Quantcast

ഗുജറാത്ത് 'ഇംപാക്ട്'; ചെന്നൈ തന്ത്രം പാളി; ആദ്യ ജയം ഗുജറാത്തിന്

ഇംപാക്ട് പ്ലെയറായി ചെന്നൈ കളത്തലിറക്കിയ ദേശ്പാണ്ഡേയ് 3.2 ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. ചെന്നൈയുടെ തോല്‍വിക്ക് കാരണമായതും ഇതേ തീരുമാനമാണ്

MediaOne Logo

Web Desk

  • Updated:

    2023-03-31 18:24:58.0

Published:

31 March 2023 4:11 PM GMT

ഗുജറാത്ത് ഇംപാക്ട്; ചെന്നൈ തന്ത്രം പാളി; ആദ്യ ജയം ഗുജറാത്തിന്
X

ഐ.പി.എല്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് ജയത്തോടെ തുടക്കം. ചെന്നൈയെ അഞ്ച് വിക്കറ്റിന് തകര്‍ത്തായിരുന്നു ഗുജറാത്തിന്‍റെ ജയം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞിനിന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ച്വറി ഇന്നിങ്സാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് നാല് പന്ത് ബാക്കിയിരിക്കെ വിജയറണ്‍സ് നേടി.

ഇംപാക്ട് പ്ലെയറെ ആദ്യമായി പരീക്ഷിച്ച മത്സരമെന്ന നിലക്ക് കൂടി ശ്രദ്ധേയമായ കളിയില്‍ ചെന്നൈ ഇംപാക്ട് പ്ലെയര്‍ ആയിറക്കിയ തുഷാര്‍ ദേശ്പാണ്ഡേയ് അമ്പേ നിരാശപ്പെടുത്തി. ഒരുപരിധിവരെ ചെന്നൈയുടെ തോല്‍വിക്കും ഇംപാക്ട് പ്ലെയറെ തെരഞ്ഞെടുത്തതിലെ മോശം തീരുമാനം കാരണമായി. അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് തുഷാര്‍ ദേശ്‍പാണ്ഡേയെ ചെന്നൈ ഇംപാക്ട് പ്ലെയറായി കളിക്കിറക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്കായി അമ്പാട്ടി റായിഡു 12 റണ്‍സ് മാത്രമെടുത്താണ് പുറത്തായത്. പകരമെത്തിയ ദേശ്പാണ്ഡേയ് ബൌളിങ്ങില്‍ 3.2 ഓവറില്‍ 51 റണ്‍സാണ് വഴങ്ങിയത്. ചെന്നായുടെ ഇംപാക്ട് പ്ലെയര്‍ തീരുമാനം തിരിച്ചടിച്ചു എന്ന് തന്നെ പറയാം.

ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹ 25 റണ്‍സും ഇംപാക്ട് പ്ലെയറായി എത്തിയ സായി സുദര്‍ശന്‍ 22 റണ്‍സും വിജയ് ശങ്കര്‍ 27 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റാഷിദ് ഖാന്‍ മൂന്ന് ബോളില്‍ 10 റണ്‍സുമായി ഗുജറാത്തിന്‍റെ ജയം എളുപ്പമാക്കി. ചെന്നൈക്കായി രാജവര്‍‌ധന്‍ ഹങ്കരേക്കര്‍ നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദിന്‍റെ സെഞ്ച്വറിയോളം പോന്ന പ്രകടനമാണ് ചെന്നൈയെ മികച്ച ടോട്ടലിലെത്തിച്ചത്. 50 പന്തില്‍ 92 റണ്‍സെടുത്ത ഗെയ്ക്വാദിന് പുറമേ 23 റണ്‍സുമായി മൊഈന്‍ അലിയും 19 റണ്‍സുമായി ശിവം ദുബെയും ചെന്നൈക്കായി തിളങ്ങി.

ഗെയ്ക്വാദ് തുടങ്ങിവെച്ച അടി അവസാന ഓവറുകളില്‍ തുടര്‍ച്ചയായ സിക്സറും ബൌണ്ടറിയുമായി നായകന്‍ ധോണി ഫിനിഷ് ചെയ്തതോടെ ആരാധകര്‍ ആവേശത്തിലായി. പരിക്കിന്‍റെ പിടിയിലായിരുന്ന നായകന്‍ ധോണി ഇന്ന് കളിച്ചേക്കില്ലെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാല്‍ കളിക്ക് തൊട്ടുമുമ്പ് ഗ്രൌണ്ടില്‍ തിരിച്ചെത്തിയ ധോണി ആരാധകര്‍ക്ക് ആഹ്ലാദത്തിനുള്ള വകയൊരുക്കി

നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ചെന്നൈ സൂപ്പര്‍കിങ്സിനെ ബാറ്റിങിനയക്കുകയായിരുന്നു. ഗുജറാത്തിനായി ഷമിയും റാഷിദ് ഖാനും അൽസാരി ജോസഫും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

പുതുമകളേറെ, ഐ.പി.എല്‍ 2023

പത്ത് ടീമുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടത്തിനായി പരസ്പരം ഏറ്റുമുട്ടുക. പന്ത്രണ്ട് വേദികളിലായി 74 മത്സരങ്ങള്‍ നടക്കും.നിരവധി പ്രത്യേകതളോടെയാണ് പുതിയ സീസൺ തുടക്കമാകുന്നത്. ഇടവേളയ്ക്ക് ശേഷം മത്സരങ്ങൾ ഹോം എവേ രീതിയിലേക്ക് മാറുന്നതും ഇംപാക്ട് പ്ലെയർ നിയമം ഐപിഎല്ലിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നതും ഈ തവണത്തെ പ്രത്യേകതകളാണ്.

കളിയുടെ ഗതിക്ക് അനുസരിച്ച് ഒരു കളിക്കാരനെ മാറ്റിയിറക്കാമെന്നതാണ് ഇംപാക്ട് പ്ലെയർ നിയമം. പതിവിന് വിപരീതമായി ടോസിന് ശേഷമായിരിക്കും ഇത്തവണ ടീമുകൾ അന്തിമ ഇലവനെ പ്രഖ്യാപിക്കുക. പകരക്കാരന്‍റെ പേരും ആ സമയത്ത് നൽകണം. വൈഡും നോബോളും ഡി.ആർ.എസ് പരിധിയിൽ വരുന്നു എന്നതും പ്രത്യേകതകളിലൊന്നാണ്.

ഗുജറാത്ത് ടൈറ്റന്‍സ് ടീം: Wriddhiman Saha(wk), Shubman Gill, Kane Williamson, Hardik Pandya(c), Vijay Shankar, Rahul Tewatia, Rashid Khan, Mohammed Shami, Joshua Little, Yash Dayal, Alzarri joseph


ചെന്നൈ സൂപ്പര്‍ കിങ്സ്: Devon Conway, Ruturaj Gaikwad, Ben Stokes, Ambati Rayudu, Moeen Ali, Shivam Dube, MS Dhoni(wk/c), Ravindra Jadeja, Mitchell Santner, Deepak Chahar, Rajvardhan Hangargekar

TAGS :

Next Story