25 വര്‍ഷം വീട്ടുപണി ചെയ്തു; മുന്‍ഭാര്യക്ക് 1.75 കോടി നല്‍കാന്‍ ഭര്‍ത്താവിനോട് കോടതി
വീട്ടുജോലിക്ക് പ്രതിഫലം വേണമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും അതെവിടെയും എത്താറില്ല

പ്രതീകാത്മക ചിത്രം
മാഡ്രിഡ്: വീട്ടുപണി ചെയ്യുന്നത് മിക്കപ്പോഴും സ്ത്രീകളായിരിക്കും. പാചകം മുതല്‍ ക്ലീനിംഗ് വരെയുള്ള കാര്യങ്ങള്‍ അവര്‍ ഒറ്റക്കായിരിക്കും ചെയ്യുന്നത്. പ്രതിഫലമില്ലാത്ത ഈ ജോലിയില്‍ ഒരു ദിവസം പോലും ലീവോ വിശ്രമമോ ലഭിക്കാറില്ല. വീട്ടുജോലിക്ക് പ്രതിഫലം വേണമെന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും അതെവിടെയും എത്താറില്ല. എന്നാല്‍ സ്പെയിന്‍ സ്വദേശിയായ യുവതിക്ക് 25 വര്‍ഷം വീട്ടുപണി ചെയ്തതിന്‍റെ പ്രതിഫലം ലഭിച്ചു.
വിവാഹമോചന സമയത്താണ് ഇവാന മോറല്‍ എന്ന സ്ത്രീക്ക് അനുകൂലമായ കോടതി വിധിയുണ്ടായത്. ഇത്രയും വര്‍ഷവും പ്രതിഫലമില്ലാതെ വീട്ടിലെ ജോലികള്‍ ചെയ്തതിന് 1,80,000 പൗണ്ട്(1.75 കോടി രൂപ) നൽകണമെന്ന് മുൻ ഭർത്താവിനോട് തെക്കൻ സ്പെയിനിലെ വെലെസ്-മലാഗയിലെ കോടതി ഉത്തരവിട്ടു.ജഡ്ജി ലോറ റൂയിസ് അലാമിനോസിന്‍റെതാണ് ഉത്തരവ്. മിനിമം വേതനം അടിസ്ഥാനമാക്കിയാണ് പിഴ നിശ്ചയിച്ചത്. രണ്ട് കുട്ടികളുടെ അമ്മയായ മോറൽ രണ്ട് പതിറ്റാണ്ടിലേറെയായി വീട്ടുജോലികൾ ചെയ്യുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി. വീട്ടുജോലിക്ക് പുറമെ ഭര്‍ത്താവ് തന്‍റെ ഉടമസ്ഥതയിലുള്ള ജിമ്മുകളിലും ജോലി ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി മോറല്‍ കാഡെന സെർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭര്‍ത്താവിനെയും വീടിനെയും നോക്കുക മാത്രമായിരുന്നു തന്‍റെ ജോലിയെന്നും വേറൊന്നും ചെയ്യാന്‍ സമയമുണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

