Quantcast

റഷ്യന്‍ ആക്രമണത്തില്‍ 352 യുക്രേനിയക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

116 കുട്ടികൾ ഉൾപ്പെടെ 1,684 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-28 02:09:00.0

Published:

28 Feb 2022 7:35 AM IST

റഷ്യന്‍ ആക്രമണത്തില്‍ 352 യുക്രേനിയക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം
X

റഷ്യന്‍ അധിനിവേശത്തിനു ശേഷം 352 യുക്രേനിയക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ 14 കുട്ടികളും ഉള്‍പ്പെടുന്നു. 116 കുട്ടികൾ ഉൾപ്പെടെ 1,684 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ യുക്രൈനിലെ സായുധ സേനയ്ക്കിടയിലെ ആളപായത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ഒരു വിവരവും നല്‍കിയിട്ടില്ല. തങ്ങളുടെ സൈന്യം യുക്രേനിയൻ സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് അവകാശപ്പെട്ട റഷ്യ, യുക്രൈനിലെ സാധാരണക്കാര്‍ സുരക്ഷിതരാണെന്നും വ്യക്തമാക്കി. തങ്ങളുടെ സൈനികർക്കിടയിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടില്ല. റഷ്യൻ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഞായറാഴ്ച മാത്രമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സമ്മതിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കണക്കുകളെക്കുറിച്ച് വ്യക്തമാക്കാന്‍ റഷ്യ തയ്യാറായില്ല.

അതേസമയം യുക്രൈനെതിരായ റഷ്യൻ ആക്രമണം അഞ്ചാം ദിവസവും തുടരുകയാണ്. അതേസമയം,സമവായത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ബെലാറൂസിൽ വെച്ച് റഷ്യയുമായി ചർച്ചചെയ്യാമെന്ന് യുക്രൈൻ പ്രഡിഡന്‍റ് വ്ളാദിമിർ സെലൻസ്കിയും സന്നദ്ധത അറിയിച്ചുകഴിഞ്ഞു. റഷ്യൻ സഖ്യകക്ഷിയായ ബെലാറൂസിൽ വെച്ച് ചർച്ച നടത്താൻ ആദ്യം വിസമ്മതിച്ചെങ്കിലും കിയവിലെ ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചർച്ചയ്ക്ക് അയക്കാമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി വ്യക്തമാക്കി.അതേസമയം, കഴിഞ്ഞ ദിവസവും യുക്രൈന്‍റെ എല്ലാ ദിശകളിലും റഷ്യയുടെ ഷെല്ലാക്രമണം തുടർന്നു. കിയവിന്‍റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള വാസിൽകിവ് സൈനികതാവളത്തിന് നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടക്കുന്നത്.നഗരം മുഴുവൻ റഷ്യൻ സൈന്യം ഇപ്പോഴും വളഞ്ഞിരിക്കുകയാണ്. ഖാർകിവിൽ പൂർണ നിയന്ത്രണം യുക്രേനിയൻ സൈന്യത്തിനാണെന്ന് ഗവർണർ ഒലെഹ് സിനെഹുബോവ് പറഞ്ഞു. 4300 ഓളം സൈനികരെ വധിച്ചതായി യുക്രൈൻ അവകാശപ്പെടുന്നു.

റഷ്യയുടെ ആക്രമണത്തിൽ 14 കുട്ടികളുൾപ്പടെ 350ഓളം സാധാരണക്കാരാണ് യുക്രൈനിൽ കൊല്ലപ്പെട്ടത്. 360,000-ത്തിലധികം ആളുകൾ ഉക്രെയ്നിൽ നിന്ന് പലായനം ചെയ്തതായി യുഎൻ പറയുന്നു.യുദ്ധം തുടർന്നാൽ 7 ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുമെന്നാണ് വിലയിരുത്തൽ.ആണവകേന്ദ്രങ്ങളിൽ ആക്രമണമുണ്ടാകാതിരിക്കാൻ സേനയ്ക്ക് റഷ്യ കനത്ത ജാഗ്രതാ നിർദേശമാണ് കൊടുത്തിരിക്കുന്നത്. യൂറോപ്യൻ യൂണിയന്‍റെ വിലക്കിൽ തീരുമാനമാകുന്നത് വരെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കുമെന്ന് റഷ്യൻ എയർലൈൻ എയ്‌റോഫ്ലോട്ട് അറിയിച്ചു.അമേരിക്കയും ഫ്രാൻസും റഷ്യയിലുള്ള പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി.

ഇന്ന് യുഎൻ സുരക്ഷാ കൗൺസിൽ അടിയന്തര യോഗം ചേരും.വംശഹത്യ ആസൂത്രണം ചെയ്തുവെന്ന് ആരോപിച്ച് റഷ്യയ്‌ക്കെതിരെ യുഎൻ പരമോന്നത കോടതിയിൽ യുക്രെയ്ൻ കേസ് ആരംഭിച്ചുകഴിഞ്ഞു. റഷ്യയുടെ അധിനിവേശം നിർത്തി നഷ്ടപരിഹാരം നൽകാനും യുക്രൈൻ കോടതിയിൽ ആവശ്യം ഉന്നയിച്ചു.എന്നാൽ, യുക്രൈനിലെ സാധാരണക്കാരെ ഉപദ്രവിക്കുന്നില്ലെന്നും മനുഷ്യകവചമായി അവരെ ഉപയോഗിക്കുന്നത് യുക്രൈനാണെന്നും യുഎൻഎസ്സിയിലെ റഷ്യൻ പ്രതിനിധി പറഞ്ഞു. അതേസമയം,യുഎസ് എയർഫോഴ്സിന്‍റെ കൂടുതൽ വിമാനങ്ങൾ റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യക്കെതിരെ സജ്ജമായി കഴിഞ്ഞു.

TAGS :

Next Story