Quantcast

പെറുവില്‍ സ്വര്‍ണഖനിയില്‍ തീപിടിത്തം; 27 പേര്‍ വെന്തുമരിച്ചു

സ്‌ഫോടനത്തിൽ യാനാക്വിഹുവ പട്ടണത്തിലെ ഖനിക്കുള്ളിലെ തടികൊണ്ടുള്ള താങ്ങുകൾക്ക് തീപിടിച്ചു

MediaOne Logo

Web Desk

  • Published:

    8 May 2023 6:07 AM GMT

Gold Mine Fire Tragedy In Peru
X

പെറുവിലെ സ്വര്‍ണ ഖനി

ലിമ: തെക്കൻ പെറുവിലെ സ്വര്‍ണ ഖനിയിലുണ്ടായ തീപിടിത്തത്തില്‍ 27 തൊഴിലാളികള്‍ മരിച്ചു. തെക്കന്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് അധികൃതര്‍ ഞായറാഴ്ച പറഞ്ഞു. അരെക്വിപ മേഖലയിലെ ലാ എസ്‌പെറാൻസ 1 ഖനിക്കുള്ളിലെ തുരങ്കത്തിലാണ് തീപിടിത്തമുണ്ടായത്.

തീ പടർന്നത് ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസും സ്ഥിരീകരിച്ചു.സ്‌ഫോടനത്തിൽ യാനാക്വിഹുവ പട്ടണത്തിലെ ഖനിക്കുള്ളിലെ തടികൊണ്ടുള്ള താങ്ങുകൾക്ക് തീപിടിച്ചു.മരിച്ചവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചതിന് ശേഷം ഞായറാഴ്ച മാത്രമാണ് തീപിടിത്തത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. മരിച്ചവരുടെ മൃതദേഹം പുറത്തെടുക്കുന്നതിന് മുമ്പ് രക്ഷാപ്രവർത്തകർ ഖനി സുരക്ഷിതമാക്കാൻ ശ്രമിച്ചു. തീപിടിത്തം ഉണ്ടായ സമയത്ത് ഖനിയിൽ എത്ര പേർ ഉണ്ടായിരുന്നു എന്നതിനെ കുറിച്ചോ രക്ഷപ്പെട്ടവരെക്കുറിച്ചോ സ്ഥിരീകരണം ഉണ്ടായിട്ടില്ല.ഖനിത്തൊഴിലാളികളിൽ ഭൂരിഭാഗവും ശ്വാസംമുട്ടലും പൊള്ളലും മൂലമാണ് മരിക്കുന്നതെന്ന് യാനാക്വിഹുവ മേയർ ജെയിംസ് കാസ്‌ക്വിനോ ആൻഡീന വാർത്താ ഏജൻസിയോട് പറഞ്ഞു.

മിനറ യാനക്വിഹുവ എന്ന ചെറുകിട സ്ഥാപനമാണ് സ്വര്‍ണ ഖനി നടത്തുന്നത്. ലൈസന്‍സുള്ള ഖനിയാണിതെങ്കിലും ഈ മേഖലയില്‍ നിരവധി അനധികൃത ഖനികളുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി പെറുവില്‍ ഖനികള്‍ നടത്തുന്ന സ്ഥാപനമാണ് മിനറ യാനക്വിഹുവ . ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സ്വർണ നിർമാതാക്കളായ പെറുവിൽ സമീപ വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ ഖനന അപകടങ്ങളിലൊന്നാണ് ഈ സംഭവം. അപകടമുണ്ടായപ്പോള്‍ മുതല്‍ ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ ഉണര്‍ന്നു പ്രവർത്തിക്കുന്നതായി പ്രസിഡന്‍റ് ട്വീറ്റിൽ പറഞ്ഞു.

പെറുവിയന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് സ്വര്‍ണ ഖനി. ജിഡിപിയുടെ എട്ട് ശതമാനത്തിലധികം വരും.ഖനന-ഊർജ്ജ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ഖനനവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 39 പേർ മരിച്ചിട്ടുണ്ട്. 2020ൽ അരെക്വിപയിലെ ഒരു ഖനി തകർന്ന് നാല് തൊഴിലാളികൾ മരിച്ചിരുന്നു. വെള്ളി, ചെമ്പ്, സിങ്ക് എന്നിവയുടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്പാദകരാണ് പെറു.

TAGS :

Next Story