പുടിൻ വിമർശകൻ അലെക്‌സി നവൽനി ജയിലിൽ മരിച്ചു
ഖാർപിലെ ആർക്ടിക് ജയിലിൽ നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
അലെക്സി നവാല്‍നി
മോസ്‌കോ: റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ കടുത്ത വിമർശകനുമായ അലെക്‌സി നവൽനി ജയിലിൽ മരിച്ചു. 47 വയസായിരുന്നു. ഖാർപിലെ ആർക്ടിക് ജയിലിൽ നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുതര കുറ്റത്തിന് ജയിലിൽ അടക്കപ്പെട്ടവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന റഷ്യൻ ഫെഡറൽ പെനിറ്റെൻഷിയറി സർവിസ് ആണു വാർത്ത പുറത്തുവിട്ടത്.
ജയിലിൽ നടക്കാനിറങ്ങിയതായിരുന്നു നവൽനി. ഇതിനിടെ അവശനായി കുഴഞ്ഞുവീഴുകയായിരുന്നു വീഴുകയായിരുന്നുവെന്ന് പെനിറ്റെൻഷിയറി സർവീസ് അറിയിച്ചു. ഉടൻ തന്നെ ബോധം നഷ്ടമായിരുന്നു. ആരോഗ്യസംഘം ഉടൻ സംഭവസ്ഥലത്തെത്തി അടിയന്തര വൈദ്യപരിചരണങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് റഷ്യൻ കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. നവൽനിയുടെ മരണത്തെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് അദ്ദേഹത്തിന്റെ മാധ്യമ സെക്രട്ടറി കിറ യാർമിഷ് ആരോപിച്ചു.
വ്‌ളാദിമിർ പുടിന്റെ ഏകാധിപത്യ നയങ്ങളുടെ കടുത്ത വിമർശകനായ അലെക്‌സി നവൽനിക്ക് റഷ്യയിൽ വലിയ ജനപിന്തുണയുമുണ്ട്. 2021ൽ വിഷപ്രയോഗത്തെ തുടർന്ന് ജർമനിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. വിവിധ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് 19 വർഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.
Summary: Russian Opposition leader and Vladimir Putin critic Alexei Navalny passes away in prison
Adjust Story Font
16