Quantcast

അഴിമതിക്കേസിൽ സൂചിക്ക് ആറ് വർഷം തടവ്

അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂ ചി നിഷേധിച്ചു. ‌‌

MediaOne Logo

Web Desk

  • Published:

    15 Aug 2022 4:23 PM GMT

അഴിമതിക്കേസിൽ സൂചിക്ക് ആറ് വർഷം തടവ്
X

അഴിമതിക്കേസിൽ മ്യാൻമർ ജനാധിപത്യ പ്രക്ഷോഭ നായിക ഓങ്സാങ് സൂചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മ്യാൻമർ പട്ടാള കോടതിയുടെ വിധി.

77കാരിയും നൊബേൽ സമ്മാന ജേതാവും സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭത്തിന്റെ നായികയുമായിരുന്ന സൂചിക്കെതിരെ അഴിമതിയും തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങളും ഉൾപ്പെടെ 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഏകദേശം 190 വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കാനായി സൂചി സ്ഥാപിച്ച സംഘടനയായ ദോ ഖിൻ ക്യി ഫൗണ്ടേഷന്റെ ഫണ്ട് വീട് പണിയാനായി ദുരുപയോ​ഗിച്ചെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി കുറഞ്ഞ നിരക്കിൽ പാട്ടത്തിനെടുത്തെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാവിധി.

അതേസമയം, തനിക്കെതിരായ എല്ലാ ആരോപണങ്ങളും സൂ ചി നിഷേധിച്ചു. ‌‌തലസ്ഥാനമായ നായ്പിയാദോവിലെ ജയിലിൽ ഏകാന്ത തടവിൽ കഴിഞ്ഞുവരികയാണ് സൂ ചി. മറ്റ് പല കേസുകളിലുമായി 11 വർഷത്തെ തടവാണ് സൂ ചി അനുഭവിച്ചുവരുന്നത്.

നേരത്തെ, ആറു ലക്ഷം ഡോളറും 11.4 കിലോ ഗ്രാം സ്വർണവും യാങ്കൂണിലെ മുൻ മുഖ്യമന്ത്രിയായ ഫിയോ മിൻ തീനിൽനിന്ന് കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് ഓങ് സാങ് സൂചിക്ക് മ്യാൻമർ പട്ടാളക്കോടതി അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.

കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് മ്യാൻമറിൽ പട്ടാളം അധികാരത്തിലേറിയത്. പിന്നാലെ ആയിരക്കണക്കിന് ജനകീയ നേതാക്കള്‍ ജയിലിലടയ്ക്കപ്പെടുകയും കൊടിയ പീഡനത്തിരയാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

നിരവധി പേർ പേർ കൊല്ലപ്പെടുകയും ചെയ്തു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമെന്നാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അഞ്ച് വർഷം മ്യാൻമറിനെ നയിച്ചിരുന്നു. മുൻ ബ്രിട്ടീഷ് കോളനിയായ മ്യാന്മറിൽ 1962 മുതൽ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതൽ ഇത് വീണ്ടും തുടരുകയാണ്.

TAGS :

Next Story