ഏഴ് നവജാതശിശുക്കളെ ഐസിയുവിൽവെച്ച് കൊന്നു; നഴ്സ് കുറ്റക്കാരിയെന്ന് കോടതി
ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ താൻ കൊന്നതെന്ന് ലൂസി പൊലീസിനോട് വെളിപ്പെടുത്തി.

ലണ്ടൻ: ഏഴ് നവജാതശിശുക്കളെ കൊല്ലപ്പെടുത്തിയ ബ്രിട്ടീഷ് നഴ്സ് കുറ്റക്കാരിയെന്ന് കോടതി. നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ നഴ്സായിരുന്ന ലൂസി ലെറ്റ്ബി(33)ക്കെതിരെയാണ് കണ്ടെത്തൽ. 2015ലും 2016ലും അഞ്ച് ആൺകുട്ടികളെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കൊല്ലുകയും മറ്റ് നവജാതശിശുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലാണ് വിധി. 10 മാസം നീണ്ട വിചാരണയ്ക്കൊടുവിൽ മാഞ്ചസ്റ്റർ ക്രൗൺ കോടതിയാണു ലൂസി കുറ്റക്കാരിയെന്നു കണ്ടെത്തിയത്.
രാത്രി ജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ താൻ കൊന്നതെന്ന് ലൂസി പൊലീസിനോട് വെളിപ്പെടുത്തി. കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം 'കുട്ടികളെ നോക്കാൻ എനിക്കു പറ്റില്ല, ഞാൻ പിശാചാണ്' എന്ന് ലെറ്റ്‍ബി എഴുതിവച്ചിരുന്നു. രോഗമൊന്നുമില്ലാത്ത നവജാതശിശുക്കൾ തുടർച്ചയായി മരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഴ്സിന്റെ ക്രൂരത പുറത്തുവന്നത്.
കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ലൂസി തുടർച്ചയായി നിരീക്ഷിക്കുന്നതായി പൊലീസ് കണ്ടെത്തി. ലൂസിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ജീവിതാവസാനം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.
Adjust Story Font
16

