Quantcast

'എനിക്ക് ഹിന്ദി ഒക്കെ അറിയാം കേട്ടോ'; സ്ലഡ്ജ് ചെയ്ത സര്‍ഫറാസിന് ശുഐബിന്‍റെ മറുപടി

ഒന്നാം ഇന്നിങ്‌സിലെ 103ാം ഓവറിലാണ് രസകരമായ സംഭവമരങ്ങേറിയത്

MediaOne Logo

Web Desk

  • Updated:

    2024-02-25 13:39:16.0

Published:

25 Feb 2024 12:41 PM GMT

എനിക്ക് ഹിന്ദി ഒക്കെ അറിയാം കേട്ടോ; സ്ലഡ്ജ് ചെയ്ത സര്‍ഫറാസിന് ശുഐബിന്‍റെ മറുപടി
X

റാഞ്ചി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലീഷ് ബാറ്റിങ് നിരയെ ഇന്ത്യൻ ബോളർമാര്‍ ചീട്ടുകൊട്ടാരം പോലെയാണ് തകർത്തെറിഞ്ഞത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയെ എറിഞ്ഞിട്ട് ലീഡ് പിടിച്ച ഇംഗ്ലണ്ടിനെ അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. അഞ്ച് വിക്കറ്റുമായി അശ്വിനും നാല് വിക്കറ്റുമായി കുല്‍ദീപും കളം നിറഞ്ഞതോടെ 145 റണ്‍സിന് ഇംഗ്ലണ്ട് കൂടാരം കയറി. 60 റൺസെടുത്ത സാക് ക്രൗലി മാത്രമാണ് അൽപമെങ്കിലും പൊരുതി നിന്നത്.

റാഞ്ചി ടെസ്റ്റിലുടനീളം രസകരമായ ചില കാഴ്ചകൾക്ക് ആരാധകർ സാക്ഷ്യം വഹിച്ചു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനും ഇംഗ്ലീഷ് താരം ശുഐബ് ബഷീറും തമ്മിലരങ്ങേറിയൊരു സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ഇന്നിങ്‌സിലെ 103ാം ഓവറിലാണ് സംഭവം. ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 347 എന്ന നിലയിലായിരുന്നു. ക്രീസിൽ സെഞ്ച്വറി നേടിയ ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ശുഐബ് ബഷീറും.

ഒലി റൊബിൻസൺ പുറത്തായതിന് പിറകേ ശുഐബ് ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയതും സില്ലി പോയിന്റിൽ നിന്നിരുന്ന സർഫറാസ് ഖാൻ ശുഐബിനെ സ്ലഡ്ജ് ചെയ്യാനാരംഭിച്ചു. 'ഇവന് കളിക്കാനേ അറിയൂ ഹിന്ദി അറിയില്ല' എന്നായിരുന്നു സർഫറാസിന്റെ ഒരു കമന്റ്. ശുഐബിന് ഹിന്ദി അറിയില്ലെന്ന ഉറപ്പിലായിരുന്നു സർഫറാസ് ഇങ്ങനെ പറഞ്ഞത്. എന്നാൽ ഉടനടി താരത്തിന്‍റെ മറുപടി എത്തി. 'എനിക്ക് ചെറുതായൊക്കെ ഹിന്ദി അറിയാം' എന്നായിരുന്നു അത്. ഇത് ഗ്രൗണ്ടിൽ കൂട്ടച്ചിരി പടർത്തി. ഇരുതാരങ്ങൾക്കുമിടയിലെ സംഭാഷണം സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെ വീഡിയോ ആരാധകർക്കിടയിൽ വൈറലാവുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലും റാഞ്ചിയില്‍ രസകരമായൊരു സംഭവമരങ്ങേറിയിരുന്നു. ഇംഗ്ലണ്ട് വിക്കറ്റുകൾ ഓരോന്നായി വീണു കൊണ്ടിരിക്കെ സർഫറാസ് ഖാനെ സില്ലി പോയിന്റിൽ തന്നെ ഫീല്‍ഡ് ചെയ്യിക്കാന്‍ രോഹിത് ശർമ തീരുമാനിച്ചു. സാധാരണ ഇങ്ങനെ നിൽക്കുന്ന താരങ്ങൾ ഹെൽമറ്റ് ധരിച്ചാണ് ഫീല്‍ഡ് ചെയ്യാറ്. എന്നാൽ സർഫറാസ് ഹെൽമറ്റിണിയാതെയാണ് എത്തിയത്. ഇത് കണ്ട ഇന്ത്യൻ നായകൻ താരത്തെ ശാസിച്ചു. 'ഹെൽമറ്റ് ധരിക്കൂ.. ഹീറോ ആവാൻ നോക്കല്ലേ' എന്നായിരുന്നു രോഹിതിന്റെ ഉപദേശം. ക്യാപ്റ്റന്‍റെ വാക്കുകൾ സ്റ്റംബ് മൈക്ക് പിടിച്ചെടുത്തതോടെ വീഡിയോ വൈറലായി. പിന്നീട് കെ.എസ് ഭരത് സർഫറാസിന് ഹെൽമറ്റ് കൊണ്ടു നൽകിയ ശേഷമാണ് കളി പുനരാരംഭിച്ചത്.

രണ്ടാം ഇന്നിങ്‌സിൽ കൂട്ടത്തകർച്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്ന ഇന്ത്യയെ ധ്രുവ് ജുറേലിന്റെ അർധ സെഞ്ച്വറിയാണ് കൈപിടിച്ചുയര്‍ത്തിയത്. വാലറ്റത്ത് കുൽദീപ് യാദവിനെ കൂട്ടുപിടിച്ച് ജുറേൽ നടത്തിയ പ്രകടനം ഇന്ത്യൻ സ്‌കോർ 300 കടത്തി. പത്ത് റണ്‍സ് അകലെയാണ് ജുറേലിന് സെഞ്ച്വറി നഷ്ടമായത്. 149 പന്തിൽ നിന്ന് ആറ് ഫോറുകളുടേയും നാല് സിക്‌സറിന്റേയും അകമ്പടിയിലാണ് താരം 90 റൺസ് അടിച്ചെടുത്തത്. 138 പന്തില്‍ 28 റണ്‍സെടുത്ത കുല്‍ദീപ് അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിന്‍റെ വന്‍മതിലായി.

TAGS :

Next Story