Quantcast

നാലു മാസം മുന്‍പ് കാണാതായ ബ്രസീലിയന്‍ നടന്‍റെ മൃതദേഹം പെട്ടിയിലാക്കി കുഴിച്ചുമൂടിയ നിലയില്‍

താരത്തിന്‍റെ കുടുംബസുഹൃത്ത് സിന്‍റിയ ഹിൽസെൻഡെഗർ നടന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    28 May 2023 10:07 AM IST

Jefferson Machado
X

ജെഫേഴ്സൺ മച്ചാഡോ

ബ്രസീലിയ: നാലു മാസം മുന്‍പ് കാണാതായ ബ്രസീലിയൻ നടൻ ജെഫേഴ്സൺ മച്ചാഡോയെ റിയോ ഡി ജനീറോയിലെ വീടിനു പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മരപ്പെട്ടിയിലാക്കി കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. താരത്തിന്‍റെ കുടുംബസുഹൃത്ത് സിന്‍റിയ ഹിൽസെൻഡെഗർ നടന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മരണവാര്‍ത്ത അറിയിച്ചത്.

'മേയ് 22ന് ജെഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന സങ്കടവാര്‍ത്ത പുറത്തുവിടുന്നു' സിന്‍റിയ കുറിച്ചു. 44കാരനായ നടന്‍റെ മൃതദേഹം ചങ്ങലയില്‍ ബന്ധിച്ച് പെട്ടിയില്‍ അടക്കം ചെയ്ത രീതിയിലായിരുന്നു. വീടിന്‍റെ പിന്‍ഭാഗത്ത് ആറടി താഴ്ചയിലാണ് കുഴിച്ചിട്ടത്. അതിനുശേഷം അവിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. കൈകള്‍ പിന്നിലേക്ക് കെട്ടിയിട്ട നിലയിലായിരുന്നുവെന്ന് കുടുംബ അഭിഭാഷകന്‍ ജെയ്‌റോ മഗൽഹേസ് പറഞ്ഞു.വിരലടയാളം ഉപയോഗിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞതെന്നും കഴുത്തിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കഴുത്തില്‍ അടയാളമുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

"അസൂയാലുക്കളും ധിക്കാരികളുമാണ് ജെഫേഴ്‌സനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ ഉടൻ വരുന്നു. ആർജെ ടൗൺഷിപ്പ് പൊലീസ് മികച്ച ജോലി ചെയ്തു! ഓരോ ചെറിയ വിശദാംശങ്ങളിലും സഹായിച്ച എല്ലാവർക്കും വളരെയധികം നന്ദി," കുടുംബം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.മൃതദേഹം കണ്ടെത്തിയ വീട് വാടകയ്ക്ക് എടുത്ത ആള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് പൊലീസ്. ഒരു മാസം മുമ്പാണ് ഇയാളെ അവസാനമായി വീട്ടിൽ കയറി കണ്ടത്. മച്ചാഡോയെ അയാള്‍ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നടന്‍റെ എട്ടു നായകളെ വീട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് ജെഫിനെ തട്ടിക്കൊണ്ടു പോയ വിവരം പുറത്തറിയുന്നത്. മാസങ്ങളോളം നടന്‍റെ പേരിലുള്ള സന്ദേശങ്ങള്‍ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ന്ദേശങ്ങളിലെ അക്ഷരത്തെറ്റുകളില്‍ സംശയം തോന്നിയ മാതാവ് മരിയ ദാസ് ഡോർസ് പരാതി നല്‍കുകയായിരുന്നു.

TAGS :

Next Story