നേപ്പാൾ പ്രളയം: ആദ്യം പ്രചരിച്ച രണ്ട് വീഡിയോ ദൃശ്യങ്ങളും വ്യാജം
നേപ്പാൾ പ്രളയം എന്ന് പറഞ്ഞ് പ്രചരിച്ച രണ്ടു ദൃശ്യങ്ങളിൽ ഒന്ന് മ്യാൻമാറിൽ നിന്നുള്ളതും മറ്റൊന്ന് അമേരിക്കയിൽ നിന്നുമുള്ളതാണ്

ന്യൂഡൽഹി: തിബറ്റ്- നേപ്പാൾ അതിർത്തിയിലുണ്ടായ മിന്നൽ പ്രളയം എന്ന പേരിൽ പ്രചരിച്ച ആദ്യ ദൃശ്യങ്ങൾ വ്യാജം. നേപ്പാൾ പ്രളയം എന്ന് പറഞ്ഞ് പ്രചരിച്ച രണ്ടു ദൃശ്യങ്ങളിൽ ഒന്ന് മ്യാൻമാറിൽ നിന്നുള്ളതും മറ്റൊന്ന് അമേരിക്കയിൽ നിന്നുമുള്ളതാണ്. പ്രളയത്തിന് പിന്നാലെ ചെളിയോട് കൂടിയ വെള്ളപാച്ചിൽ നേപ്പാൾ പ്രളയം എന്ന പേരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് നേപ്പാളിലുണ്ടായ ആദ്യ പ്രളയത്തിന്റെ ദൃശ്യങ്ങൾ എന്ന തലക്കെട്ടോടെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ ഇത് വ്യാജമാണെന്നും ഏറെ പഴക്കമുള്ള മുൻ പ്രളയങ്ങളുടെ ദൃശ്യങ്ങൾ ആണെന്നും ഫാക്ട് ചെക്കിലൂടെ കണ്ടെത്തിയതായി 'ഇന്ത്യ ടുഡെ' റിപ്പോർട്ട് ചെയ്തു.
ആദ്യ വീഡിയോയുടെ ഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിലാണ് ഇത് മ്യാൻമറിലെ ദൃശ്യമാണെന്ന് കണ്ടെത്തിയത്. 2024 ജനുവരിയിൽ മ്യാൻമറിലെ കച്ചിൻ സംസ്ഥാനത്തുള്ള ഖനന മേഖലയിലുണ്ടായ ഒരു കുളം പൊട്ടിയുണ്ടായ വെള്ളപ്പൊക്കത്തിന്റെ വിഡിയോയാണ് ഇത്. കച്ചിൻ ന്യൂസ് ഗ്രൂപ്പ് ഈ വീഡിയോ അന്ന് തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. രണ്ടാമത്തെ വീഡിയോ അമേരിക്കയിലെ രണ്ട് നിലയുള്ള ഒരു വീട് വെള്ളത്തിൽ ഒഴുകിപ്പോകുന്നതാണ്.
തിബറ്റ്- നേപ്പാൾ അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ ഏകദേശം 359-ലധികം ആളുകൾ മരിക്കുകയും 1,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഐസ് ഹിമപാതമാണ് പ്രളയത്തിന് കാരണമെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള നിഗമനം.
Adjust Story Font
16

