റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് ; ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ
സൂപ്പർ ഓവറിലാണ് ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയത്

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് സെമിഫൈനലിൽ സൂപ്പർ ഓവറിൽ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ് ഫൈനലിൽ. ഇരു ടീമുകളും 20 ഓവറിൽ 194 റൺസ് എടുത്ത് സമനിലയിലായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പർ ഓവറിൽ ആദ്യ രണ്ട് പന്തുകളിൽ ജിതേഷ് ശർമയും അശുതോഷ് ശർമയും പുറത്തായതോടെ ഇന്ത്യക്ക് ഒറ്റ റൺസ് പോലും കണ്ടെത്താനായില്ല. മറുപടി ഇന്നിങ്സിൽ സുയാഷ് ശർമ എറിഞ്ഞ രണ്ടാം പന്ത് വൈഡായതോടെയാണ് ബംഗ്ലാദേശ് വിജയിക്കുകയായിരുന്നു. 44 റൺസ് നേടിയ പ്രിയാൻഷ് ആര്യയാണ് ഇന്ത്യൻ നിരയിലെ ടോപ്സ്കോറെർ. രണ്ട് വിക്കറ്റ് നേടിയ ബംഗ്ലാദേശ് പേസർ റിപ്പൺ മണ്ഡലാണ് മത്സരത്തിലെ താരം.
ടോസ് വിജയിച്ച ഇന്ത്യ ബൗളിംഗ് തിരഞ്ഞെെടുക്കുകയായിരുന്നു. എന്നാൽ ബംഗ്ലാദേശ് ഓപ്പണർ ഹബീബുർ റഹമാൻ സോഹന്റെ അർധ സെഞ്ചുറിയുടെ മികവിൽ ബംഗ്ലാദേശ് 194 എന്ന ഭേദപ്പെട്ട ടോട്ടലിൽ എത്തി.18 പന്തിൽ 48 റൺസ് നേടിയ എസ്എം മെഹറോബിന്റെ പ്രകടനവും നിർണായകമായി. 18 ഓവറിൽ ആറ് വിക്കറ്റിന് 144 എന്ന നിലയിൽ തകർന്ന് നിന്ന ബംഗ്ലാദേശിനെ കരകയറ്റിയത് അവസാനത്തെ രണ്ട് ഓവറുകളിൽ മെഹറോബും യാസർ അലിയും നടത്തിയ പ്രകടനമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ പ്രിയാൻഷ് ആര്യയും 15 പന്തിൽ 38 റൺസെടുത്ത വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കം ഇന്ത്യക്ക് നൽകി. ഇരുവരും ചേർന്ന് 53 റൺസാണ് ആദ്യ വിക്കറ്റിൽ നേടിയത്. തുടർന്ന് ജിതേഷ് ശർമ (33), നേഹൽ വധേര (32) എന്നിവർക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായത്. നമൻ ധിർ(7) രമൺദീപ് സിിംഗ് (17) , അശുതോഷ് ശർമ (13 ) എന്നിവർക്ക് കാര്യമായ സംഭാവനകൾ നടത്താനായില്ല. മികച്ച തുടക്കം ലഭിച്ചിട്ടും മധ്യനിര തകർന്നടിഞ്ഞതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
അവസാന ഓവറിൽ 16 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളിൽ നേഹൽ വധേരയും അശുതോഷ് ശർമയും ഓരോ റൺസ് വീതം എടുത്തു. അടുത്ത രണ്ട് പന്തുകളിൽ അശുതോഷ് ഒരു സിക്സും ഒരു ഫോറും അടിച്ച് പത്ത് റൺസ് കൂട്ടിച്ചേർത്തു. തൊട്ടടുത്ത പന്തിൽ അശുതോഷ് പുറത്തായതോടെ ഇന്ത്യക്ക് ജയിക്കാൻ അവസാന പന്തിൽ നാല് റൺസ് വേണമെന്ന നിലയിലായി. അടുത്ത പന്ത് ലോങ് ഓണിലേക്ക് പായിച്ച ഹർഷ് ദുബെക്ക് മൂന്ന് റൺസ് ഓടിയെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോർ 194 ൽ എത്തിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.
സൂപ്പർ ഓവറിൽ തുടർച്ചയായ രണ്ട് പന്തുകളിൽ ഇന്ത്യൻ നായകൻ ജിതേഷ് ശർമയെയും അശുതോഷ് ശർമയെയും റിപോൺ മൊണ്ടൽ മടക്കി. പിന്നാലെ ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന്റെ യാസിർ അലിയെ സുയാഷ് ശർമ പുറത്താക്കിയത് ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും അടുത്ത പന്ത് വൈഡായതോടെ ബംഗ്ലാദേശ് വിജയമുറപ്പിച്ചു.
Adjust Story Font
16

