Quantcast

മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം

യു.എൻ ഉൾപ്പെടെ ഒട്ടേറെ ലോകവേദികൾ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്

MediaOne Logo

Web Desk

  • Published:

    17 May 2022 1:04 AM GMT

മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകം; അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം
X

ജറുസലം: അൽജസീറ മാധ്യമപ്രവർത്തക ശിറീൻ അബു ആഖിലയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ പുറത്തുവിടാൻ ഇസ്രായേലിനു മേൽ സമ്മർദം ശക്തം. യു.എൻ ഉൾപ്പെടെ ഒട്ടേറെ ലോകവേദികൾ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. ഇസ്രായേലിനെതിരെ നടപടി ആവശ്യപ്പെട്ട് ഫലസ്തീൻ അതോറിറ്റിയും ആഗോള മാധ്യമ കൂട്ടായ്മകളും അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിച്ചതോടെ ഇസ്രായേൽ കൂടുതൽ പ്രതിരോധത്തിലാണ്.

രക്തസാക്ഷിത്വം വരിച്ച ശിറീൻ അബൂ ആഖില ഫലസ്തീൻ ജനതയുടെയും മേഖലയുടെയും പുതിയ പ്രതീകമായി മാറിയിരിക്കുകയാണ്. കിഴക്കൻ ജറുസലമിലെ ഇസ്രായേൽ ക്രൂരതകൾ പിന്നിട്ട രണ്ടു പതിറ്റാണ്ടു കാലം ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തകയെ വകവരുത്താൻ ഇസ്രായേൽ നടത്തിയ ആസൂത്രിത നടപടിയാണിതെന്ന വിമർശനം ശക്തമാണ്. തങ്ങളുടെ സൈനികന്‍റെ വെടിയുണ്ട തന്നെയാകാം മാധ്യമ പ്രവർത്തകയുടെ കൊലക്ക് കാരണമെന്ന് പരോക്ഷമായി ഇസ്രായേൽ സൈന്യം അംഗീകരിക്കുന്നുണ്ട്. എന്നാൽ കൂടുതൽ അന്വേഷണം വേണമെന്നു പറഞ്ഞ് പ്രതിസന്ധിയിൽ നിന്ന് തൽക്കാലം തലയൂരാനുള്ള നീക്കത്തിലാണ് ഇസ്രായേൽ. സമഗ്രവും സ്വയന്ത്രവുമായ അന്വേഷണത്തിലൂടെ വസ്തുതകൾ പുറത്തു കൊണ്ടു വരണമെന്ന് ഇസ്രായേലിനോട് ചേർന്നു നിൽക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്.

ശിറീൻ അബൂ അഖിലയുടെ മൃതദേഹ സംസ്കരണ വേളയിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമവും വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. യൂറോപ്യൻ യൂനിയൻ കടുത്ത പ്രതിഷേധമാണ് ഇക്കാര്യത്തിൽ ഉന്നയിച്ചത്. മൃതദേഹ സംസ്കാര ചടങ്ങ് പോലും അലങ്കോലപ്പെടുത്തിയ ഇസ്രായേലിനെതിരെ അന്തർദേശീയ തലത്തിൽ വലിയ എതിർപ്പാണ് രൂപപ്പെട്ടത്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ ഭാഗത്തു നിന്ന് ഇസ്രായേലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഫല്സ്തീൻ സംഘടനകൾ. കിഴക്കൻ ജറുസലം കേന്ദ്രീകരിച്ചുള്ള തങ്ങളുടെ സങ്കുചിത നീക്കങ്ങൾക്കെതിരെ ലോകസമ്മർദം രൂപപ്പെട്ടതും ഇസ്രായേലിന് വലിയ തിരിച്ചടിയാണ്.

TAGS :

Next Story