണമെന്നില്ല''

ലഖ്‌നൗവിനെതിരെ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ 18 റൺസിന്റെ ജയമാണ് നേടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 108 റൺസിന് ഓൾ ഔട്ടായി. 13 പന്തിൽ 23 റണ്ണെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്നൗ നിരയിലെ ടോപ് സ്‌കോറർ. 44 റൺസെടുത്ത ഫാഫ് ഡൂപ്ലെസിസാണ് ബാംഗ്ലൂരിന്റെ വിജയ ശിൽപി. ബാംഗ്ലൂരിന് വേണ്ടി കർൺ ശർമയും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ, വനിന്ദു ഹസരംഗ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

Royal Challengers Bangalore responded to the Kohli-Gambir controversies in the IPL match against Lucknow Super Giants last day.

TAGS :

Next Story