ഫലസ്തീൻ സ്വതന്ത്രമാകണമെന്ന് എംഐടി ആഗ്രഹിക്കുന്നു: ഇസ്രായേൽ വംശഹത്യക്കെതിരെ ബിരുദദാന ചടങ്ങിൽ വിദ്യാർഥിനിയുടെ പ്രസംഗം
മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കവെയാണ് ഫലസ്തീൻ അനുകൂല പരാമർശം

കാംബ്രിഡ്ജ്: മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ ഫലസ്തീൻ അനുകൂല പ്രസംഗവുമായി ക്ലാസ്- 2025 പ്രസിഡന്റ് മേഘ വെമുറി. എംഐടി സ്വതന്ത്ര ഫലസ്തീൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രസംഗത്തിൽ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിയായ മേഘ വെമുറി പറഞ്ഞത്. ഇസ്രായേലുമായുള്ള സർവകലാശാലയുടെ ബന്ധത്തെ വിമർശിക്കുകയും സഹ വിദ്യാർഥികളോട് ഫലസ്തീനു വേണ്ടി നിലകൊള്ളാനും വെമുറി ആവശ്യപ്പെട്ടു.
ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായ കഫിയ ധരിച്ചാണ് വെമുറി ബിരുദധാരികളെ അഭിസംബോധന ചെയ്തത്. എംഐടി ഫലസ്തീൻ സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്നുവെന്ന് ലോകത്തിനു നിങ്ങൾ കാണിച്ചു കൊടുത്തുവെന്ന് പ്രസംഗത്തിനിടെ വെമുറി അഭിപ്രായപ്പെട്ടു.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ യുഎസിലെ ക്യാമ്പസുകളിൽ വ്യപക പ്രതിഷേധങ്ങളുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫലസ്തീൻ അനുകൂല പ്രസംഗവുമായി വെമുറിയും രംഗത്തു വന്നത്. ഇസ്രായേൽ സേനയുമായി കോളെജിനുള്ള ബന്ധത്തെ വിമർശിച്ച വെമുറി യൂണിവേഴ്‌സിറ്റിയുടെ ധാർമികതയെ ബാധിക്കുന്ന കാര്യമാണിതെന്നും കുറ്റപ്പെടുത്തി.
എംഐടിക്ക് ഗവേഷണ ബന്ധമുള്ള ഏക സേന ഇസ്രായേലിന്റേതാണ്. ഇതിനർഥം, ഫലസ്തീനു മേൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ നമ്മുടെ രാജ്യം മാത്രമല്ല നമ്മുടെ കോളെജും സഹായവും പ്രോത്സാഹനവും നൽകുന്നുവെന്നാണ്. ഇസ്രായേലി സൈന്യവുമായുള്ള സർവകലാശാലയുടെ ബന്ധം വിച്ഛേദിക്കാൻ വിദ്യാർഥി യൂണിയനും ബിരുദ സ്ഥാപനങ്ങളും കഴിഞ്ഞ മാസങ്ങളിൽ വോട്ടെടുപ്പ് നടത്തി ആവശ്യപ്പെട്ടിരുന്നതായും പ്രസംഗത്തിനിടെ വെമുറി പറഞ്ഞു. ഫലസ്തീൻ ജനതയെ തുടച്ചു മാറ്റാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങളിൽ എംഐടിയും ഭാഗമാണെന്നത് നാണക്കേടുണ്ടാക്കുന്നതാണ് എന്നും തന്റെ പ്രസംഗത്തിൽ വെമുറി വ്യക്തമാക്കി.
Adjust Story Font
16

