Quantcast

ഇന്‍റര്‍പോള്‍ റെഡ് കോർണർ നോട്ടിസ് പിൻവലിച്ചു; മെഹുൽ ചോക്‌സിക്ക് ഇനി സ്വതന്ത്രനായി ലോകം കറങ്ങാം

13,500 കോടി രൂപയുടെ പഞ്ചാബ് ബാങ്ക് വായ്പാ തട്ടിപ്പുകേസ് അന്വേഷിക്കുന്ന സി.ബി.ഐയ്ക്ക് കനത്ത തിരിച്ചടികും നടപടി

MediaOne Logo

Web Desk

  • Updated:

    2023-03-21 09:33:41.0

Published:

21 March 2023 9:32 AM GMT

InterpolRedCornerNoticeagainstMehulChoksi, MehulChoksiInterpolRedCornerNotice
X

പാരിസ്: പിടികിട്ടാപുള്ളിയായ വിവാദ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കെതിരായ റെഡ് കോർണർ നോട്ടിസ് പിൻവലിച്ച് ഇന്റർപോൾ. 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസിൽ പ്രതിയായ ചോക്‌സിക്ക് ഇനി ലോകത്ത് എവിടെയും സ്വൈര്യവിഹാരം നടത്താനാകും. പഞ്ചാബ് നാഷനൽ ബാങ്ക് വായ്പാ തട്ടിപ്പുകേസ് അന്വേഷിക്കുന്ന സി.ബി.ഐയ്ക്ക് കനത്ത തിരിച്ചടിയാകും ഇത്.

രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പുകേസിൽ പ്രതിയായ മെഹുൽ ചോക്‌സിയും ബന്ധുവും വ്യവസായിയുമായ നീരവ് മോദിയും 2018ലാണ് ഇന്ത്യയിൽനിന്ന് കടന്നുകളയുന്നത്. കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വ ആൻഡ് ബാർബുഡയിലേക്കാണ് ചോക്‌സി രക്ഷപ്പെട്ടത്. ആന്റിഗ്വയിൽ പിന്നീട് പൗരത്വമെടുക്കുകയും ചെയ്തു. ഇതിനിടെയാണ് സി.ബി.ഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ റെഡ്‌കോർണർ നോട്ടിസ് ഇറക്കിയത്.

2021 മേയിൽ ചോക്‌സി ആന്റിഗ്വയിൽനിന്ന് മുങ്ങി. മറ്റൊരു കരീബിയിൻ രാജ്യമായ ഡൊമിനിക്കയിലാണ് ഇയാളെ പിന്നീട് കണ്ടത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് ഡൊമിനിക്കൻ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ഡി.ഐ.ജി ശാരദ റാവത്തിന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഡൊമിനിക്കയിലെത്തി ചോക്‌സിയെ നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇയാളെ ഇന്ത്യൻ അന്വേഷണ സംഘം ആന്റിഗ്വയിൽനിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് അഭിഭാഷകർ ഡൊമിനിക്ക ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യുകയായിരുന്നു.

തുടർന്ന് 51 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം ചോക്‌സിക്ക് ഡൊമിനിക്ക ഹൈക്കോടതി ജാമ്യം നൽകുകയും ആന്റിഗ്വയിലേക്ക് മെഡിക്കൽ ആവശ്യത്തിന് മടങ്ങാൻ അനുവാദം നൽകുകയും ചെയ്തു. ഡൊമിനിക്കയിൽ ചോക്‌സിക്കെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Interpol has withdrawn the Red Corner Notice issued against fugitive businessman Mehul Choksi. He is wanted in India in connection with a Rs 13500-crore fraud in the Punjab National Bank

TAGS :

Next Story