Quantcast

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്; ബൈഡനെതിരെ വിമര്‍ശനം ഉയരുന്നു

യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്ഗാന്‍ സർക്കാർ വീഴുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ട് ബൈഡന്‍ തള്ളിയിരുന്നു.

MediaOne Logo

Web Desk

  • Published:

    16 Aug 2021 6:16 AM GMT

അഫ്ഗാന്‍ പ്രതിസന്ധി ക്ഷണിച്ചു വരുത്തിയത്; ബൈഡനെതിരെ വിമര്‍ശനം ഉയരുന്നു
X

അഫ്ഗാനിസ്ഥാൻ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസി‍ഡന്റ് ജോ ബൈഡന് നേരെ വിരൽചൂണ്ടി ലോകം. താലിബൻ സേനക്കുമുന്നിൽ അഫ്ഗാൻ കീഴടങ്ങിയത് പ്രസിഡ‍ന്റ് ബൈഡന്റെ ആസൂത്രണമില്ലായ്മയും എടുത്തുചാട്ടവുമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിമർശനം. അഫ്ഗാൻ പിൻമാറ്റവുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് ബൈഡൻ നടത്തിയ വാർത്താസമ്മേളനത്തിലെ പരമാർശങ്ങളും ഇതിനോടകം ചർച്ചയായി.

ഈ വർഷം ഏപ്രിലിലാണ് അമേരിക്കൻ സൈന്യം പൂർണമായും അഫ്ഗാൻ വിടുമെന്ന് പ്രസിഡന്റ് ബൈഡൻ പ്രഖ്യാപിച്ചത്. എന്നാൽ അമേരിക്കൻ പിൻമാറ്റത്തെ തുടർന്നുണ്ടായേക്കാവുന്ന ആശങ്കകളെ കുറിച്ചുള്ള ചോദ്യങ്ങൾ തള്ളിയ പ്രസി‍ഡന്റ്, കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അഫ്ഗാൻ സേന സജ്ജമാണെന്ന് മാധ്യമങ്ങളോട് പറയുകയായിരുന്നു. ജൂലൈ എട്ടിന് മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അമേരിക്കൻ പിൻമാറ്റവും അഫ്ഗാനിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധിയും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയത്.

യു.എസ് പിൻമാറ്റത്തിന് 90 ദിവസങ്ങള്‍ക്കു ശേഷം അഫ്ഗാനിലെ പാവ സർക്കാർ തകർന്നടിയുമെന്ന അമേരിക്കൻ ഇന്റലിജൻസിന്റെ ചോർന്ന റിപ്പോർട്ടിനെ കുറിച്ച് മാധ്യമങ്ങൾ പ്രസിഡന്റ് ബൈഡനോട് ചോദിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു സാധ്യത ഇല്ലെന്നാണ് ബൈഡൻ പറഞ്ഞത്. എഴുപതുകളിൽ വിയറ്റനാമിൽ നടന്ന അമേരിക്കൻ ഒഴിപ്പിക്കലിന് സമാനമായ സാഹചര്യമല്ല അഫ്ഗാനിലുള്ളതെന്നും ബൈഡൻ പറഞ്ഞു.

സോവിയറ്റ് പിന്തുണയുള്ള വടക്കൻ വിയറ്റ്നാമും അമേരിക്ക പിന്തുണച്ച തെക്കൻ വിയറ്റ്നാമും തമ്മിലെ യുദ്ധത്തിനിടെ, 1975ൽ അപ്രതീക്ഷിതായി വടക്കൻ വിയറ്റ്നാം അക്രമം ശക്തമാക്കിയത്. പരിഭ്രാന്തരായ അമേരിക്കൻ പക്ഷം അന്ന് എംബസിയുടെ ടെറസിലൂടെ ഹെലികോപ്ടർ മാർഗം പൗരൻമാരെ രക്ഷപ്പെടുത്തിയ ഭീതിതമായ ചരിത്രം അഫ്ഗാനിലും ആവർത്തിക്കുകയാണെന്നാണ് വിമർശനം. ഓപ്പറേഷൻ ഫ്രീക്വന്റ് വിൻഡ് എന്നു പേരിട്ട് വിയറ്റ്നാമിൽ നടത്തിയ ദൗത്യത്തിലൂടെ ഏഴായിരത്തിൽപര പേരെയാണ് രക്ഷപ്പെടുത്തിയത്.

രണ്ടു പതിറ്റാണ്ടു നീണ്ട അഫ്ഗാൻ അധിനിവേശത്തിന് ശേഷമാണ് അമേരിക്കൻ സൈന്യം രാജ്യത്തിന് നിന്നും പൂർണമായും പിൻമാറുന്നത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻലാദനെ വിട്ടുതരണമെന്ന അമേരിക്കൻ ആവശ്യം തള്ളിയ താലിബനെതിരെ 2001ലാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അഫ്ഗാനിൽ അധിനിവേശം നടത്തുന്നത്. സഖ്യസേനക്ക് മുന്നിൽ താലിബൻ കീഴടങ്ങിയതിനെ തുടർന്ന് 2003ലാണ് നാറ്റോ അഫ്ഗാന്റെ സുരക്ഷ ഏറ്റെടുക്കുന്നത്. പാകിസ്താനിലെ അബട്ടാബാദിൽ വെച്ചു നടത്തിയ രഹസ്യ ദൗത്യത്തെ തുടർന്ന് ബിൻ ലാദനെ അമേരിക്ക വധിച്ചു. 2013 മുതൽ രാജ്യത്തിന്റെ സുരക്ഷ അഫ്ഗാൻ സൈന്യം ഏറ്റെടുത്തിരുന്നു.

നിലവിൽ അമേരിക്കൻ പിൻമാറ്റത്തോടെ തലസ്ഥാനമായ കാബുൾ ഉൾപ്പടെ കീഴടക്കിയ താലിബാൻ, അഫ്ഗാൻ ഭരണം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റ് കൊട്ടാരത്തിലെ അഫ്ഗാൻ കൊടി നീക്കിയ താലിബാൻ അവരുടെ കൊടി നാട്ടുകയും, രാജ്യത്തിന്റെ പേര് 'ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നു മാറ്റുകയും ചെയ്തിരുന്നു. തലസ്ഥാനം താലിബാൻ പിടിച്ചതോടെ പ്രസി‍ഡന്റ് അഷ്റഫ് ഗനി താജിക്കിസ്ഥാനിലേക്ക് നാടുവിടുകയായിരുന്നു.

TAGS :

Next Story