എട്ടുകാലി കടിച്ചു; ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം
ഒക്‌ടോബർ 31-ന് വടക്കുകിഴക്കൻ നഗരമായ മിറാനോർട്ടിലെ തന്‍റെ വീട്ടിലായിരുന്നപ്പോഴാണ് ചിലന്തി കടിച്ചത്

ഡാർലിൻ മോറിയാസ്
ബ്രസീലിയ: ഉഗ്രവിഷമുള്ള എട്ടുകാലി മുഖത്ത് കടിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ ഗായകന് ദാരുണാന്ത്യം. 28കാരനായ ഡാർലിൻ മോറിയാസാണ് മരിച്ചത്. ഒക്‌ടോബർ 31-ന് വടക്കുകിഴക്കൻ നഗരമായ മിറാനോർട്ടിലെ തന്‍റെ വീട്ടിലായിരുന്നപ്പോഴാണ് ചിലന്തി കടിച്ചത്.
മോറിയാസിന്‍റെ 18 വയസുള്ള വളര്‍ത്തുപുത്രിക്കും ചിലന്തിയുടെ കടിയേറ്റിരുന്നു. ആ ആഴ്ച തന്നെ ഇരുവരും രോഗബാധിതപായി. തിങ്കളാഴ്ചയാണ് മോറിയാസ് മരിച്ചതെന്ന് ഭാര്യ ജുല്ലിയെനി ലിസ്ബോവ ബ്രസീലിയൻ വാർത്താ ഏജൻസിയായ ജി1-നോട് പറഞ്ഞു.കടിയേറ്റ ദിവസം തന്നെ അസ്വസ്ഥയുണ്ടായിരുന്നതായി മോറിയാസ് പറഞ്ഞതായി ലിസ്ബോവ പറഞ്ഞു. എട്ടുകാലി കടിച്ച ഭാഗത്തിന്‍റെ നിറംമാറാനും തുടങ്ങി. അലര്‍ജി ഉണ്ടായതിനെ തുടര്‍ന്നാണ് മിനറോട്ടിലെ ആശുപത്രിയില്‍ ചികിത്സ തേടിയത്. വെള്ളിയാഴ്ച ആശുപത്രി വിടുകയും ചെയ്തു. പിന്നീട് മോറിയാസിന്‍റെ നില വഷളായതിനെത്തുടർന്ന് അദ്ദേഹത്തെ ഞായറാഴ്ച പാൽമാസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ദിവസം കഴിഞ്ഞ് അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. മോറിയാസ് മരിക്കുന്നതിന് മുന്‍പ് കടിയേറ്റ ഭാഗത്തിന്‍റെ ക്ലോസപ്പ് ഫോട്ടോ സോഷ്യല്‍മീഡിയയില്‍ അപ്‍ലോഡ് ചെയ്തിരുന്നു.
പതിനഞ്ചാം വയസിലാണ് മോറിയാസ് സംഗീതജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് വളരെ പെട്ടെന്ന് തന്നെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന ഗായകന്‍ ബ്രസീലിൽ അറിയപ്പെടുന്ന ഒരു നൃത്ത സംഗീത വിഭാഗമായ ഫോർറോ അവതരിപ്പിച്ചു.ഏത് ചിലന്തിയാണ് അദ്ദേഹത്തെ കടിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
Adjust Story Font
16

