ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു
ക്യാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരണ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം
യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ചു. ക്യാപിറ്റോള്‍ കലാപത്തിന് ട്രംപ് പ്രേരണ നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രമേയം.
ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് നേതാവ് സ്റ്റെനി ഹൊയാര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്. ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് ട്രംപിനെ പുറത്താക്കണമെന്നാണ് ഇംപീച്ച് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. ഇതിന് പെന്‍സിന് 24 മണിക്കൂര്‍ സമയം നല്‍കും.
ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം പ്രസിഡന്‍റിനെ നീക്കിയാൽ വൈസ് പ്രസിഡന്‍റാണ് അധികാരത്തിലേറുക. ഇങ്ങനെ പുറത്തുപോയാൽ ട്രംപിന് മുൻ പ്രസിഡന്‍റുമാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. ഇനി അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.
ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പെന്‍സ് തയ്യാറായില്ലെങ്കില്‍ ഇംപീച്ച് നടപടികളിലേക്ക് കടക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. ഇംപീച്ച് പ്രമേയത്തിന്മേല്‍ ജനപ്രതിനിധി സഭയില്‍ ഇന്ന് ചര്‍ച്ച നടക്കും.നാളെ വോട്ടെടുപ്പും. ഈ മാസം 20 ന് ട്രംപിന്‍റെ കാലാവധി തീരാനിരിക്കെയാണ് ഇംപീച്ച്മെന്‍റ് നീക്കം.
Adjust Story Font
16