അഫ്ഗാൻ പരമ്പര സഞ്ജുവിനുള്ള ലാസ്റ്റ് ബസ്?, വൈഭവ് അവസരം കാത്തിരിക്കുന്നു

സെപ്റ്റംബർ 13-ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇറങ്ങുകയാണ്. ഇത് കേവലം മൂന്ന് മത്സരങ്ങളുടെ ഒരു ടി20 പരമ്പരയായിരിക്കില്ല; ഇനിയും ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി ഈ പരമ്പര തീരുമാനിക്കും. ഒപ്പം സഞ്ജു സാംസണ് ഇന്ത്യൻ കുപ്പായത്തിൽ വീണ്ടുമൊരു അവസരം കൂടി ലഭിച്ചിരിക്കുന്നു. ടീമിലെ സ്ഥാനം തിരിച്ചുപിടിക്കാനും, ഭാവിയിലും തന്നെത്തന്നെ വിശ്വസിക്കൂ എന്നൊരു സന്ദേശം നൽകാനും സഞ്ജുവിന് ഈ പരമ്പര നിർണായകമാണ്.
ലോകകപ്പ് ഹീറോയിസവും അപ്രതീക്ഷിത വീഴ്ചയും
അയാൾ ഈ രാജ്യത്തിന്റെയൊന്നാകെ ഹീറോ ആയിട്ട് അധികം കാലമായിട്ടില്ല. ബെഞ്ചിൽ നിന്നുമുള്ള ആ വരവും ലോകകപ്പിൽ കാണിച്ച ഹീറോയിസവും മറക്കാനുള്ള സമയവുമായിട്ടില്ല. വെറും നാല് മത്സരങ്ങൾ കൊണ്ട് ഒരു ലോകകപ്പിന്റെ താരമായ പീക്ക് ഹീറോയിസം. അതോടെ സഞ്ജു ഇത്രയും കാത്തിരുന്ന സുവർണ്ണ കാലഘട്ടം തുടങ്ങിയെന്നാണ് എല്ലാവരും ഉറപ്പിച്ചത്. പക്ഷേ ഇത് ഇന്ത്യൻ ക്രിക്കറ്റാണ്; ഒന്നിന് പിന്നാലെ ഒന്നായി ക്രിക്കറ്റ് ഡൈനാമിറ്റുകളെ ഉത്പാദിപ്പിക്കുന്ന രാജ്യം. സഞ്ജുവിന് യഥാർത്ഥ വെല്ലുവിളികൾ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം.
ലോകകപ്പ് ജേതാക്കളെന്ന പകിട്ടിൽ അയർലൻഡിലേക്ക് പോയ ഇന്ത്യയെ കാത്തിരുന്നത് അപ്രതീക്ഷിത ഫലങ്ങളാണ്. ഐറിഷ് ശീതക്കാറ്റിലും പിന്നാലെ ഇംഗ്ലീഷ് സമ്മറിലും ഇന്ത്യൻ ബാറ്റിങ് നിര ആടിയുലഞ്ഞപ്പോൾ അതിൽ നിന്ന് സഞ്ജുവും വേറിട്ട് നിന്നില്ല. അയർലൻഡിലും ഇംഗ്ലണ്ടിലുമായി സഞ്ജു നേടിയത് 5, 0, 1 എന്നിങ്ങനെ നാമമാത്രമായ സ്കോറുകൾ. ഒരു ലോകകപ്പ് ഹീറോയെ സെലക്ഷൻ കമ്മിറ്റി വിചാരണ ചെയ്യാൻ ആ മൂന്ന് ചെറിയ സ്കോറുകൾ ധാരാളമായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ സഞ്ജു പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ടു. തൊട്ടുപിന്നാലെ വന്ന സിംബാബ്‌വെ പര്യടനത്തിനുള്ള വിമാനത്തിൽ സഞ്ജുവിന് സീറ്റേ ഉണ്ടായിരുന്നില്ല; വിശ്രമം അനുവദിച്ചതാണോ അതോ ഒഴിവാക്കിയതാണോ എന്ന് സെലക്ടർമാർ വ്യക്തമാക്കിയതുമില്ല.
വെല്ലുവിളിയായി സൂര്യവംശിയുടെ വരവ്
ഇംഗ്ലണ്ടിൽ സഞ്ജു പുറത്തിരുന്ന ആ മത്സരത്തിലാണ് ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റ് വരുന്നത്—വൈഭവ് സൂര്യവംശി! ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ തണലിൽ വളർന്ന പയ്യൻ. ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ സെഞ്ചുറിയടിച്ച് റെക്കോർഡ് ബുക്കുകൾ തകർക്കാൻ വൈഭവ് ഉപയോഗിച്ചത് സഞ്ജു സ്നേഹത്തോടെ സമ്മാനിച്ച സ്വന്തം ബാറ്റായിരുന്നു. ആ ബാറ്റിൽ തുടങ്ങിയ വിസ്മയം ഒടുവിൽ സഞ്ജുവിന്റെ സ്ഥാനത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്നു.
വൈഭവും സഞ്ജുവും ഒരുമിച്ച് കളിക്കുകയാണെങ്കിൽ അഭിഷേക് ശർമ പുറത്തിരിക്കേണ്ടി വരും. അഭിഷേകും സ്ഥിരത പുലർത്തുന്നില്ലെങ്കിലും ആ സ്ഥാനം ഇളക്കുന്നതും സഞ്ജുവിന് എളുപ്പമല്ല. വിക്കറ്റ് കീപ്പർ റോളിൽ ഇഷാൻ കിഷനും സ്ക്വാഡിലുണ്ട്. അതായത് പ്ലെയിങ് ഇലവനിൽ ഇടംപിടിക്കുക എന്നത് തന്നെ സഞ്ജുവിന് ദുഷ്കരമാകും. കിട്ടുന്ന അവസരങ്ങളിൽ മികവ് കാട്ടുകയല്ലാതെ മറ്റൊരു മാർഗവും അയാൾക്ക് മുന്നിലില്ല. കാരണം, ഇനി അയാൾ ഇന്ത്യൻ ടീമിലുണ്ടാകേണ്ടത് അയാളുടെ മാത്രം ആവശ്യമാണ്.
സൂര്യയുഗത്തിന് വിരാമം; പുതിയ നായകനായി ശ്രേയസ് അയ്യർ
ഈ പരമ്പരയിൽ ഇന്ത്യൻ ടി20 ക്രിക്കറ്റിന്റെ ഭാവികൂടി തീരുമാനിക്കപ്പെടും. രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ടി20 മതിയാക്കിയപ്പോൾ നാം കണ്ട സൂര്യകുമാർ യാദവ് യുഗവും അവസാനിച്ചിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ഹോം-എവേ വ്യത്യാസമില്ലാതെ വിജയങ്ങൾ മാത്രം തന്ന സൂര്യയുഗം ഒരു ലോകകപ്പ് കൂടി നേടി മനോഹരമാക്കി. പക്ഷേ 35 പിന്നിട്ട, ബാറ്റിങ്ങിൽ താളം നഷ്ടപ്പെട്ട സൂര്യകുമാറിനെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനെന്ന പരിഗണന പോലുമില്ലാതെ ബിസിസിഐ മാറ്റിനിർത്തി; അതിലുള്ള സങ്കടം സൂര്യകുമാർ അടുത്തിടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇവിടെയാണ് ശ്രേയസ് അയ്യർ എന്ന പുതിയ ക്യാപ്റ്റനിൽ ബിസിസിഐ വിശ്വാസമർപ്പിച്ചത്. അയർലൻഡിലും ഇംഗ്ലണ്ടിലും തോറ്റുതുടങ്ങിയ ശ്രേയസിന് സിംബാബ്‌വെയിലെ വിജയം താൽക്കാലിക ആശ്വാസമായി. ശ്രേയസിന് കീഴിൽ വൈസ് ക്യാപ്റ്റനായി എത്തുന്നത് യുവരക്തം തിലക് വർമ്മയാണ്. അടുത്ത തലമുറയുടെ ഉത്തരവാദിത്തം ഈ കൂട്ടുകെട്ടിന്റെ ചുമലിലാണെന്നർത്ഥം.
ഏഷ്യൻ ഗെയിംസിനുള്ള പരീക്ഷണവേദി; ഒപ്പം ഫിറ്റ്നസ് ആശങ്കകളും
അഫ്ഗാൻ പരമ്പരയിലേക്ക് ജസ്പ്രീത് ബുംറ തിരിച്ചെത്തിയിട്ടുണ്ട്; ഒപ്പം അർഷ്ദീപ് സിങ്ങും മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയും രവി ബിഷ്‌ണോയിയും ചേരുമ്പോൾ ബൗളിംഗ് നിര ലോകോത്തരം തന്നെ. എങ്കിലും ടീം പൂർണ്ണ ആരോഗ്യത്തിലല്ല. ബുംറ, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിന്റെ ഫിറ്റ്നസ് ക്ലിയറൻസിന് വിധേയമായി മാത്രമാണ് സ്ക്വാഡിലുള്ളത്. സെപ്റ്റംബർ ഒൻപതിന് മുൻപ് ഇവരുടെ കൃത്യമായ ലഭ്യത ബോർഡ് സ്ഥിരീകരിക്കും.
സെപ്റ്റംബർ അവസാന വാരം മുതൽ ജപ്പാനിൽ ഏഷ്യൻ ഗെയിംസ് അരങ്ങേറുകയാണ്. അവിടെ സ്വർണ്ണമെഡൽ നിലനിർത്താൻ ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്ന അതേ കോർ സ്ക്വാഡാണ് ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ പരീക്ഷണത്തിനിറങ്ങുന്നത്.
സഞ്ജുവിന്റെ അവസാന തുരുത്ത്
എന്തുകൊണ്ട് വീണ്ടും വീണ്ടും സഞ്ജു ഇരയാക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരം സാധ്യമല്ല. ഒരേസമയം സഹതാപവും രോഷവും കണക്കുകളുടെ യാഥാർത്ഥ്യവും അതിന് പിന്നിലുണ്ട്. എം.എസ്. ധോണി എന്ന ഇതിഹാസത്തിന്റെ നിഴലിൽ നിന്നായിരുന്നു സഞ്ജുവിന്റെ യാത്രയുടെ തുടക്കം. ധോണിയുടെ വൻമതിൽ ഒഴിഞ്ഞപ്പോഴോ? പകരമെത്തിയത് ഒരു യുദ്ധക്കളമായിരുന്നു! ടെസ്റ്റ് ക്രിക്കറ്റിലെ അവിസ്മരണീയ പ്രകടനങ്ങൾ കൊണ്ട് പ്ലെയിങ് ഇലവനിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയ ഋഷഭ് പന്ത്, ഇരട്ട സെഞ്ചുറിയുമായി വന്ന ഇഷാൻ കിഷൻ, ഫിനിഷറായി കളംനിറഞ്ഞ ജിതേഷ് ശർമ്മ—അങ്ങനെ നീണ്ട ഒരു വിക്കറ്റ് കീപ്പർ നിരയോടാണ് ഇടയ്ക്ക് ദാനമായി കിട്ടിയ അവസരങ്ങളുമായി സഞ്ജു പൊരുതിയത്.
സഞ്ജു സാംസൺ എന്ന ക്രിക്കറ്ററുടെ കരിയർ എന്നും ഒരു റോളർ കോസ്റ്റർ റൈഡായിരുന്നു. വീഴ്ചകൾക്കും അവഗണനകൾക്കും ശേഷമുള്ള അയാളുടെ തിരിച്ചുവരവുകൾക്ക് മാന്ത്രികമായ ഒരു സൗന്ദര്യവുമുണ്ടായിരുന്നു. എന്നാൽ ഇത്തവണ കാത്തിരിക്കാൻ സമയമില്ല. തൊട്ടുപിന്നിൽ അവസരം കാത്തുനിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയെന്ന് വാഗ്ദാനമുള്ള മറ്റൊരു തലമുറയാണ്. ഒരുപക്ഷേ, സഞ്ജുവിന്റെ രാജ്യാന്തര കരിയറിലെ തന്നെ അവസാനത്തെ തുരുത്തായിരിക്കും ഈ അഫ്ഗാൻ പരമ്പര.
Adjust Story Font
16

