Quantcast

കോവിഡ് വാക്സിനുകള്‍ ആദ്യവര്‍ഷം 20 ദശലക്ഷം ജീവനുകള്‍ രക്ഷിച്ചുവെന്ന് ശാസ്ത്രജ്ഞര്‍

2020 ഡിസംബര്‍ 8ന് ഇംഗ്ലണ്ടിലെ ഒരു റിട്ടയേർഡ് ഷോപ്പ് ക്ലാർക്കാണ് കോവിഡ് വാക്സിന്‍ ആദ്യം സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    24 Jun 2022 8:19 AM GMT

കോവിഡ് വാക്സിനുകള്‍ ആദ്യവര്‍ഷം 20 ദശലക്ഷം ജീവനുകള്‍ രക്ഷിച്ചുവെന്ന് ശാസ്ത്രജ്ഞര്‍
X

കോവിഡ് വാക്സിനുകള്‍ കണ്ടുപിടിച്ച് ആദ്യവര്‍ഷം തന്നെ 20 ദശലക്ഷത്തോളം ജീവനുകള്‍ രക്ഷിച്ചുവെന്ന് ഗവേഷകര്‍. അന്താരാഷ്ട്ര തലത്തില്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കൂടുതല്‍ മരണങ്ങള്‍ തടയാനാകുമായിരുന്നുവെന്നും ശാസ്ത്രജ്ഞര്‍ വ്യാഴാഴ്ച വ്യക്തമാക്കി.

2020 ഡിസംബര്‍ 8ന് ഇംഗ്ലണ്ടിലെ ഒരു റിട്ടയേർഡ് ഷോപ്പ് ക്ലാർക്കാണ് കോവിഡ് വാക്സിന്‍ ആദ്യം സ്വീകരിച്ചത്. ''തൊട്ടടുത്ത 12 മാസങ്ങളിൽ, ലോകമെമ്പാടുമുള്ള 4.3 ബില്യണിലധികം ആളുകൾ വാക്സിനുകൾക്കായി കാത്തിരുന്നു. വാക്സിന്‍ വിതരണത്തിലെ അസമത്വം ഈ ശ്രമത്തെ ബാധിച്ചെങ്കിലും സങ്കൽപ്പിക്കാനാവാത്ത തോതിൽ മരണങ്ങൾ തടഞ്ഞു'' പുതിയ മോഡലിംഗ് പഠനത്തിന് നേതൃത്വം നൽകിയ ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ഒലിവർ വാട്‌സൺ പറഞ്ഞു. വൈറസിനെതിരെ പോരാടാന്‍ വാക്സിനുകള്‍ കണ്ടുപിടിക്കാത്ത അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. വാക്സിനുകള്‍ ഇല്ലായിരുന്നെങ്കില്‍ മഹാമാരി ഇതിലും വലിയ ദുരന്തമായി മാറുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ 4.2 ദശലക്ഷം, അമേരിക്കയിൽ 1.9 ദശലക്ഷം, ബ്രസീലിൽ 1 ദശലക്ഷം, ഫ്രാൻസിൽ 631,000, യുകെയില്‍ 507,000..വാക്സിനുകള്‍ തടഞ്ഞ മരണത്തിന്‍റെ കണക്കുകള്‍ ഇങ്ങനെയാണ്. 185 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ കണക്കുകള്‍ പുറത്തുവിട്ടത്. 2021 അവസാനത്തോടെ 40% വാക്സിനേഷൻ കവറേജ് എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം നേടിയിരുന്നെങ്കിൽ 600,000 മരണങ്ങൾ കൂടി തടയാമായിരുന്നുവെന്ന് ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എന്നിരുന്നാലും ഈ പഠനത്തിന് നിരവധി പരിമിതികളുണ്ട്. വാക്സിനുകളുടെ അഭാവത്തിൽ വൈറസ് എങ്ങനെ വ്യത്യസ്തമായി പരിവർത്തനം ചെയ്യപ്പെടുമെന്ന് ഗവേഷകർ ഉൾപ്പെടുത്തിയിട്ടില്ല. വാക്സിനുകളുടെ അഭാവത്തില്‍ ലോക്ഡൗണുകളും മാസ്കുകളും വൈറസിനെ എത്രത്തോളം പ്രതിരോധിക്കുമെന്നും വ്യക്തമാക്കിയിട്ടില്ല.

TAGS :

Next Story