Quantcast

ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ബംഗ്ലദേശിൽ കൂറ്റൻ പ്രക്ഷോഭം

"ഷെയ്ഖ് ഹസീന വോട്ടുകള്ളി" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

MediaOne Logo

Web Desk

  • Published:

    10 Dec 2022 12:16 PM GMT

ഷെയ്ഖ് ഹസീന സർക്കാരിനെതിരെ ബംഗ്ലദേശിൽ കൂറ്റൻ പ്രക്ഷോഭം
X

ധാക്ക: ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാരിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങൾ. പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് പ്രധാന പ്രതിപക്ഷ പാർട്ടിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ആളുകൾ ശനിയാഴ്ച പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. "ഷെയ്ഖ് ഹസീന വോട്ടുകള്ളി" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം.

ഗോലാപ്ബാഗ് സ്പോർട്സ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി രാജ്യതലസ്ഥാനത്തെ വിവിധ തെരുവുകളിലേക്ക് പടർന്നു. ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യത്തുടനീളം പ്രതിഷേധം നടത്തുകയും ഒരു താൽക്കാലിക സർക്കാരിന് കീഴിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഹസീന ഈ ആവശ്യം പൂർണമായും നിരസിച്ചു.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിൽ ഏകദേശം രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തെന്നാണ് ബി.എൻ.പി അവകാശപ്പെടുന്നത്. 'ഷെയ്ഖ് ഹസീന രാജി വയ്ക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്യണം എന്നതാണ് തങ്ങളുടെ പ്രധാന ആവശ്യം. ഒരു താൽക്കാലിക സർക്കാർ രൂപീകരിച്ച് അതിന് കീഴിൽ സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുകയും വേണം'- ബി.എൻ.പി വക്താവ് സാഹിറുദ്ദീൻ സ്വാപൻ എ.എഫ്.പിയോട് പറഞ്ഞു.

പ്രതിഷേധവുമായി ബന്ധപ്പെട്ട് നിലവിൽ അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭീകരവിരുദ്ധ യൂണിറ്റുകളും പൊലീസ് സേനയും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും ധാക മെട്രോപൊളിറ്റൻ പൊലീസ് വക്താവ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

നഗരത്തിലേക്കുള്ള റൂട്ടുകളിൽ പൊലീസ് ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏകദേശം 20 ദശലക്ഷത്തോളം പേർ താമസിക്കുന്ന നഗരത്തിലുടനീളം സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഭരണകക്ഷി പ്രവർത്തകർ ബി.എൻ.പി പ്രവർത്തകരെ ആക്രമിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച പ്രതിപക്ഷ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) ആസ്ഥാനത്ത് സുരക്ഷാ സേന ഇരച്ചുകയറിയതിനെത്തുടർന്ന് തലസ്ഥാനത്ത് സംഘർഷം ഉടലെടുത്തിരുന്നു. ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, അക്രമത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് പാർട്ടിയുടെ രണ്ട് മുതിർന്ന നേതാക്കളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ തടങ്കലിൽ വച്ചിരിക്കുന്ന നിരവധി പ്രവർത്തകരുടേയും അറസ്റ്റ് രേഖപ്പെടുത്തി. റാലി തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. അതേസമയം, ബംഗ്ലദേശിൽ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ യുഎന്നും വിവിധ പാശ്ചാത്യരാജ്യങ്ങളും ഉത്കണ്ഠ പ്രകടിപ്പിച്ചു.

TAGS :

Next Story