ലോക സര്‍ക്കാര്‍ സമ്മേളനത്തിന് ദുബെെയില്‍ തുടക്കം
ഏറ്റവും മികച്ച മന്ത്രിക്ക് ഏർപ്പെടുത്തിയ പുരസ്കാരം അഫ്ഗാൻ പൊതുജനാരോഗ്യ മന്ത്രിക്ക്

ലോക സർക്കാർ സമ്മേളനത്തിന് ദുബൈയിൽ തുടക്കമായി. ലോകത്തിന്റെ പല കോണുകളില്‍ നിന്നുള്ള നേതാക്കളാണ് യു.എ.ഇയുടെ അതിഥികളായെത്തിയിരിക്കുന്നത്. സാങ്കേതിക മുന്നേറ്റത്തിന്റെ കാലത്ത് ജനജീവിതം എളുപ്പമാക്കുവാനും ഭരണനിർവഹണം സുതാര്യവും സുഗമവുമാക്കുന്നതിനുള്ള ആശയങ്ങളാണ് സമ്മേളനത്തിലെ പ്രധാന ചർച്ച.
ജനങ്ങളുടെ സന്തോഷവും രാഷ്ട്രത്തിന്റെ സുരക്ഷയും ലോകത്തിന്റെ മുന്നേറ്റവും ഉറപ്പുവരുത്തുവാനുള്ള ചിന്തകൾ പങ്കുവെച്ചും ലോകം അഭിമുഖീകരിക്കുന്ന ഭീഷണികൾ ഒറ്റക്കെട്ടായി നേരിടണമെന്ന പ്രതിജ്ഞ പുതുക്കിയുമാണ് ലോക സർക്കാർ സമ്മേളനത്തിന്റെ തുടക്കം.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ലോക നേതാക്കളെ വരേവറ്റു. യു.എസ്. ഊർജകാര്യ സെക്രട്ടറി റിക് പെറിയുമായി ഊർജ-സാങ്കേതിക മേഖലയിലെ സഹകരണം ചർച്ച ചെയ്തു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സംബന്ധിച്ചു.
മൗറിത്താനിയ പ്രസിഡൻറ് മുഹമ്മദ് ഉൽദ് അബ്ദുൽ അസീസ് പ്രതിനിധി സംഘത്തോടൊപ്പമാണ് ഉച്ചകോടിക്ക് എത്തിയത്. ചൈനീസ് ശാസ്ത്ര സാങ്കേതിക മന്ത്രി വാങ് ഷിഗാങ്, എസ്റ്റോണിയ പ്രധാനമന്ത്രി ജൂറി റതാസ്, ലബനീസ് പ്രധാനമന്ത്രി സാദ് അൽ ഹരീരി, വേൾഡ് എക്കണോമിക് ഫോറം സ്ഥാപകനും എക്സിക്യുട്ടിവ് ചെയർമാനുമായ ക്ലാസ് ഷ്വാബ് തുടങ്ങിയവരെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു.
ഏറ്റവും മികച്ച മന്ത്രിക്ക് ഏർപ്പെടുത്തിയ പുരസ്കാരം അഫ്ഗാൻ പൊതുജനാരോഗ്യ മന്ത്രി ഡോ. ഫിറോസുദ്ദീൻ ഫിറോസ് ശൈഖ് മുഹമ്മദിൽ നിന്ന് ഏറ്റുവാങ്ങി.
Adjust Story Font
16

