ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ ദിലാവർ ഹുസൈൻ അന്തരിച്ചു
ജയിലിൽ ഹൃദയാഘാതം സംഭവിച്ചു ചികിത്സയിലായിരുന്നു
ദിലാവര്‍ ഹുസൈന്‍ സയ്യിദി
ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ഉപാധ്യക്ഷൻ ദിലാവർ ഹുസൈൻ സയ്യിദി മരിച്ചു. 83 വയസായിരുന്നു. കഴിഞ്ഞ ദിവസം കാശിംപൂർ സെൻട്രൽ ജയിലിൽ വച്ചു ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശിലെ പ്രമുഖ ഇസ്‌ലാമിക മതപണ്ഡിതനും പ്രഭാഷകനുമാണ് ദിലാവർ ഹുസൈൻ. മുൻ ബംഗ്ലാദേശ് പാർലമെന്റ് അംഗവുമാണ്. അറിയപ്പെട്ട ഖുർആൻ പണ്ഡിതൻ കൂടിയായ ദിലാവറിനെ യുദ്ധക്കുറ്റം ആരോപിച്ചാണ് ജയിലിലടച്ചത്. 13 വർഷത്തോളം ജയിലിൽ കഴിയുന്ന അദ്ദേഹം നിരവധി ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് ജയിലിൽവച്ച് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ധാക്കയിലെ ബംഗബന്ധു ശൈഖ് മുജീബ് മെഡിക്കൽ യൂനിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലാവറിന്റെ അറസ്റ്റ് അന്യായമാണെന്നും രാഷ്ട്രീയ പകപോക്കലുമാണെന്നു വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിക്കു പുറത്ത് ജനക്കൂട്ടം സംഘടിച്ചെത്തി വൻ പ്രതിഷേധവും നടന്നിരുന്നു.
2013ലാണ് ബംഗ്ലാദേശിലെ ഇന്റർനാഷനൽ ക്രൈംസ് ട്രിബ്യൂണൽ ദിലാവർ ഹുസൈനു ജീവപര്യന്തം വിധിക്കുന്നത്. ഹ്യുമൻ റൈറ്റ്‌സ് വാച്ച്, ആംനെസ്റ്റി ഇന്റർനാഷനൽ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ കോടതിവിധിയെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് സംഘടനകൾ വിമർശിച്ചു.
കോടതിവിധിക്കെതിരെ വൻ പ്രക്ഷോഭമാണ് രാജ്യത്ത് അരങ്ങേറിയത്. ഇതേതുടർന്നുള്ള സംഘർഷത്തിലും അക്രമസംഭവങ്ങളിലും 78 പേർ മരിക്കുകയും ചെയ്തു. 2014ൽ ബംഗ്ലാ സുപ്രിംകോടതി ശിക്ഷ ലഘൂകരിച്ചിരുന്നു.
Summary: Delwar Hossain Sayedee, jailed Islamic scholar and the vice president of the Bangladesh Jamaat-e-Islami, dies in custody
Adjust Story Font
16