ഇന്ത്യയെ ഞെട്ടിച്ച് പ്രോട്ടിയാസ് ; സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ 76 റൺസിന്റെ ജയം

അഹമ്മദാബാദ് : ടി20 ലോകകപ്പിലെ ആദ്യ തോൽവി വഴങ്ങി ഇന്ത്യ. സൂപ്പർ 8ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 111 റൺസിന് പുറത്തായി. ദക്ഷണാഫ്രിക്കക്കായി മാർകോ യാൻസൻ നാലും കേശവ് മഹാരാജ് മൂന്ന് വിക്കറ്റും നേടി.
മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയ മത്സരത്തിൽ മധ്യനിരയിൽ ഡേവിഡ് മില്ലർ, ഡെവാൾഡ് ബ്രെവിസ്, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവർ തകർത്തടിച്ചതിന്റെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക 187 റൺസിലെത്തുന്നത്. 35 പന്തിൽ 7 ഫോറും 3 സിക്സുമടക്കം മില്ലർ 63 റൺസെടുത്തപ്പോൾ 29 പന്തിൽ മൂന്ന് വീതം ഫോറും സിക്‌സും ഉൾപ്പടെ 45 റൺസാണ് ബ്രെവിസ് നേടിയത്. 24 പന്തിൽ മൂന്ന് സിക്സുൾപ്പടെ 44 റൺസാണ് സ്റ്റബ്സ് നേടിയത്. ഇന്ത്യക്കായി ബുമ്ര മൂന്നും വരുൺ അർശ്ദീപ് സിങ് രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷനെ പൂജ്യത്തിന് പുറത്താക്കി എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. പിന്നാലെ തിലക് വർമ 1(2), അഭിഷേക് ശർമ 15(12), വാഷിംഗ്ട്ടൺ സുന്ദർ 11(11) കൂടി മടങ്ങിയതോടെ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞു. നായകൻ സൂര്യകുമാർ യാദവ് ചെറുത്തുനിൽക്കാൻ ശ്രമം നടത്തിയെങ്കിലും അധിക നേരം തുടരാനായില്ല 18(22). ഒരറ്റത്ത് ശിവം ദുബെ റൺസ് കൂട്ടിച്ചേർക്കാൻ ശ്രമിച്ചപ്പോൾ മറുപുറത്ത് ഹർദിക് പാണ്ട്യ 18(17), റിങ്കു സിങ് 0(1), അർശ്ദീപ് സിങ് 1(2) എന്നിവർ അതിവേഗം കൂടാരം കയറി. പ്രോട്ടിയാസിനായി മാർകോ യാൻസൻ നാലും കേശവ് മഹാരാജ് മൂന്ന് വിക്കറ്റും നേടി. ക്രോബിന് ബോഷ്, മാർക്രം എന്നിവരാണ് മറ്റ് വിക്കറ്റുകൾ നേടിയത്.
ഫെബ്രുവരി 26ന് സിംബാബ്‌വെക്കെതിരായാണ് ഇന്ത്യയുടെ സൂപ്പർ 8ലെ അടുത്ത മത്സരം.
Adjust Story Font
16

