ഖത്തർ-സൗദി ചരക്ക് നീക്കം ഞായറാഴ്ച മുതല്‍
സൗദിയിലെ സൽവ അതിർത്തിയിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്

സൗദിയും ഖത്തറും തമ്മിൽ കരാതിർത്തി വഴിയുള്ള വ്യാപാരം ഞായറാഴ്ച തുടങ്ങും. സൗദിയിലെ സൽവ അതിർത്തിയിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ചരക്കുകൾ സ്വീകരിക്കാൻ നടപടി ക്രമങ്ങൾ പൂർത്തിയായതായി ഖത്തറും അറിയിച്ചു. കോവിഡ് സാഹചര്യത്തിൽ പ്രോട്ടോകോൾ പാലിച്ചാകും ചരക്കു നീക്കം.
ഖത്തറുമായുള്ള ബന്ധം പുനസ്ഥാപിച്ചതിന് പിന്നാലെയാണ് ചരക്കു നീക്കം തുടങ്ങുന്നത്. ഖത്തറിലേക്ക് സൗദിയിലെ അതിർത്തിയായ സൽവ വഴിയാണ് പ്രവേശിക്കുക. ഖത്തർ ഭാഗത്തെ അതിർത്തിയായ അബൂസംറ അതിർത്തി വരെ ചരക്കു വാഹനങ്ങൾക്ക് നീങ്ങാം. ഇവിടെ നിന്നും ഖത്തറിലെ ലോറികൾ ഉപയോഗപ്പെടുത്തി വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകൾ കൊണ്ടു പോകാം. ചരക്കു നീക്കം നടത്തുന്നവർ ഇതിനുള്ള ക്രമീകരണങ്ങൾ ചെക്ക് പോയിന്റിൽ നിന്നും മുൻകൂട്ടി തയ്യാറാക്കണം. ചരക്കുകൾ അബൂസംറയിൽ ഇറക്കിയാൽ സൗദിയിലേക്കുള്ള ലോറികൾ തിരികെ പോരണം.
നടപടി ക്രമങ്ങൾ എളുപ്പമാക്കാനും ക്യൂ ഒഴിവാക്കാനും മുൻകൂട്ടി ലോറികളുടെ വിവരങ്ങൾ ചെക്ക്പോയിന്റിൽ അറിയിക്കേണ്ടതാണ്. കസ്റ്റംസ് നിയമങ്ങൾ പാലിക്കാത്ത വാഹനങ്ങൾ പിടിച്ചു വെക്കും. കോവിഡ് സാഹചര്യം കണക്കിലെടുക്ക് അതിർത്തി കടക്കാൻ ലോറി ഡ്രൈവർമാർക്ക് മൂന്ന് ദിവസത്തിനുളളിലെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
Adjust Story Font
16

