Quantcast

മെസി, എംബാപ്പെ, ജിറൂദ്: ഗോൾഡൻ ബോളിനും ബൂട്ടിനുമായുള്ള പോരാട്ടം ശക്തം

2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി

MediaOne Logo

Web Desk

  • Updated:

    2022-12-11 19:24:45.0

Published:

11 Dec 2022 7:22 PM GMT

മെസി, എംബാപ്പെ, ജിറൂദ്: ഗോൾഡൻ ബോളിനും ബൂട്ടിനുമായുള്ള പോരാട്ടം ശക്തം
X

സെമി ഫൈനൽ പോരാട്ടം തുടങ്ങുന്നതോടെ ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടം ശക്തമാവുന്നു. ലയണൽ മെസി, കിലിയൻ എംബാപ്പെ, ഒലീവിയർ ജിറൂദ് എന്നിവർ തമ്മിലാണ് പ്രധാനമത്സരം. കരിയറിന്‍റെ അന്ത്യത്തിൽ ലോകകകിരീടം കൊതിച്ച് ഖത്തറിന്‍റെ കളിമൈതാനങ്ങളിൽ മായാജാലം കാട്ടുന്ന ലയണൽ മെസി, ചെറുപ്പത്തിന്‍റെ തിളപ്പിൽ തീപടർത്തുന്ന കിലിയൻ എംബാപ്പെ, അവഗണനയ്ക്ക് മേൽ കെട്ടിപ്പടുത്ത കളിജീവിതത്തിന്‍റെ നിർണായക നിമിഷത്തിലുള്ള ഒലീവിയർ ജിറൂദ്, ഒരറ്റം മുതൽ മറുപുറം വരെ പന്തുമായി കുശലം പറഞ്ഞ് പാറി നടക്കുന്ന ലൂക്കാ മോഡ്രിച്ച്, അന്തിമഘട്ടത്തിൽ മികച്ച താരത്തിനും ടോപ് സ്കോററിനുമായുള്ള പോരാട്ടം ഇവരിലേക്ക് ഒതുങ്ങുകയാണ്.

കനക കിരീടത്തിലേക്കുള്ള അർജന്‍റീനയുടെ പോക്കിൽ ആദ്യത്തേയും അവസാനത്തേയും പേരാണ് ലയണൽ മെസി. കളിമെനയാനും ഗോളടിക്കാനും മെസി തന്നെ മുന്നിൽ. തുടക്കത്തിലേ തിരിച്ചടി നേരിട്ട അർജന്‍റീനയെ കൈപിടിച്ച് ഉയർത്തി, നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസ്സി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസ്സി.

ഫ്രഞ്ച് ബുള്ളറ്റ് ട്രെയിൻ കിലിയൻ എംബാപ്പെയാണ് ഗോൾ നേട്ടക്കാരിൽ ഒന്നാമതുള്ളത്. അഞ്ച് ഗോളുകളാണ് എംബാപ്പെയുടെ ബൂട്ടിൽ നിന്ന് പിറന്നത്. വേഗതയും ഷൂട്ടിങ് മികവും ഒരുപോലെയുള്ള താരം. രണ്ട് അസിസ്റ്റുകളും എംബാപ്പയുടെ പേരിലുണ്ട്. മികച്ച താരമാകാനും ടോപ് സ്കോററാകാനും ഒരു പോലെ സാധ്യതയുള്ള താരം.

ഫ്രഞ്ച് ആരാധകർക്കിടയിൽ പോലും സ്വീകാര്യനല്ലാത്ത ജിറൂദ് ഖത്തറിൽ ഗോളടിച്ച് കൂട്ടുകയാണ്. ടിപ്പിക്കൽ സ്ട്രൈക്കർ എന്ന നിലയിൽ ലോകകപ്പിൽ ഏറ്റവും തിളങ്ങിയ താരം. 4 ഗോളുകളാണ് ജിറൂദ് ഇതുവരെ നേടിയത്. ഗോൾ നേട്ടത്തിൽ തിയറി ഹെൻറിയെ മറികടന്ന ജിറൂദ് സെമിയിലും ഫ്രഞ്ച് ആക്രമണത്തിന്‍റെ മുനമ്പിലുണ്ടാകും. ക്രൊയേഷ്യൻ എഞ്ചിൻ ലൂക്കാ മോഡ്രിച്ചും മികച്ച താരമാകാനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ ലോകകപ്പിൽ മോഡ്രിച്ചായിരുന്നു ടൂർണമെന്‍റിലെ താരം.

TAGS :

Next Story