'ചർച്ചക്കിടയിലുള്ള ആക്രമണം ചതി; അമേരിക്കയുടെ തനി നിറം വെളിപ്പെട്ടു'- റഷ്യ
ശനിയാഴ്ച പുലർച്ചെ ഇറാനിൽ അമേരിക്കൻ-ഇസ്രായേൽ വ്യോമസേനകൾ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ടെലിഗ്രാമിലൂടെയായിരുന്നു ദിമിത്രി മെദ്വദേവിന്റെ പ്രതികരണം

- Published:
28 Feb 2026 3:16 PM IST

മോസ്‌കോ: അമേരിക്കൻ പിന്തുണയിൽ ഇസ്രായേൽ ഇറാൻ നടത്തിയ ആക്രമണത്തിൽ രൂക്ഷപ്രതികരണവുമായി റഷ്യ. ചർച്ചകൾ നടക്കുന്നതിനിടെയുള്ള ആക്രമണം ചതിയാണ്, അമേരിക്കയുടെ തനി നിറം വെളിപ്പെട്ടുവെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും മുൻ പ്രസിഡന്റുമായ ദിമിത്രി മെദ്വദേവ്. ശനിയാഴ്ച പുലർച്ചെ ഇറാനിൽ അമേരിക്കൻ-ഇസ്രായേൽ വ്യോമസേനകൾ ആക്രമണം ആരംഭിച്ചതിന് പിന്നാലെ ടെലിഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു മെദ്വദേവിന്റെ വിമർശനം.
'സമാധാനവാദി തന്റെ യഥാർത്ഥ നിറം ഒരിക്കൽ കൂടി വെളിപ്പെടുത്തിയിരിക്കുന്നു. ഇറാനുമായുള്ള എല്ലാ ചർച്ചകളും വെറും ഒരു മറ മാത്രമായിരുന്നു. ഇതിൽ ആർക്കും സംശയമില്ലായിരുന്നു. ആർക്കും ഒന്നിനും യോജിക്കാൻ താല്പര്യവുമില്ലായിരുന്നു,' - മെദ്വദേവ് കുറിച്ചു. ഇറാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണം അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിനും ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനുമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.ശനിയാഴ്ച പുലർച്ചെ ഇറാനെ ആക്രമിച്ചതിന് പിന്നാലെ വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
ഇറാനിയൻ ഭരണകൂടത്തിൽ നിന്നുള്ള പെട്ടെന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണി ഇല്ലാതാക്കുക എന്നതാണ് നീക്കത്തിന്റെ പ്രധാനലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച അമേരിക്കൻ പിന്തുണയോടെ ഇസ്രയേൽ ഇറാനെ ആക്രമിച്ചത്.
Adjust Story Font
16
