ബംഗ്ലാദേശില്‍ തീപിടിത്തം; 43 മരണം
75ലധികം പേരെ കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തി
ധാക്ക: ബംഗ്ലാദേശിലുണ്ടായ തീപിടിത്തത്തിൽ 43 മരണം.നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കക്ക് സമീപം ബെയിലി റോഡിലെ ഏഴ് നില വാണിജ്യ കെട്ടിടത്തിനാണ് തീ പിടിച്ചത്. 75ലധികം പേരെ കെട്ടിടങ്ങൾക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തി.
രാത്രി പത്തുമണിയോടെ കെട്ടിടത്തിലെ റസ്റ്റോറന്‍റില്‍ നിന്നാണ് തീപടർന്നത്.. 13 യൂണിറ്റ് അഗ്നിരക്ഷാ സേനയെത്തിയാണ് അഗ്നിബധ നിയന്ത്രണവിധേയമാക്കിയത്. പരിക്കേറ്റ 40 പേർ നഗരത്തിലെ പ്രധാന പൊള്ളലേറ്റ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ എഎഫ്‌പിയോട് പറഞ്ഞു.വ്യാഴാഴ്ച രാത്രി 9:50 ന് (1550 ജിഎംടി) ധാക്കയിലെ ബെയ്‌ലി റോഡിലെ പ്രശസ്തമായ ബിരിയാണി റെസ്റ്റോറൻ്റിലാണ് തീപിടുത്തമുണ്ടായതെന്നും പെട്ടെന്ന് മുകളിലത്തെ നിലകളിലേക്ക് പടരുകയും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയുമായിരുന്നുവെന്ന് ഫയർ ഡിപ്പാർട്ട്‌മെൻ്റ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഷിഹാബ് വ്യക്തമാക്കി. അഗ്നിശമന സേനാംഗങ്ങൾ രണ്ട് മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമായും റസ്റ്റോറന്‍റുകളും നിരവധി വസ്ത്രശാലകളും മൊബൈല്‍ ഫോണ്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്ന ഇടമാണ് ബെയ്‌ലി റോഡിലെ തീപിടിത്തമുണ്ടായ കെട്ടിടം. "ഞങ്ങൾ ആറാം നിലയിലായിരുന്നു ആദ്യം ഗോവണിപ്പടിയിലൂടെ പുകവരുന്നത് കണ്ടത്. ധാരാളം ആളുകൾ മുകളിലേക്ക് ഓടിയെത്തി. ഞങ്ങൾ കെട്ടിടത്തിലേക്ക് കയറാൻ വാട്ടർ പൈപ്പ് ഉപയോഗിച്ചു. ചിലർക്ക് മുകളിൽ നിന്ന് ചാടിയതിനാൽ പരിക്കേറ്റു," റെസ്റ്റോറൻ്റ് മാനേജർ സോഹെല്‍ പറഞ്ഞു. സുരക്ഷാ നിയമങ്ങൾ പാലിക്കാത്തതിനാൽ അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങളിലും ഫാക്ടറി സമുച്ചയങ്ങളിലും തീപിടിത്തങ്ങൾ ബംഗ്ലാദേശിൽ സാധാരണമാണ്. 2021 ജൂലൈയിൽ ഭക്ഷ്യ സംസ്‌കരണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നിരവധി കുട്ടികളടക്കം 52 പേർ കൊല്ലപ്പെട്ടിരുന്നു. 2019 ഫെബ്രുവരിയില്‍ ധാക്കയിലുണ്ടായ തീപിടിത്തത്തില്‍ 70 പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16