സ്വിസ് മലനിരകളിൽ മഞ്ഞുരുക്കം; ജർമൻ സാഹസികന്റെ മൃതദേഹം കണ്ടെത്തിയത് 37 വർഷങ്ങൾക്ക് ശേഷം
100 വർഷത്തിനിടെ 300പേരെ മലനിരകളിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്

ജനീവ: സ്വിറ്റ്സർലാൻഡിലെ മാറ്റർഹോണ്‍ മഞ്ഞുമലയിൽ നിന്ന് 37 വർഷം മുമ്പ് കാണാതായ ജർമൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഹിമപ്പരപ്പിൽ മഞ്ഞുരുകിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഞ്ഞുരുക്കമാണ് ഇപ്പോൾ സ്വിറ്റ്സർലാൻഡിൽ സംഭവിക്കുന്നത്.
ജൂലൈ 12ന് സെർമാറ്റിലെ തിയോഡൽ മലനിരകളിലേക്ക് പോയ രണ്ട് സാഹസികരാണ് മൃതദേഹം കണ്ടത്. മൃതദേഹം 1986ൽ കാണാതായ 38കാരനായ ജർമൻ സാഹസികന്റേതാണെന്ന് ഡി.എൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു.
100 വർഷത്തിനിടെ 300പേരെ ഇത്തരത്തിൽ മലനിരകളിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മഞ്ഞുരുക്കം സംഭവിക്കുന്നതോടെയാണ് കാണാതായ മൃതദേഹങ്ങൾ ലഭിക്കുന്നത്. 1931നും 2016നുമിടയിൽ സ്വിസ് മലനിരകളിൽ പകുതിയോളം മഞ്ഞുരുകിയെന്നാണ് കണക്കാക്കപ്പെടുന്നത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ 12 ശതമാനം മഞ്ഞുരുകിയെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16

