Quantcast

'മലേഷ്യൻ വിമാനം ഇവിടെയുണ്ട്' ; വിമാനത്തിന്റ തിരോധാനത്തിൽ തിയറിയുമായി വിദഗ്ദൻ

ഫ്‌ലൈറ്റ് സിമ്യുലേഷനിലൂടെ മലേഷ്യൻ വിമാനം കണ്ടെത്തിയെന്ന് വിമാന വിദഗ്ദൻ

MediaOne Logo

Web Desk

  • Published:

    14 March 2024 12:13 PM GMT

മലേഷ്യൻ വിമാനം ഇവിടെയുണ്ട് ; വിമാനത്തിന്റ തിരോധാനത്തിൽ    തിയറിയുമായി വിദഗ്ദൻ
X

239 യാത്രക്കാരുമായി മലേഷ്യൻ വിമാനമായ എം.എച്ച് 370 അപ്രത്യക്ഷമായി 10 വർഷത്തിന് ശേഷം, വിമാനത്തിന്റെ തിരോധാനത്തിൽ പുതിയ തിയറിയുമായി ബോയിംഗിലെ വിദഗ്ദനും പൈലറ്റുമായ സൈമൺ ഹാർഡി. 2015 തൊട്ട് അന്വേഷണത്തിന്റെ അവസാനം വരെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ആളാണ് ഹാർഡി.

വിമാനത്തിന്റെ പൈലറ്റ് മൂൻകൂട്ടി തയാറാക്കിയ കൂട്ടുക്കുരുതിയാണ് സംഭവിച്ചത്. വിമാനം ഇന്ത്യൻ മഹാസമുദ്രത്തിലെ ഗ്ലീവിൻക് ഫ്രാക്ചർ സോണിൽ കടലിനടിയിലാണ് ഉള്ളതെന്നാണ് ഹാർഡിയുടെ നിരീക്ഷണം.

2014 മാർച്ച് 8 നാണ് ക്വാലാലംപൂറിൽ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനം പറന്നുകൊണ്ടിരിക്കെ അപ്രത്യക്ഷമാകുന്നത്. വൈകീട്ട് ക്വലാലംപൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും പുറപ്പെട്ട വിമാനത്തിൽ നിന്നും 40 മിനിറ്റുകൾക്ക് ശേഷം പൈലറ്റ് സഹാരി അഹമ്മദ് ഷായുടെ സൈൻ ഓഫ് ലഭിച്ചിരുന്നു. തുടർന്ന് വിയറ്റ്‌നാം വ്യോമ അതിർത്തിയിൽ കടന്ന വിമാനത്തിന്റെ വിവരങ്ങൾ അറിയിക്കാനുള്ള ട്രാൻസ്‌പോണ്ടർ ഓഫ് ചെയ്യപ്പെടുകയായിരുന്നു. വിമാനത്തിനായി ലോകം കണ്ട ഏറ്റവും വലിയ തിരച്ചിൽ തന്നെ നടത്തിയിരുന്നു. 2017 വരെ നടത്തിയ തിരച്ചിൽ, ഒന്നും കണ്ടെത്താനാകാതെ അവസാനിപ്പിക്കുകയായിരുന്നു.

വിമാനത്തിന്റെ തിരോധാനത്തിന് പിന്നാലെ 2015 ലെ തിരച്ചിലിൽ ഓസ്ട്രേലിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബ്യൂറോയുമായി ഹാർഡി പ്രവർത്തിച്ചിരുന്നു.

വിമാനം കാണാതാവുന്നതിന് മുമ്പ് കോക്പിറ്റിലേക്ക് വൻ തോതിൽ ഓക്‌സിജൻ കയറ്റിയിരുന്നു. ഇത് പ്രോട്ടോകോൾ പാലിക്കാതെയുള്ള നടപടിയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ റിയൂണിയൻ ദ്വീപിൽ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണ് ഹാർഡിയുടെ തിയറിയുടെ അടുത്ത ഘട്ടം. വിമാനത്തിന്റെ ദിശയും ഉയരവും നിയന്ത്രിക്കുന്ന ഫ്‌ലാപറോൺ എന്ന ചലിക്കുന്ന ഭാഗമാണ് കണ്ടെത്തിയത്. ഇത് പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദ്വീപിൽ വീണിരിക്കുന്നത്. അതിനർഥം പൈലറ്റ് വിമാനത്തിന്റ ഇന്ധനം തീർക്കാനായി വളഞ്ഞും പുളഞ്ഞും സഞ്ചരിച്ചു എന്നതാണ്. ഇന്ധനമില്ലാത്ത വിമാനം കടലിൽ വീഴുമ്പോൾ ഉപരിതലത്തിൽ എണ്ണപ്പാടയുള്ളതായി കാണാനാകില്ല. ഇത് വിമാനം വീണ സ്ഥലം തിരിച്ചറിയുന്നത് തടയാൻ ഉപകാരപ്പെടുമെന്ന് പൈലറ്റ് കണക്കുകൂട്ടിയെന്നും ഹാർഡി പറയുന്നു.

വിമാനം വീഴ്ത്താനായി ലക്ഷ്യ സ്ഥാനത്തെത്തിയപ്പോൾ പൈലറ്റ് യാത്രക്കാരുടെ കാബിനിലെ അന്തരീക്ഷമർദ്ദം പൊടുന്നനെ കുറച്ചു. ഇത് യാത്രികരെ ബോധരഹിതരാക്കുക എന്നുള്ള ഉദ്ദേശത്തോടെയായിരുന്നു. ഇതിന് ശേഷമാണ് വിമാനത്തെ ഗീവിൻക് ഫ്രാക്ചർ സോണിലെ കടലിലേക്ക് പൈലറ്റ് ഇടിച്ചിറക്കുന്നത്. വിമാനം കടലിൽ ഇറക്കുന്നതിന് മുമ്പ് തന്നെ യാത്രികർ ഓക്‌സിജന്റെ അഭാവം മൂലം മരണപ്പെട്ടിട്ടുണ്ടാകാം.

അഗ്നിപർവതങ്ങൾ വൻതോതിലുള്ള പ്രദേശമായതിനാൽ വർഷങ്ങൾക്ക് ശേഷം വിമാനത്തിന്റെ അവശിഷ്ടങ്ങൾ പാറകൾക്കടിയിൽ പുതഞ്ഞുപോയേക്കാം എന്നും ഹാർഡി പറയുന്നു.

വിമാനത്തിന്റെ പൈലറ്റിന്റെ വീട്ടിലെ ഫ്‌ലൈറ്റ് സിമ്യുലേറ്ററിൽ സമാനമായ സാഹചര്യത്തിൽ പലതവണ വിമാനം പറത്തി നോക്കിയിട്ടുണ്ട് . ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കേ അറ്റത്ത് ഇന്ധനം കഴിയുന്ന രീതിയിലായിരുന്ന പല സാഹചര്യങ്ങളും.

പലതവണ മലേഷ്യൻ വിമാനത്തിന്റെ സിമ്യുലേഷൻ നടത്തിയാണ് താൻ ഇത്തരമൊരു നിരീക്ഷണത്തിലേക്കെത്തിയതെന്നും സൈമൺ ഹാർഡി പറഞ്ഞു.

TAGS :

Next Story