തൃശൂർ പൂര വിളംബരത്തിന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനില്ല; എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കും
തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനം
തൃശ്ശൂര്‍ പൂര വിളംബരത്തിന് ഇത്തവണ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനുണ്ടാകില്ല. എറണാകുളം ശിവകുമാറാണ് തെക്കേ ഗോപുര നട തുറന്ന് പൂരം വിളംബരം ചെയ്യുക. തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് തീരുമാനമെന്ന് നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി.
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വന്നാണ് തെക്കേനട തുറക്കുന്നത്. പൂരത്തിന് ആരംഭം കുറിക്കുന്ന ചടങ്ങാണിത്. കഴിഞ്ഞ ഏഴ് വര്‍ഷമായി തെച്ചിക്കോട്ട് കാവ് രാമചന്ദ്രനാണ് തിടമ്പേറ്റാറുള്ളത്.
2019ലെ പൂരത്തിനും രാമചന്ദ്രന് വിലക്കുണ്ടായിരുന്നു. ഇത് ആനപ്രേമികളുടെ കടുത്ത പ്രതിഷേധത്തിന് വഴിവെച്ചതിന് പിന്നാലെ കര്‍ശന നിബന്ധനകളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ആനയെ ചടങ്ങിനെത്തിക്കുകയായിരുന്നു.
നെയ്തലക്കാവില്‍ നിന്ന് മറ്റൊരു ആനയുടെ പുറത്ത് എഴുന്നള്ളിച്ച് കൊണ്ടുവന്ന വിഗ്രഹം മണികണ്ഠനാലിന് സമീപത്ത് വച്ച് രാമചന്ദ്രന്‍റെ പുറത്തേക്ക് മാറ്റിയാണ് കഴിഞ്ഞ തവണ ചടങ്ങ് പൂര്‍ത്തീകരിച്ചത്. ഇത്തവണ നെയ്തലക്കാവില്‍ നിന്ന് തിടമ്പേറ്റി വരുന്ന ആന തന്നെ തെക്കേ ഗോപുര നട തുറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നെയ്തലക്കാവ് ക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി.
Adjust Story Font
16