'അവന്റെ തലയിലേക്കാണ് വിമാനം വീണത്, പരീക്ഷ കഴിഞ്ഞ് സംസാരിക്കുകയായിരുന്നു ഞങ്ങൾ': ധാക്ക വിമാനദുരന്തത്തിന്റെ നടക്കുന്ന ഓർമയിൽ വിദ്യാർഥികൾ
'എന്നെ രക്ഷിക്കൂ, എന്റെ ശരീരം കത്തുകയാണെന്ന് വിദ്യാർഥികൾ നിലവിളിക്കുന്നുണ്ടായിരുന്നു'

ധാക്ക: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മയിൽ നിന്ന് ഇന്ത്യ ഇതുവരെ മുക്തരായിട്ടില്ല. ഇതിന് പിന്നാലെയാണ് തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശിലും വിമാനം സ്‌കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്നുവീണത്. തിങ്കളാഴ്ചയാണ് ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനം ധാക്കയിലെ സ്വകാര്യ സ്‌കൂൾ കാമ്പസിലേക്ക് തകർന്നുവീണ് 27 പേരാണ് മരിച്ചത്.
എഫ്-7 ബിജിഐ ജെറ്റ്, ധാക്കയിലെ ഉത്തര പ്രദേശത്തുള്ള മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജ് കാമ്പസിലേക്ക് ഇടിച്ചുകയറിയത്. വിദ്യാർഥികളും രക്ഷിതാക്കളും പൈലറ്റുമടക്കമുള്ളവരാണ് അപകടത്തിൽ പരിച്ചത്.പരിക്കേറ്റ 170-ലധികം പേരിൽ അധികവും വിദ്യാർഥികളാണെന്ന് സൈന്യത്തിന്റെയും അഗ്‌നിശമന സേനയുടെയും കണക്കുകൾ പറയുന്നു.അഹമ്മദാബാദ് ദുരന്തത്തിലേത് പോലെ പറന്നുയർന്ന ഉടനെയാണ് വ്യോമസേനയുടെ വിമാനം തകർത്ത് തൊട്ടടുത്തുള്ള സ്‌കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയത്. പ്രാദേശിക സമയം ഉച്ചക്ക് 1:06 ന് പറന്നുയർന്ന ജെറ്റ് ഉടൻ തകർന്നുവീഴുകയായിരുന്നുവെന്ന് ബംഗ്ലാദേശ് സൈന്യം അറിയിച്ചു.
'എന്റെ കൺമുന്നിൽ വെച്ചാണ് സുഹൃത്ത് മരിച്ചത്'...
തങ്ങളുടെ സുഹൃത്തുക്കൾ കൺമുന്നിൽവെച്ച് മരിച്ചതിന്റെ ആഘാത്തിലാണ് മൈൽസ്റ്റോൺ സ്‌കൂളിലെ വിദ്യാർഥികൾ.'പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറിയിൽ നിന്ന് പുറത്തിറങ്ങി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് എന്റെ ഉറ്റ സുഹൃത്തിന്റെ തലയിലേക്ക് വിമാനം വന്ന് പതിച്ചത്..' വിദ്യാർത്ഥിയായ ഫർഹാൻ ഹസൻ ബിബിസി ബംഗ്ലയോട് പറഞ്ഞു,.
''എന്റെ ഉറ്റ സുഹൃത്ത്, എന്റെ കൂടെ പരീക്ഷാ ഹാളിൽ ഉണ്ടായിരുന്നയാൾ, എന്റെ കൺമുന്നിൽ വച്ച് മരിച്ചു, വിമാനം അവന്റെ തലയ്ക്ക് മുകളിലൂടെ കയറി. പരീക്ഷ കഴിഞ്ഞ സ്‌കൂൾ അടക്കുന്നതിനാൽ ചെറിയ കുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി നിരവധി മാതാപിതക്കളും ഇവിടെയുണ്ടായിരുന്നു.അവരും അപകടത്തിൽ മരിച്ചു'..ഹസൻ പറയുന്നു.
'എന്‍റെ മക്കളെ വിളിച്ച് പുറത്തിറങ്ങിയപ്പോൾ പിന്നിൽ നിന്ന് എന്തോ ശബ്ദം കേട്ടു..ഒരു സ്‌ഫോടനം ശബ്ദമായിരുന്നു അത്.തിരിഞ്ഞു നോക്കിയപ്പോൾ തീയും പുകയുമാണ് കണ്ടത്'..അതേ സ്‌കൂളിലെ അധ്യാപകനായ മസൂദ് താരിക് റോയിട്ടേഴ്സിനോട് പറഞ്ഞു.
'എന്റെ ശരീരം കത്തുന്നു,എന്നെ രക്ഷിക്കൂ'...; നിലവിളിച്ച് വിദ്യാർഥികൾ
പ്രൈമറി ഗ്രേഡ് ക്ലാസുകൾ അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് അപകടം നടന്നതെന്ന്മൈൽസ്റ്റോൺ സ്‌കൂളിലെ വിദ്യാർഥിയായ സജ്ജാദ് ഷാദി ബംഗ്ലാദേശി ദിനപത്രമായ ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു. 'വിമാനം തകർന്നുവീഴുമ്പോൾ ഞാൻ മൈതാനത്തിരിക്കുകയായിരുന്നു.സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധികം ദൂരമില്ല അവിടേക്ക്. ഒന്നാം നിലയുടെ ഇടതുവശത്തായി പടിക്കെട്ടുകൾക്ക് സമീപത്ത് വിമാനം ഇടിച്ചുകയറി മറുവശത്തേക്ക് തുളച്ചുകയറുകയായിരുന്നു'..ഷാദി പറയുന്നു.
'ആറ് വിദ്യാർഥികളും രണ്ട് അധ്യാപകരും രക്ഷപ്പെടുന്നത് സ്വന്തം കണ്ണുകൊണ്ട് കണ്ടു. പലരുടെയും അവസ്ഥ ഭീകരമായിരുന്നു. എന്നെ രക്ഷിക്കൂ, എന്റെ ശരീരം കത്തുകയാണ്' എന്ന് വിദ്യാർഥികൾ നിലവിളിക്കുന്നുണ്ടായിരുന്നു. പലരുടെയും ദേഹത്ത് തീ ആളികത്തുന്നുണ്ടായിരുന്നു. രക്തം പുരണ്ടും പൊള്ളലേറ്റും കുട്ടികൾ രക്ഷിതാക്കളുടെ അടുത്തേക്ക് ഓടിവരികയായിരുന്നു. മാസം അടർന്നുപോയവരെ തുണിയിൽ പൊതിഞ്ഞ് ആംബുലൻസിൽ കൊണ്ടുപോയി'..ആ ഭീകര നിമിഷത്തെക്കുറിച്ച് ഷാദി പറയുന്നു.
പൈലറ്റ് പരമാവധി ശ്രമിച്ചു,പക്ഷേ..
അപകടത്തിന് കാരമം സാങ്കേതിക തകരാറാണെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല വ്യോമസേനാ സമിതി രൂപീകരിച്ചിട്ടുണ്ട്. അതേസമയം, ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാൻ പൈലറ്റ് ശ്രമിച്ചെങ്കിലും ജെറ്റ് രണ്ട് നില കെട്ടിടത്തിൽ ഇടിക്കുകയായിരുന്നുവെന്ന് സൈന്യം പറഞ്ഞു.അപകടത്തില്‍ പൈലറ്റിനും ജീവന്‍ നഷ്ടമായി.
Adjust Story Font
16

