Quantcast

കളി മറന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; എതിരില്ലാത്ത നാലു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ

ഓൾഡ് ട്രഫോഡിൽ നടന്നിരുന്ന ആദ്യ പാദത്തിൽ ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളിന് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു

MediaOne Logo

Sports Desk

  • Published:

    20 April 2022 3:31 AM GMT

കളി മറന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്; എതിരില്ലാത്ത നാലു ഗോളിന് തോൽപ്പിച്ച് ലിവർപൂൾ
X

ലണ്ടൻ: ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻ പോരാട്ടത്തിൽ ക്രിസ്റ്റിയാനോ റൊണാൾഡോയില്ലാതെ കളിക്കാനിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ച് ലിവർപൂൾ. ആൻഫീൽഡിൽ നടന്ന പോരാട്ടത്തിലെ ഈ വിജയത്തോടെ പ്രീമിയർ ലീഗിൽ ലിവർപൂൾ ഒന്നാമതെത്തി. ഇരട്ടഗോളുകൾ നേടിയ മുഹമ്മദ് സലാഹടക്കമുള്ളവരുടെ പ്രകടനമാണ് യുണൈറ്റഡിനെ തകർത്തത്. മുമ്പ് ഓൾഡ് ട്രഫോഡിൽ നടന്നിരുന്ന ആദ്യ പാദത്തിൽ ലിവർപൂൾ എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ ഒമ്പത് ഗോൾ തോൽവിയാണ് ടീം നേരിട്ടിരിക്കുന്നത്.



ഇന്നലെ കളിയുടെ തുടക്കം മുതൽ അവസാനം വരെ കളം നിറഞ്ഞ് കളിച്ചത് ലിവർപൂളായിരുന്നു. അഞ്ചാം മിനിറ്റിൽ സലാഹ് നൽകിയ പാസിലൂടെ ലൂയിസ് ഡിയാസാണ് ലിവർപൂളിന് വേണ്ടി ആദ്യഗോൾ നേടിയത്. 22ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും പിറന്നു. മാനെ നൽകിയ പാസിൽ സലാഹാണ് മാഞ്ചസ്റ്ററിന്റെ വല കുലുക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ സലാഹിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ സിംഗിൾ കാമ്പയിനിൽ അഞ്ചു ഗോൾ നേടുന്ന താരമായും ഇതിലൂടെ സലാഹ് മാറി.


ആദ്യപാദത്തിൽ കളിമറന്ന മാഞ്ചസ്റ്റർ രണ്ടാം പകുതിയെത്തിയപ്പോൾ നിറഞ്ഞുകളിച്ചെങ്കിലും ഗോളാക്കാനായില്ല. 55ാം മിനിറ്റിലും 63ാം മിനിറ്റിലും രണ്ട് സുവർണാവസരങ്ങൾ കിട്ടിയെങ്കിലും പന്ത്‌ വലയിലെത്തിക്കാനായില്ല. 67ാം മിനിറ്റിൽ മാനെയിലൂടെ ലിവർപൂളിന്റെ മൂന്നാം ഗോൾ പിറന്നു. 85ാം മിനിറ്റിലെ സലാഹിന്റെ രണ്ടാം ഗോൾ മാഞ്ചസ്റ്ററിന്റെ പതനം പൂർണമാക്കി. ഒരു ഗോളുപോലും തിരിച്ചടിക്കാനാവാതിരുന്നത് മാഞ്ചസ്റ്റിന് വൻ തിരിച്ചടിയായി.


ഈ വിജയത്തോടെ 32 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി ലിവർപൂൾ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തെത്തി. 31 മത്സരങ്ങളിൽ നിന്ന് 74 പോയന്റ് നേടിയ മാഞ്ചസ്റ്റർ സിറ്റി രണ്ടാമതായി. 33 മത്സരങ്ങളിൽ നിന്ന് 54 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാം സ്ഥാനത്താണ്.



ലിവർപൂളിനെതിരെയുള്ള പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ലെന്ന് നേരത്തെ ടീം അറിയിച്ചിരുന്നു. കുഞ്ഞിന്റെ മരണത്തെത്തുടർന്നാണ് താരം കളിക്കാനിറങ്ങില്ലെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് സൂപ്പർ താരത്തിന്റെ കുഞ്ഞ് മരിച്ചത്. താരം തന്നെയാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സ്വകാര്യതയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇരട്ടക്കുട്ടികളിലെ ആൺകുഞ്ഞ് പ്രസവത്തിനിടെയാണ് മരിച്ചത്. പെൺകുട്ടിയെ മാത്രമാണ് രക്ഷിക്കാനായതെന്ന് താരം പറഞ്ഞു.



'ഞങ്ങളുടെ മകൻ മരിച്ചവിവരം അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. ഏതൊരു മാതാപിതാക്കൾക്കും ഏറ്റവും വലിയ വേദനയാണിത്. ഞങ്ങളുടെ പെൺകുട്ടിയുടെ ജനനമാണ് ഈ നിമിഷത്തിൽ ഞങ്ങൾക്ക് ജീവിക്കാനുള്ള ശക്തി നൽകുന്നത്. ഡോക്ടർമാരോടും നഴ്‌സുമാരോടും അവരുടെ സേവനത്തിനും കരുതലിനുമുള്ള നന്ദി അറിയിക്കുന്നു. ഈ നഷ്ടത്തിൽ ഞങ്ങളെല്ലാവരും തകർന്നിരിക്കുകയാണ്. ഈ പ്രയാസമേറിയ സമയത്ത് സ്വകാര്യതയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. പ്രിയപ്പെട്ട മകനേ, നീ ഞങ്ങളുടെ മാലാഖയായിരുന്നു. ഞങ്ങൾ എപ്പോഴും നിന്നോടൊപ്പമുണ്ട്'-ക്രിസ്റ്റ്യാനോ ട്വീറ്റ് ചെയ്തു. പങ്കാളിയായ ജോർജിന റോഡ്രിഗസ് ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചതായി കഴിഞ്ഞ ഒക്ടോബറിൽ ക്രിസ്റ്റിയാനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ക്രിസ്റ്റിയാനോ ജൂനിയർ, മരിയ, മാതിയോ, അലാന മാർട്ടിന എന്നിവരാണ് ക്രിസ്റ്റിയാനോയുടെ മറ്റു മക്കൾ.

Liverpool beat Manchester United 4-0 in English Premier league

Next Story