ലോകകപ്പ് ഇന്റർ കോണ്ടിനെന്റൽ പ്ലേയോഫ് മത്സരങ്ങൾ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പരിശീലകൻ
യുദ്ധ സാഹചര്യത്തിൽ യാത്രാ തടസം നേരിടുന്നതിനെ തുടർന്നാണിത്

ബാഗ്ദാദ്: യുദ്ധ സാഹചര്യങ്ങളെ തുടർന്ന് മെക്സിക്കോയിൽ മാർച്ച് 31 ന് നടക്കാനിരിക്കുന്ന ലോകകപ്പ് ഇന്റർ കോണ്ടിനെന്റൽ പ്ലേയോഫ് മത്സരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇറാഖ് പരിശീലകൻ ഗ്രഹാം അർണോൾഡ്. മത്സരത്തിനായി ടീം ആദ്യം 25 മണിക്കൂർ റോഡ് മാർഗം തുർക്കിയിലേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് വിമാനത്തിൽ പോകണമെന്ന ഫിഫയുടെ നിർദേശം ഇറാഖ് നിരസിച്ചതിനെ തുടർന്നാണ് ഈ അപേക്ഷ. ബൊളീവിയയും സുരിനാമോയും തമ്മിലെ മത്സരത്തിലെ വിജയിയെയാണ് ഇറാഖ് നേരിടുക.
യുദ്ധകാലത്ത് ഇറാഖിന്റെ വ്യോമപാതകൾ അടച്ചിടുമെന്ന് ഇറാഖ് ഗതാഗത മന്ത്രാലയം അറിയിച്ചതിനെ തുടർന്ന് ടീമിന്റെ യാത്ര തന്നെ പ്രതിസന്ധിയിലായി. ഇറാഖ് ടീമിലെ ഏതാണ്ട് പകുതി താരങ്ങളോളം ബാഗ്ദാദിലായതിനാൽ അവർക്ക്േ യാത്ര ചെയ്യാൻ കഴിയുന്നില്ല. പരിശീലകൻ ഗ്രഹാം അർണോൾഡ് ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. കൂടാതെ പല കളിക്കാർക്കും സപ്പോർടിങ് സ്റ്റാഫിനും അമേരിക്കയിലേക്കും മെക്സിക്കോയിലേക്കും വിസയും ലഭിച്ചിട്ടില്ല. ഹ്യൂസ്റ്റണിൽ പരിശീലന ക്യാംപ് സംഘടിപ്പിക്കാനായിരുന്നു പദ്ധതി.
ബാഗ്ദാദിൽ നിന്ന് ഇസ്താംബൂളിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുക എന്ന നിർദേശം ഫിഫ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇറാനിയൻ ഡ്രോണുകളുടെ ആക്രമണം നേരിടുന്ന വടക്കൻ പ്രദേശങ്ങളിലൂടെ ദീർഖ യാത്ര സുരക്ഷാ ഭീഷണിയാണെന്നതിനാൽ അത് തള്ളിക്കളയുകയായിരുന്നു.
ആറ് ടീമുകൾ പങ്കെടുക്കുന്ന ഇന്റർ കോണ്ടിനെന്റൽ പ്ലേയോഫിലെ രണ്ട് ഫൈനലുകളിൽ ഒന്നിലേക്ക് ഇറാഖ് ഇതിനോടകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. കൂടാതെ യുദ്ധസാഹചര്യത്തെ തുടർന്ന് ഇറാൻ ലോകകപ്പിൽ നിന്ന് പിന്മാറിയാൽ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ യോഗ്യതാ മത്സരങ്ങളുടെ റാങ്കിംഗിനെ അടിസ്ഥാനമാക്കി അവരുടെ സ്ഥാനത്ത് എത്താൻ ഏറ്റവും സാധ്യതയുള്ള ടീമാണ് ഇറാഖ്
Adjust Story Font
16

