Quantcast

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം

ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-11 12:59:44.0

Published:

11 April 2023 12:52 PM GMT

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് തുടക്കം
X

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ഇന്ന് കിക്കോഫ്. ക്വാർട്ടർ ഫൈനലിലെ ആവേശകരമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും ഇന്ന് സിറ്റിയുടെ ഗ്രൗണ്ടിൽ പരസ്പരം ഏറ്റുമുട്ടും. രാത്രി 12:30- നാണ് മത്സരം ആരംഭിക്കുക. മാഞ്ചസ്റ്റർ സിറ്റിയും ബയേൺ മ്യൂണിക്കും തമ്മിൽ മാറ്റുരക്കുമ്പോൾ രണ്ടു പരിശീലകരുടെ തന്ത്രങ്ങളും കൂടിയാണ് പരീക്ഷിക്കപ്പെടുന്നത്. ഗാർഡിയോളയുടെ സിറ്റിയെ തോൽപ്പിച്ചായിരുന്നു തോമസ് ടുഷേൽ ചെൽസിക്ക് 2021-ൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തത്. ലോക ഫുട്ബോളിലെ തന്ത്രജ്ഞനായ ഗാർഡിയോളയെ പൂട്ടാൻ ടുഷേലിനു അറിയും എന്ന് വ്യക്തം. എന്നാൽ ടുഷേലിനു നേരെ ഗാർഡിയോള എന്ത് മറുതന്ത്രമാണ് പ്രയോഗിക്കുകയെന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. 2013- മുതൽ 2016- വരെ ബയേൺ മ്യൂണിക്കിനെ ഗാർ‍ഡിയോള പരീശിലിപ്പിച്ചിരുന്നു.

ഈ അടുത്ത് നടന്ന മത്സരങ്ങളിലെല്ലാം ഗോളടി മേളം നടത്തിയാണ് സിറ്റി ബയേണിനെ നേരിടാൻ ഒരുങ്ങുന്നത്. അവസാന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പ്രീ ക്വാർട്ടറിൽ ജർമൻ ടീമായ ആർ.ബി. ലെപ്സിഗിനെ ഏഴു ഗോളിനാണ് സിറ്റി തകർത്തത്. ഈ മത്സരത്തിൽ ഏർലിംഗ് ഹാളണ്ട് അഞ്ചു ഗോൾ നേടിയിരുന്നു. ഇന്ന് ബയേണിനെ നേരിടാൻ ഒരുങ്ങുമ്പോഴും സിറ്റിയുടെ പ്രതീക്ഷ മുഴുവനും താരത്തിൽ തന്നെയാണ്. ഹാളണ്ട് കുറച്ചു ദിവസം പരിക്കിന്റെ പിടിയിലായിരുന്നു. എന്നാൽ പരിക്ക് മാറി തിരിച്ചു വന്ന താരം പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ ഇരട്ട ഗോളടിച്ച് വരവറിയിച്ചിട്ടുണ്ട്. ജൂലിയൻ അൽവാരസ്, ജാക്ക് ഗ്രീലിഷ്, കെവിൻ ഡി ബ്രൂയിൻ എന്നീ താരങ്ങളും ഫോമിലുളളത് സിറ്റിക്ക് സ്വന്തം മൈതാനത്ത് ആത്മവിശ്വാസം നൽകും.

ബയേൺ മ്യൂണിക്കിന് പുതിയ പരിശീലകനു കീഴിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഇന്ന് നടക്കുന്നത്. ജൂലിയൻ നഗ്ലസ്മാന് ബയേൺ മ്യൂണിക്കിനെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് നയിക്കാനായെങ്കിലും ലീഗിലെ മോശം ഫോമിനെ തുടർന്നു പുറത്താക്കപ്പെട്ടു. പുതിയ പരിശീലകന്റെ കീഴിൽ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് എത്രമാത്രം പ്രകടനം പുറത്തെടുക്കാനുകുമെന്നാണ് ഫുട്ബോൾ ലോകവും ആരാധകരും ഉറ്റു നോക്കുന്നത്. എന്നാൽ ടുഷേലിന്റെ കീഴിലെ ആദ്യ മത്സരത്തിൽ തന്നെ ബദ്ധവൈരികളായ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിക്കാൻ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. ജമാൽ മുസ്യാല, ലിറോയ് സനെ, കിംഗ്സ്ലി കോമാൻ, സെർജ് ഗ്നാബ്രി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകൾ.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ബെൻഫിക്ക സ്വന്തം മൈതാനത്ത് ഇന്റർ മിലാനെയാണ് നേരിടുന്നത്. ഇന്റർ മിലാൻ ബെൻഫിക്ക മത്സരവും ആവേശകരമാകാനാണ് സാധ്യത. മികച്ച ഒരു സീലണിലൂടെയാണ് ബെൻഫിക്ക ഇത്തവണ കടനനു പോകുന്നത്. ബെൻഫിക്ക ക്വാർട്ടർ ഫൈനൽ വിജയിച്ച് മുന്നേറുകയാണെങ്കിൽ 1990-നു ശേഷം ആദ്യമായി ഒരു പോർച്ചുഗൽ ടീം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലോക്ക് മുന്നേറും. രാത്രി 12:30- നാണ് ഈ മത്സരവും നടക്കുക.

TAGS :

Next Story