'എനിക്ക് ഒറ്റയ്ക്ക് രക്ഷപ്പെടേണ്ട '; പ്രളയമുന്നറിയിപ്പിനിടയിലും ഭർത്താവിന് കാവലായി ഭാര്യ
പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് നിലനിൽക്കെയാണ് വീടുവിട്ട് സുരക്ഷിത സ്ഥാനത്തേക്ക് പോവാതെ ഭാര്യ വീട്ടിൽ തന്നെ നിൽക്കുന്നത്

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിനിടയിലും കിടപ്പുരോഗിയായ ഭർത്താവിനെ വിട്ട് പോവാതെ ഭാര്യ. നിലവിൽ പ്രദേശത്ത് പ്രളയ മുന്നറിയിപ്പ് നിലനിൽക്കെയാണ് വീടുവിട്ട് സുരക്ഷിത സ്ഥാനത്തേക്ക് പോവാതെ അവർ വീട്ടിൽ തന്നെ നിൽക്കുന്നത്. തന്റെ ഭർത്താവിന് നടക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തെ ഒറ്റക്കാക്കി രക്ഷപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ പറഞ്ഞു. നേപ്പാളിലെ നുവാക്കോട്ട് ജില്ലയിലെ ത്രിശൂലി ബസാറിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച ത്രിശൂലി നദിയുടെ ഏകദേശം 72 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ നിരവധി ജനവാസ മേഖലകളിലൂടെ ശക്തമായ മിന്നൽപ്രളയവും മണ്ണിടിച്ചിലും കടന്നുപോയിരുന്നു.പിന്നാലെയാണ് പ്രദേശവാസികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകിയത്.
ഒരിക്കൽ വ്യാപാര സ്ഥാപനങ്ങളും ജനജീവിതവും സജീവമായിരുന്ന ത്രിശൂലി ബസാർ ഇന്ന് ചെളിയും അവശിഷ്ടങ്ങളും തകർന്ന വീടുകളും നിറഞ്ഞ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾക്കിടയിലും രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടക്കാത്തതിന്റെ നേർസാക്ഷ്യമാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ സൂചിപ്പിക്കുന്നത്.
ഹിമവിസ്ഫോടനത്തെ തുടർന്ന് മഹാദുരന്തത്തിനാണ് നേപ്പാൾ സാക്ഷ്യം വഹിച്ചത്. നേപ്പാൾ-തിബറ്റ് അതിർത്തിയിൽ ഉണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നിരവധി ഗ്രാമങ്ങൾ പൂർണമായും തകർന്നിട്ടുണ്ട് 2,500-ലധികം പേരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ 586 ആയി ഉയർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും തുടരുകയാണ്. മഴ തുടരുന്നതിനാൽ കൂടുതൽ മണ്ണിടിച്ചിലുകൾക്കും മണ്ണിടിച്ചിലിനെ തുടർന്നുള്ള അപകടങ്ങൾക്കും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Adjust Story Font
16

