ബാങ്കിങ് ഭീമൻ സിലിക്കൺ വാലി ബാങ്ക് തകർന്നു; ഞെട്ടൽ വിട്ടുമാറാതെ യുഎസ്
2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ബാങ്കിങ് രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് എസ്.വി.ബിയുടെ തകർച്ച.

ന്യൂയോർക്ക്: ടെക്‌നോളജി സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിൽ അറിയപ്പെട്ട യുഎസ് ധനകാര്യ സ്ഥാപനം സിലിക്കൺ വാലി ബാങ്ക് (എസ്.വി.ബി) തകർന്നു. ബാങ്ക് പൂട്ടിയ യുഎസ് റെഗുലേറ്ററി ബോഡി നിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ബാങ്കിങ് രംഗത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് എസ്.വി.ബിയുടെ തകർച്ച.
നിക്ഷേപകർ കൂട്ടത്തോടെ പണം പിൻവലിച്ചതാണ് ബാങ്ക് തകരാനുള്ള കാരണം. പ്രതിസന്ധി മറികടക്കാൻ 175 കോടി ഡോളറിന്റെ (ഏകദേശം 14300 കോടി രൂപ) ഓഹരി വിൽപ്പന ബാങ്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഫലവത്തായില്ല. ടെക് സ്റ്റാർട്ടപ്പുകളിൽനിന്ന് ലഭിച്ച പണം വലിയ തോതിൽ യുഎസ് ബോണ്ടുകളിൽ നിക്ഷേപിച്ച സ്ഥാപനം കൂടിയാണ് എസ്.വി.ബി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്കുകൾ തുടർച്ചയായി വർധിപ്പിച്ച യുഎസ് ഫെഡറൽ റിസർവിന്റെ തീരുമാനവും ബാങ്കിന് തിരിച്ചടിയായി.
നിലവിൽ യുഎസ് ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷന്റെ നിയന്ത്രണത്തിലാണ് എസ്.വി.ബി. നിക്ഷേപങ്ങൾ തിരിച്ചുകൊടുക്കാനായി, ബാങ്കിന്റെ ആസ്തികൾ പണമാക്കാനുള്ള റസീവർ എന്ന നിലയിലാണ് കോർപറേഷൻ പ്രവർത്തിക്കുക.
നേരത്തെ ലേമാൻ ബ്രദേഴ്‌സ്, എൻറോൺ കോർപറേഷൻ എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ച യുഎസ് സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കിയിരുന്നു.
Adjust Story Font
16