ഇസ്രായേലിന് വീണ്ടും തിരിച്ചടി: ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി
ഗസ്സയിൽ വംശഹത്യതുടരുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേലിന്റെ ടീമിനെതിരെ ഐ.ഐ.എച്ച്.എഫ് നടപടിയെടുത്തത്
ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രയേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് വിലക്കി ഇന്റർനാഷ്ണൽ ഐസ് ഹോക്കി ഫെഡറേഷൻ (ഐ.ഐ.എച്ച്.എഫ്). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം ഐ.ഐ.എച്ച്.എഫ് ഇസ്രായേൽ ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചത്. ജനുവരി 22 ന് 2024 ഐ.ഐ.എച്ച്.എഫ് ഐസ് ഹോക്കി U20 വേൾഡ് ചാമ്പ്യൻഷിപ്പ് ആരംഭിക്കാനിരിക്കെയാണ് വിലക്കേർപ്പെടുത്തിയത്.
‘സുരക്ഷയും ആശങ്കകൾ കാരണം ഇസ്രായേലിനെ എല്ലാ മത്സരങ്ങളിൽ നിന്നും വിലക്കുകയാണ്.മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവരെയും സംരക്ഷിക്കുക എന്നത് ഐ.ഐ.എച്ച്.എഫിന്റെ ഉത്തരവാദിത്തമാണെന്നും അതിനാൽ ഇസ്രായേലി ദേശീയ ടീമിനെ മത്സരങ്ങളിൽ നിന്ന് വിലക്കുകയൊണന്നും ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേലിൽ നടത്താൻ പദ്ധതിയിട്ടിരുന്ന മത്സരമായിരുന്നു ഇത്. എന്നാൽ ഇസ്രായേൽ ഫലസ്തീനെതിരെ യുദ്ധം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചാമ്പ്യൻഷിപ്പ് ബൾഗേറിയയിലേക്ക് മാറ്റുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ കേസിൽ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കൻ സംഘം ഗസ്സയിലെ വംശഹത്യയുടെ തെളിവുകൾ അവതരിപ്പിച്ചിരുന്നു.കുട്ടികളെയും സ്ത്രീകളെയെും കൊന്നൊടുക്കുന്ന ഇസ്രായേലിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ എതിർപ്പും പ്രതിഷേധവും ഉയരുന്നുണ്ട്.
ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഐസ് ഹോക്കി ടീമിനെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്താക്കിയ വാർത്ത പുറത്തുവരുന്നത്. ബഹിഷ്‌കരണ കാമ്പയിനിന്റെ ഭാഗമായി ഇസ്രായേൽ കായികതാരങ്ങളെയും ടീമുകളെയും മുമ്പും ചിലകായിക മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു.
Adjust Story Font
16