Quantcast

യു.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാൻ ആലോചന

MediaOne Logo

Web Desk

  • Published:

    4 Sept 2018 11:47 PM IST

യു.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാൻ ആലോചന
X

പരമാവധി വേഗപരിധിയിൽ ഇളവു നൽകുന്നത് ഒഴിവാക്കി യു.എ.ഇയിലെ മുഴുവൻ റോഡുകളിലും വേഗനിയന്ത്രണം ഏകീകരിക്കാൻ ആലോചന. ഇതു സംബന്ധിച്ച് പൊലീസ് വകുപ്പുകൾ വിദഗ്ധ പഠനം ആരംഭിച്ചതായി ഫെഡറൽ ട്രാഫിക് കൗൺസിലിൻറയും രാജ്യത്തെ ഗതാഗത വകുപ്പുകളുടെയൂം ഡയറക്ടറായ മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ വ്യക്തമാക്കി.

ദുബൈ പൊലീസ് ഒാഫീസേഴ്സ് ക്ലബിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ സ്പീഡ് മാർജിൻ ഒഴിവാക്കുന്നതു സംബന്ധിച്ചാണ് മുഖ്യമായി ചർച്ച ചെയ്തത്. വാഹനാപകടങ്ങൾ കുറച്ചു കൊണ്ടുവരുന്നതിൽ ഇത് എത്രമാത്രം സഹായിക്കും എന്ന് പരിശോധിക്കും. അബൂദബിയിൽ ഇൗയിടെ വേഗപരിധി ഇളവ് പിൻവലിച്ചിരുന്നു. മുൻപ് നിശ്ചയിച്ചിരുന്ന പരമാവധി വേഗതയെക്കാൾ 20 കിലോമീറ്റർ വരെ വേഗത്തിൽ വാഹനമോടിക്കുന്നതിന് തടസമില്ലായിരുന്നു. എന്നാൽ ആഗസ്റ്റ് 12 മുതൽ ഇൗ ഇളവ് നിർത്തലാക്കി ഇപ്പോൾ മണിക്കൂറിൽ 80 കിലോമീറ്റർ പരമാവധി വേഗം നിശ്ചയിച്ചിരിക്കുന്ന റോഡിൽ 81കിലോമീറ്റർ വേഗത്തിൽ ഒാടിച്ചാൽ പോലും റഡാറിൽ കുടുങ്ങുകയും പിഴ അടക്കേണ്ടി വരികയും ചെയ്യും.

ഫെഡറൽ ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകളും കൗൺസിൽ പുനരവലോകനം ചെയ്തു. വാഹനാപകട മരണങ്ങൾ ഇൗ വർഷം കുറഞ്ഞതായും കണക്കുകൾ വ്യക്തമാവുന്നു. മുൻവർഷം ഇൗ കാലയളവിൽ ഉണ്ടായതിനേക്കാൾ എട്ടു ശതമാനം കുറവാണ് ഇക്കുറി രേഖപ്പെടുത്തിയിരിക്കുന്നത്.

അതിനിടെ, പുതിയ ലൈസൻസ് ലഭിച്ച പുതു ഡ്രൈവർമാരെ നിരീക്ഷിക്കുന്ന സംവിധാനത്തെക്കുറിച്ചും ഫെഡറൽ ട്രാഫിക് കൗൺസിൽ ചർച്ച ചെയ്തു. വാഹനങ്ങളിൽ ഒരു പ്രത്യേക നിരീക്ഷണ^നിയന്ത്രണ യന്ത്രം ഘടിപ്പിച്ച് ഇവരുടെ ഡ്രൈവിങ് രീതികൾ നിരീക്ഷിക്കുകയാണ് ലക്ഷ്യം. ലൈസൻസ് ലഭിച്ച് രണ്ടു വർഷക്കാലം ഇത്തരം നിരീക്ഷണം തുടരാകുമോ എന്നാണ് പരിശോധിക്കുന്നത്.

TAGS :

Next Story