ട്വിറ്റര്‍ സി.ഇ.ഒ കസേരയില്‍ വളര്‍ത്തുനായയെ ഇരുത്തി ഇലോണ്‍ മസ്ക്
ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ അതിശയകരമെന്ന കുറിപ്പോടെയാണ് മസ്‌ക് ഫോട്ടോ ട്വീറ്റ് ചെയ്തത്
![Elon Musk, dog on the Twitter CEO chair, Parag Agrawal, Elon Musk, dog on the Twitter CEO chair, Parag Agrawal,](https://www.mediaoneonline.com/h-upload/2023/02/15/1351919-5.webp)
വാഷിംഗ്ടണ്‍: ട്വിറ്ററിന്‍റെ സി.ഇ.ഒ കസേരയിലിരിക്കാൻ പുതിയൊരാളെ കണ്ടെത്തിയിരിക്കുകയാണ് ഇലോൺ മസ്‌ക്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ഫ്‌ളോക്കി എന്ന തന്റെ വളർത്തുനായയെയാണ് മസ്‌ക് സി.ഇ.ഒ കസേരയിലിരുത്തി ഫോട്ടോ എടുത്തിരിക്കുന്നത്. സി.ഇ.ഒ എന്നെഴുതിയ കറുത്ത ടീഷർട്ട് ധരിച്ചാണ് ഫ്‌ളോകി കസേരയിൽ ഇരിക്കുന്നത്. മേശപ്പുറത്ത് കൈകൾ കയറ്റിവെച്ചിരിക്കുന്ന ഫ്‌ളോക്കിയുടെ മുന്നിലായി ട്വിറ്റർ ലോഗോയോടുകൂടിയ ലാപ്‌ടോപ്പും ഏതാനും രേഖകളും മേശപ്പുറത്ത് കാണാം.
ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ അതിശയകരമെന്ന കുറിപ്പോടെയാണ് മസ്‌ക് ഫോട്ടോ ട്വീറ്റ് ചെയ്തത്. അവനേക്കാൾ മികച്ചതാണ് ഇവൻ എന്ന കമന്റും ട്വീറ്റിന് നൽകിയിട്ടുണ്ട്. മുൻ സി.സി.ഒ പരാഗ് അഗർവാളിനെ പരോക്ഷമായി പരാമർശിച്ചതാണെന്ന് ഇതിൽ വ്യക്തമാണ്. 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാഗ് അഗർവാൾ ഉൾപ്പെടെ നിരവധി പേരെ മസ്‌ക് പുറത്താക്കിയിരുന്നു.
ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയുണ്ടായ മാറ്റങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെ അഭിപ്രായ വോട്ടെടുപ്പുമായി മേധാവി ഇലോണ്‍ മസ്ക് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. ട്വിറ്റര്‍ മേധാവി സ്ഥാനത്തു നിന്നു താന്‍ ഒഴിയണോ എന്നാണ് മസ്കിന്‍റെ ചോദ്യം. അഭിപ്രായ വോട്ടെടുപ്പിന്‍റെ ഫലം താന്‍ അംഗീകരിക്കുമെന്നും മസ്ക് പറയുന്നു. ട്വിറ്റര്‍ പോള്‍ തുടങ്ങി എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 56.7 ശതമാനം പേര്‍ ഇലോണ്‍ മസ്‌ക് ഒഴിയണം എന്ന അഭിപ്രായമാണ് പറഞ്ഞ്.
എന്നാല്‍ 43.3 ശതമാനം പേര്‍ വേണ്ട എന്നും പറയുന്നു. "മുന്നോട്ട് പോകുമ്പോൾ, വലിയ നയപരമായ മാറ്റങ്ങൾക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകും. ഞാൻ ക്ഷമ ചോദിക്കുന്നു. ഇനി സംഭവിക്കില്ല," അദ്ദേഹം മറ്റൊരു ട്വീറ്റിൽ പറഞ്ഞു.''നിനക്കിഷ്ടമുള്ളത് കരുതിയിരിക്കുക എന്ന പഴഞ്ചൊല്ല് പോലെ, നിങ്ങൾക്ക് അത് ലഭിച്ചേക്കാം." മൂന്നാമത്തെ ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
മറ്റ് സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലിങ്കുകള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മസ്റ്റഡോണ്‍, ട്രൂത്ത് സോഷ്യല്‍ പോലുള്ള മറ്റ് സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വോട്ടെടുപ്പ്. "ഞങ്ങളുടെ ഉപയോക്താക്കളിൽ പലരും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. എന്നിരുന്നാലും, ട്വിറ്ററിൽ ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രമോഷൻ ഞങ്ങൾ ഇനി അനുവദിക്കില്ല," ട്വിറ്റര്‍ അറിയിച്ചു. മാത്രമല്ല, ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്നും ഉള്ളടക്കം ക്രോസ്-പോസ്‌റ്റുചെയ്യാൻ ഇപ്പോഴും അനുവദിക്കുന്നുണ്ടെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. പ്ലാറ്റ്‌ഫോമിലെ പ്രധാന നയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് ചില വിമർശനങ്ങൾ നേരിട്ട സമയത്താണ് ട്വിറ്റർ നിയമങ്ങളിൽ മാറ്റം വരുന്നത്.
Adjust Story Font
16