'മരിക്കുന്നതിന് മുമ്പ് അമ്മ അവരോട് പറഞ്ഞതിത്രമാത്രം'; പേടി സ്വപ്‌നം പോലെ ആ 40 ദിവസം
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമ്മ നാല് ദിവസത്തിന് ശേഷമാണ് മരിച്ചതെന്നും കുട്ടികള്‍ പറയുന്നു

ബൊഗോട്ട്: ലോകത്തെ മുഴുവൻ അമ്പരപ്പിക്കുന്ന അതിജീവനത്തിന്റെ കഥയാണ് കൊളംബിയയിൽ അരങ്ങേറിയത്. 40 ദിവസം കൊളംബിയൻ കാട്ടിലകപ്പെട്ട നാല് കുട്ടികളെ കഴിഞ്ഞദിവസമാണ് രക്ഷപ്പെടുത്തിയത്. അവരുടെ രക്ഷപ്പെടലിന്റെയും അതിജീവനത്തിന്റെയും ഏറ്റവും പുതിയ വിവരങ്ങളാണ് ഓരോ നിമിഷവും പുറത്ത് വരുന്നത്.
അവരെ കണ്ടെത്തിയ ആ നിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് റെസ്‌ക്യൂ ഗ്രൂപ്പിലെ അംഗങ്ങൾ. '13 കാരിയായ ലെസ്ലി ചെറിയ കുട്ടിയുമായി എന്റെ അടുത്തേക്ക് ഓടിയെത്തി. എനിക്ക് വിശക്കുന്നു...അവൾ ഞങ്ങളോട് പറഞ്ഞു.' രക്ഷപ്രവർത്തകനായ നിക്കോളാസ് ഓർഡോണസ് ഗോമസ് ആ നിമിഷം ഓർത്തെടുത്തു.
പബ്ലിക് ബ്രോഡ്കാസ്റ്റ് ചാനലായ ആർടിവിസിയിൽ നടത്തിയ അഭിമുഖത്തിലായിരുന്ന അദ്ദേഹം കുട്ടികളെ കണ്ടെത്തിയതിന് ശേഷമുള്ള ആദ്യ നിമിഷങ്ങൾ വിവരിച്ചത്. ഞങ്ങളെത്തുമ്പോൾ രണ്ടാൺകുട്ടികളിൽ ഒരാൾ കിടക്കുകയായിരുന്നു. 'അവൻ ചാടിയെഴുന്നേറ്റു..എൻറെ അടുത്തേക്ക് ഓടിയെത്തി പറഞ്ഞു.. എൻറെ അമ്മ മരിച്ചു..' കുട്ടികളാകെ ഭയന്നിരിക്കുകയായിരുന്നു.ഞങ്ങള്‍ ആരാണെന്ന് അവര്‍ക്കറിയില്ല.രക്ഷകരാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമായിരുന്നു. ഞങ്ങൾ നിങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. നിങ്ങളുടെ കുടുംബമാണ് ഞങ്ങളെ അയച്ചത്'.
ഞങ്ങൾ കുട്ടികളോട് പറഞ്ഞു.അതോടെയാണ് അവരുടെ ഉള്ളിലെ പേടി മാറിത്തുടങ്ങിയത്...ഒർഡോണസ് ഗോമസ് കൂട്ടിച്ചേർത്തു. അതേസമയം, കുട്ടികളുടെ അമ്മ അപകടം നടന്ന് നാല് ദിവസം ജീവിച്ചിരുന്നെണെന്ന് മൂത്തമകളായ ലെസ്ലി പറഞ്ഞതായി രക്ഷാപ്രവർത്തകരിലൊരാളായ മാനുവൽ മില്ലർ റാനോക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യം കുട്ടികളുടെ പിതാവും സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 1 ന് ഉണ്ടായ അപകടത്തിൽ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്നും എന്നാൽ നാല് ദിവസം അവൾ കുട്ടികളുടെ അരികിലുണ്ടായിരുന്നെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്നതിന് മുൻപ് അമ്മയാണ് കുട്ടികളോട് അവിടെ നിന്ന് പോകാൻ നിർദേശിച്ചത്. അച്ഛൻ നിങ്ങളെ കാത്തിരിപ്പുണ്ടെന്നും ഞാൻ തന്നെ അതേ സ്‌നേഹം പിതാവും നിങ്ങൾക്ക് നൽകുമെന്നും അമ്മ കുട്ടികളോട് പറഞ്ഞതായി അദ്ദേഹം പറയുന്നു.
കുട്ടികളുടെ അമ്മയായ മഗ്ദലീന മുകുതുയ് ഒരു തദ്ദേശീയ നേതാവായിരുന്നു. മെയ് ഒന്നിനായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന സെസ്ന 206 ചെറുവിമാനം തകർന്നുവീണത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ ഒരുമാസത്തിലേറെ ആമസോൺ വനത്തിൽ ഒറ്റക്ക് അലഞ്ഞു തിരിഞ്ഞു. 13, ഒമ്പത്, അഞ്ച്, ഒന്ന് വയസ്സുള്ള കുട്ടികളെ വെള്ളിയാഴ്ചയാണ് രക്ഷപ്പെടുത്തിയത്.
സാൻ ജോസ് ഡെൽ ഗ്വാവിയർ പട്ടണത്തിലേക്കുള്ള യാത്രക്കിടെ അരരാകുവാര എന്നറിയപ്പെടുന്ന ആമസോൺ പ്രദേശത്ത് നിന്ന് തകർന്നുവീഴുകയായിരുന്നു.പൈലറ്റിന്റെയും കുട്ടികളുടെ അമ്മയുടെയും മറ്റൊരു മുതിർന്നയാളുടെയും മൃതദേഹങ്ങൾ വിമാനം അപകടസ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
Adjust Story Font
16

