Quantcast

വിദ്യാർഥിനികൾക്കുള്ള സർ‍വകലാശാലാ വിദ്യാഭ്യാസ വിലക്ക് പുനഃപരിശോധിക്കണം; താലിബാനോട് പാകിസ്താൻ

ഈ വിഷയത്തിൽ പാക് നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അവർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    21 Dec 2022 4:17 PM GMT

വിദ്യാർഥിനികൾക്കുള്ള സർ‍വകലാശാലാ വിദ്യാഭ്യാസ വിലക്ക് പുനഃപരിശോധിക്കണം; താലിബാനോട് പാകിസ്താൻ
X

ഇസ്‌ലാമാബാദ്: അഫ്​ഗാനിൽ സ്ത്രീകൾ‍ക്ക് ഏർപ്പെടുത്തിയ ഉന്നതവിദ്യാഭ്യാസ വിലക്ക് പുനഃപരിശോധിക്കണം എന്ന് താലിബാൻ സർക്കാരിനോട് പാകിസ്താൻ. ഇസ്‌ലാമിന്റെ നിർദേശങ്ങൾക്കനുസൃതമായി വിദ്യാഭ്യാസത്തിനുള്ള അന്തർലീനമായ അവകാശം പുരുഷന്മാർക്കും സ്ത്രീകൾക്കും ഉണ്ടെന്ന് പാകിസ്താൻ‍ വ്യക്തമാക്കി.

അഫ്ഗാനിസ്താനിൽ വിദ്യാർഥിനികൾക്ക് സർവകലാശാലാ വിദ്യാഭ്യാസം വിലക്കിയ നടപടിയിൽ‍ തങ്ങൾ നിരാശരാണെന്ന് പാക് വിദേശകാര്യ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ പാക് നിലപാട് വ്യക്തവും സ്ഥിരതയുള്ളതുമാണെന്നും അവർ പറഞ്ഞു.

"ഇസ്‌ലാമിന്റെ നിർദേശങ്ങൾക്കനുസൃതമായി ഓരോ പുരുഷനും സ്ത്രീക്കും വിദ്യാഭ്യാസത്തിനുള്ള അന്തർലീനമായ അവകാശമുണ്ടെന്ന് ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. അതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്​ഗാൻ‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നു"- പ്രസ്താവനയിൽ‍ വ്യക്തമാക്കുന്നു.

ഈ മാസം രണ്ട് തവണ അഫ്ഗാൻ അതിർത്തി സൈനികർ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയും ജീവിതത്തിന് നാശമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്ന് പാകിസ്താനും താലിബാൻ നയിക്കുന്ന അഫ്ഗാനും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായിരുന്നു.

താലിബാൻ സർക്കാർ സ്ത്രീകളോട് പെരുമാറുന്നതിൽ തങ്ങൾ‍ തൃപ്‌തരല്ലെന്ന് വ്യക്തമാക്കാൻ‍ കഴിഞ്ഞ മാസം പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖർ കാബൂളിലെത്തി ഉന്നത ഉദ്യോഗസ്ഥരെ കണ്ടിരുന്നു. ചൊവ്വാഴ്ചയാണ് പെൺകുട്ടികൾക്ക് സർവകലാശാല വിദ്യാഭ്യാസം വിലക്കി താലിബാൻ ഉത്തരവിറക്കിയത്.

ഉന്നതവിദ്യാഭ്യാസ മന്ത്രി നേദ മുഹമ്മദ് നദീമാണ് സർവ‌‌കലാശാലകളിൽ സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. "ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ത്രീകളുടെ വിദ്യാഭ്യാസം താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു"- ഉത്തരവിൽ പറയുന്നു. ഉത്തരവ് ഉടൻ‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ- സ്വകാര്യ സർവകലാശാലകൾക്ക് മന്ത്രി കത്തയയ്ക്കുകയും ചെയ്തു.

ഇതിനു പിന്നാലെ, ബുധനാഴ്ച സർവകലാശാലകളിൽ എത്തിയ വിദ്യാർഥിനികളെ സായുധ സേന തടയുകയും ചെയ്തിരുന്നു. നൂറുകണക്കിന് വിദ്യാർഥിനികളെയാണ് അഫ്​ഗാനിലെ യൂണിവേഴ്സിറ്റികൾ‍ക്ക് മുന്നിൽ സായുധ സേന തട‍ഞ്ഞത്. കാബൂളിലെ യൂണിവേഴ്സിറ്റികൾ‍ക്ക് പുറത്ത് ​ഗേറ്റുകൾ പൂട്ടി സായുധസേന തടഞ്ഞതിനെ തുടർന്ന് നിരവധി വിദ്യാർഥിനികൾ പുറത്തുനിൽ‍ക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.

രാജ്യത്തുടനീളം ആയിരക്കണക്കിന് പെൺകുട്ടികൾക്കും സ്ത്രീകൾക്കും സർവകലാശാലാ പ്രവേശന പരീക്ഷ എഴുതാൻ അനുമതി ലഭിച്ച് മൂന്ന് മാസത്തിനുള്ളിലാണ് ഉന്നത വിദ്യാഭ്യാസത്തിന് നിരോധനം പ്രഖ്യാപിച്ചത്. ഇത്രയും വിദ്യാർ‍ഥിനികളുടെ ഭാവി ഇരുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം. സെക്കൻ‍ഡറി വിദ്യാഭ്യാസ മേഖലയിൽ നേരത്തെ തന്നെ താലിബാൻ സ്ത്രീകൾക്ക് നിയന്ത്രണം കൊണ്ടുവന്നിരുന്നു.

TAGS :

Next Story